പഴയങ്ങാടി: കർണ്ണാടകയിലെ ആശുപത്രിയിൽ ഇൻ്റർനെറ്റ് വഴി ടോക്കൺ ബുക്ക് ചെയ്യാൻ ശ്രമിച്ച മാട്ടൂൽ സ്വദേശിയുടെ മൂന്നര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. മാട്ടൂൽ സ്വദേശി മീത്തലേ പുരയിൽ അബ്ദുൾ റഹ്മാൻ്റെ (60) ബേങ്ക് അക്കൗണ്ടിൽ നിന്നാണ് ഉത്തരേന്ത്യൻ സംഘം മൂന്നര ലക്ഷം രൂപ തട്ടിയെടുത്തത്. ദിവസങ്ങൾക്ക് മുൻപ് മംഗലാപുരത്തെ ഇന്ത്യാന ആശുപത്രിയിലെ ഡോക്ടറെ കാണാൻ ടോക്കൺ ബുക്ക് ചെയ്യുന്നതിനായി ഇൻറർനെറ്റ് സെറ്റിൽ പ്രവേശിക്കുകയും ടോക്കൺ ബുക്ക് ചെയ്യാൻ കഴിയാതെ വന്നതോടെ പരാതിക്കാരന് ഒരു ഗൂഗിൾ ലിങ്ക് അയച്ചുകൊടുക്കുകയും അതു പ്രകാരം പത്ത് രൂപ അയച്ചുകൊടുക്കണമെന്നും അറിയിപ്പും വന്നു. പിന്നീട് നാലാമത്തെ ടോക്കൺ നമ്പർ ബുക്ക് ചെയ്തതായി അറിയിച്ചതിനെ തുടർന്ന് മംഗലാപുരത്തെ ആശുപത്രിയിലെത്തിയപ്പോഴാണ് ടോക്കൺ ബുക്ക് ചെയ്തിട്ടില്ലെന്നും ആശുപത്രിയുടെ പേരിൽ വ്യാജ സൈറ്റ് ഉണ്ടാക്കി പണം തട്ടുന്ന ഉത്തരേന്ത്യയിലെ ജാർഖണ്ഡ് സംഘമാണെന്നും മനസിലായത്. ആശുപത്രിയിൽ നിന്നും നാട്ടിലെത്തിയ പരാതിക്കാരൻ തൻ്റെ പേരിലുള്ള മാട്ടൂൽ കാനറാ ബേങ്കിൻ്റെയും നോർത്ത് മലബാർ ഗ്രാമീണ ബേങ്കിൻ്റെയും അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് പല തവണകളായി മൂന്നര ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തിയത്. തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകി. വിശ്വാസ വഞ്ചനക്ക് കേസെടുത്ത പഴയങ്ങാടി പോലീസ് ഇൻസ്പെക്ടർ ടി.എൻ. സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു