ഇരിട്ടി : സംരംഭങ്ങളുടെ കണക്കെടുപ്പ് നടത്തി സംരംഭകരെയും സംസ്ഥാന സർക്കാരിനെയും ഇകഴ്‌ത്തുന്ന മാധ്യമങ്ങൾ ആറളം ഫാം ബ്ലോക്ക് പതിനൊന്നിലെ കെ കെ മിനിയെക്കുറിച്ച് സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ് തയ്യാറാക്കിയ വീഡിയോ കാണണം. മരണമുനമ്പിൽനിന്ന് ജീവിതം തിരികെപിടിച്ച മിനി ഇന്ന് ജില്ലയിലെ ആദിവാസി മേഖലയിൽനിന്നുള്ള മികച്ച സംരംഭകയാണ്. കുട്ടികളെ പോറ്റാൻ പാങ്ങില്ലാതെ, ഉടുതുണിക്ക് മറുതുണി വാങ്ങാൻ വരുമാനമില്ലാതെ കക്കുവ പുഴയിൽ ചാടി മരിക്കാൻ പുറപ്പെട്ടവളാണ് താനെന്ന് യുട്യൂബിൽ വൈറലായ വീഡിയോയിൽ മിനി പറയുന്നു.
സംസ്ഥാന സർക്കാർ ആറളം ഫാം ആദിവാസി മേഖലയിൽ നബാർഡ് മുഖേന നടപ്പാക്കുന്ന ഉപജീവന പദ്ധതികൾ വഴിയാണ് ജീവിതത്തിലേക്ക് തിരികെ വന്നതെന്നും സംരംഭങ്ങളെല്ലാം ഹിറ്റായെന്നും മിനി സാക്ഷ്യപ്പെടുത്തുന്നു. ജില്ലയിലെ മികച്ച ആദിവാസി സംരംഭകയ്‌ക്കുള്ള ഈ വർഷത്തെ പുരസ്‌കാരം നേടിയതിന്റെ സന്തോഷത്തിലാണിന്ന് മിനി.
തയ്യൽ, ഫ്‌ളോർ മിൽ, ക്ഷീര വികസനം തുടങ്ങി മിനിയുടെ നേതൃത്വത്തിൽ ആദിവാസി വനിതാ ഗ്രൂപ്പുകളുടെ സംരംഭങ്ങളുടെയും വ്യക്‌തിഗത സംരംഭങ്ങളുടെയും മികവാർന്ന പ്രവർത്തനങ്ങൾ വിലയിരുത്തിയാണ് പുരസ്‌കാരം. തയ്യൽ യൂണിറ്റിൽനിന്ന് കോവിഡ് ഘട്ടത്തിൽ പ്രതിദിനം 2000 മാസ്‌കുകൾ വരെ തയ്ച്ച് വിറ്റഴിച്ചു. ഫാമിലെ കക്കുവയിൽ ആരംഭിച്ച ഫ്‌ളോർ മില്ലും കൊക്കോസ് വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റും മികച്ച പ്രവർത്തന പുരോഗതി കൈവരിച്ചു.
സെന്റർ ഫോർ റൂറൽ ഡവലപ്പ്‌മെന്റ് മുഖേനയാണ് ആറളം ഫാം ആദിവാസി മേഖലയിൽ സംരംഭങ്ങളുടെ പരമ്പരകൾ ആരംഭിച്ചത്. ആറളം വികസന സമിതി അംഗംകൂടിയാണ് മിനി. സ്വന്തമായി കറവപ്പശു, പോത്ത്, മൂരി വളർത്തൽ യൂണിറ്റുകളുമുണ്ട്.
വനിതാദിനത്തിൽ തിരുവനന്തപുരത്തെ ചടങ്ങിൽ നബാർഡ് ചീഫ് ജനറൽ മാനേജർ ഡോ. ഗോപകുമാരൻ നായരിൽനിന്ന് പുരസ്‌കാരം എറ്റുവാങ്ങി. കേരള സർവകലാശാല തിരുവനന്തപുരത്ത് നടത്തിയ സാമ്പത്തിക ശാസ്‌ത്ര ദേശീയ സെമിനാറിൽ കണ്ണീരുപ്പു കലർന്ന സ്വന്തം ജീവിതാനുഭവങ്ങളും സംരംഭങ്ങൾ നൽകുന്ന സുരക്ഷിതത്വത്തിന്റെ തണലും വിവരിച്ചുള്ള പ്രഭാഷണം നടത്തിയാണ് മിനി മടങ്ങിയത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു