ആറളം വന്യജീവി സങ്കേതത്തിന്റെ കിഴക്ക് അതിർത്തിയായ വളയംചാൽ മുതൽ കരിയംകാപ്പ് വരെ 50 മീറ്റർ ബഫർ സോൺ പ്രൊപ്പോസൽ നൽകിയ വനം വകുപ്പ് നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ജനപ്രതിനിധികളുടെ യോഗ തീരുമാനത്തിന് വിരുദ്ധമായാണ് വനം വകുപ്പ് ഈ പ്രൊപ്പോസൽ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് നൽകിയിരിക്കുന്നത്.
സണ്ണി ജോസഫ് എം.എൽ .എ വൈൽഡ് ലൈഫ് വാർഡനുമായി ബന്ധപ്പെടുകയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും മുഖ്യമന്ത്രിക്കും വനവകുപ്പ് മന്ത്രിക്കും പരാതി നൽകുകയും ചെയ്തു. സി.പി.എമ്മും എൽ.ഡി.എഫും ജനപ്രതിനിധികളുടെ യോഗ തീരുമാനത്തിന് വിരുദ്ധമായി നടപടിയെടുത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് സർക്കാരിനോടാവശ്യപ്പെട്ടു.
സ്വതന്ത്ര കർഷക സംഘടനയായ കേരള ഇൻഡിപെൻഡന്റ് ഫാർമേഴ്സ് അസോസിയേഷൻ ഇതുമായി ബന്ധപ്പെട്ട് കുടുംബയോഗങ്ങൾ വിളിച്ചുചേർത്ത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. കോൺഗ്രസ് കേളകം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പത്തൊൻപതിന് ജനകീയ ചർച്ച സംഘടിപ്പിക്കും.
50 മീറ്റർ ബഫർ പ്രാവർത്തികമായാൽ കണിച്ചാർ-അടയ്ക്കാത്തോട് തീരദേശ റോഡിനെയും നിരവധി വീടുകളും കൃഷിയിടങ്ങളും ഇതിൽപെടുമെന്നും ചീങ്കണ്ണിപ്പുഴ പൂർണമായും ബഫർ സോൺ ഏരിയയിൽപെടുമെന്നും, വളയഞ്ചാൽ, മുട്ടുമാറ്റി കുടിവെള്ള പദ്ധതികൾക്ക് ഇത് തടസമാകുമെന്നും കർഷക സംഘടന നേതാക്കൾ പറഞ്ഞു.
ആനപ്രതിരോധ മതിലിൽ അറ്റകുറ്റപ്പണികൾ നടത്താനാകാത്ത അവസ്ഥയും ഉണ്ടാകും. ക്രമേണ പ്രദേശത്ത് കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗശല്യം രൂക്ഷമാകും. ബഫർ സോൺ ഏരിയയിൽ വനനിയമങ്ങൾ ബാധകമാണ്. അതുകൊണ്ടുതന്നെ ഈ പ്രദേശങ്ങളിൽ കടുത്ത നിയന്ത്രണവും ഉണ്ടാകും. ബഫർസോൺ ഒരിടത്ത് പ്രഖ്യാപിച്ചു കഴിഞ്ഞാൽ പിന്നീട് അത് കൂട്ടിച്ചേർക്കാൻ എളുപ്പത്തിൽ വനംവകുപ്പിന് കഴിയുമെന്നും ഭാവിയിൽ പ്രദേശത്ത് വ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു