ആഫ്രിക്കൻ പന്നിപ്പനി: ജാഗ്രത, നിരീക്ഷണം ശക്തമാക്കി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ഇരിട്ടി : ആറളം പഞ്ചായത്തിൽപ്പെട്ട വീർപ്പാട് സ്വകാര്യ വ്യക്തിയുടെ ഫാമിൽ പന്നികൾ ചാകാൻ കാരണം ആഫ്രിക്കൻ പന്നിപ്പനിയാണെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ മേഖലയിലാകെ ജാഗ്രത. കിളിയന്തറയിലെ മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിലും കൂട്ടുപുഴ പൊലീസ് ചെക്ക്പോസ്റ്റിലും ഉൾപ്പെടെ അതിർത്തി മേഖലയിൽ നിരീക്ഷണം ശക്തമാക്കി. കർണാടക വഴി സംസ്ഥാനത്തിനകത്തേക്കും പുറത്തേക്കും പന്നികളെ കൊണ്ടുപോകുന്നതും ഇറച്ചി കടത്തുന്നതും തടയും. ആറളം പഞ്ചായത്ത് പരിധിയിൽ പൊലീസ്, മൃഗസംരക്ഷണ വകുപ്പ്, പഞ്ചായത്ത് ഉദ്യോഗസ്ഥൻ, വില്ലേജ് ഓഫിസർ, കെഎസ്ഇബി എക്സിക്യൂട്ടീവ് എൻജിനീയർ എന്നിവരുൾപ്പെട്ട ടീം രൂപീകരിച്ചു പ്രതിരോധ – ജാഗ്രതാ പ്രവർത്തനം നടത്തുന്നുണ്ട്.

ബെംഗളൂരുവിലെ എസ്ആർഡിഡിഎല്ലിലേക്കു നേരത്തെ അയച്ച സാംപിൾ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വിവരം മൃഗസംരക്ഷണ വകുപ്പ് അറിയിച്ചതിനെത്തുടർന്ന് ഫാമിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിത മേഖലയായും 10 കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കലക്ടർ ഉത്തരവിട്ടിരുന്നു. ഫാമിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പന്നിമാംസം വിൽപന നടത്തുന്നതും പന്നികളെ ജില്ലയിലെ മറ്റു പ്രദേശങ്ങളിലേക്കു കൊണ്ടുപോകുന്നതും മറ്റു പ്രദേശങ്ങളിൽ നിന്നു നിരീക്ഷണ മേഖലയിലേക്കു കൊണ്ടു വരുന്നതും 3 മാസത്തേക്കു നിരോധിക്കുകയും ചെയ്തു. 

രോഗം സ്ഥിരീകരിച്ച ഫാമിൽ നിന്ന് മറ്റു പന്നി ഫാമുകളിലേക്ക് കഴിഞ്ഞ 2 മാസത്തിനിടെ പന്നികളെ കൊണ്ടു പോയിട്ടുണ്ടോ എന്ന് പരിശോധിച്ച് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാനും നിർദേശം ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ജില്ലകളിൽ നിന്നും പന്നി മാംസവും പന്നികളെയും അനധികൃതമായി ജില്ലയിലേക്ക് കടത്താൻ സാധ്യതയുള്ളതിനാൽ ചെക്ക് പോസ്റ്റുകളിലും  ജില്ലയിലേക്കുള്ള മറ്റു പ്രവേശന മാർഗങ്ങളിലും പൊലീസുമായും ആർടിഒയുമായും ചേർന്ന് മൃഗ സംരക്ഷണ വകുപ്പ് കർശനമായ പരിശോധന നടത്തണണെന്നും രോഗ വിമുക്ത മേഖലയിൽ നിന്നുള്ള പന്നികളെ മാത്രമേ ജില്ലയിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പ് വരുത്തേണ്ടതാണെന്നും കലക്ടറുടെ ഉത്തരവിലുണ്ട്.

വനം മേഖലയിലും ജാഗ്രത

രോഗബാധ കണ്ടെത്തിയ ഫാമിന്റെ 10 കിലോമീറ്റർ പരിധിയിൽ വനമേഖല ഉൾപ്പെടുന്നതിനാൽ ആറളം വന്യജീവി സങ്കേതത്തിൽ ഉൾപ്പെടെ ജാഗ്രതാ നിർദേശമുണ്ട്. വന്യജീവികൾ സംശയ സാഹചര്യത്തിൽ ചാകുകയോ ക്ഷീണിതരായി കാണുകയോ ചെയ്താൽ ഗൗരവത്തോടെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തണം.

മുൻകരുതലെടുക്കണം:മൃഗസംരക്ഷണ വകുപ്പ്

ജില്ലയിലെ പന്നിക്കർഷകർ 2% വീര്യമുള്ള ബ്ലീച്ചിങ് പൗഡർ ലായനി ഉപയോഗിച്ചു പന്നികളുടെ കൂടും പരിസരവും അണുവിമുക്തമാക്കണമെന്നു മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ഫോർമലിൻ 3 മില്ലീലീറ്ററ്‍ ഒരു ലീറ്റർ വെള്ളത്തിലെന്ന തോതിൽ നേർപ്പിച്ച് ടയർ ഡിപ്പ്, ഫുട്ട് ഡിപ്പ് എന്നീ ആവശ്യങ്ങൾക്കായി ഉപയോഗിക്കണം. 1% വീര്യമുള്ള പൊട്ടാസ്യം പെർമാംഗനേറ്റ് ലായനി ഫാമിലെ തൊഴിലാളികൾ കൈകാലുകൾ അണുവിമുക്തമാക്കാനായി ഉപയോഗിക്കണം. ഫാമിലേക്കു സന്ദർശകരെ അയയ്ക്കരുതെന്നും നിർദേശമുണ്ട്. ഫാമിൽ ജൈവസുരക്ഷ കർശനമായി നടപ്പാക്കണമെന്നും ജില്ലാ മൃഗസംരക്ഷണ ഓഫിസർ ഡോ.എസ്.ജെ.ലേഖ, ജില്ലാ കോ ഓർഡിനേറ്റർ ഡോ.കെ.എസ്.ജയശ്രീ എന്നിവർ അറിയിച്ചു.

ആഫ്രിക്കൻ പന്നിപ്പനി: രോഗലക്ഷണങ്ങൾ

വളർത്തുപന്നികൾ, കാട്ടുപന്നികൾ എന്നിവയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ് ആഫ്രിക്കൻ പന്നിപ്പനി. രാജ്യത്ത് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യുന്നത് 2020 ഫെബ്രുവരിയിൽ അസമിൽ. കഴിഞ്ഞ ജൂലൈയിലാണു ജില്ലയിൽ ആദ്യമായി രോഗം റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് 100 ശതമാനം. കഠിനമായ പനി, വിശപ്പില്ലായ്മ, ഛർദി, ശ്വാസതടസ്സം, വയറിളക്കം, ക്ഷീണം, തൊലിപ്പുറത്തെ രക്തസ്രാവം എന്നിവയാണു രോഗലക്ഷണങ്ങൾ. പന്നിയൊഴികെ മറ്റു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരില്ല. രോഗത്തിനെതിരെ വാക്സീനോ ചികിത്സയോ ഇല്ല. രോഗം സ്ഥിരീകരിച്ച പന്നികളെയും ഫാമിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പന്നികളെയും കൊന്ന്, ശാസ്ത്രീയമായി സംസ്കരിക്കുക എന്നതാണ് പ്രധാന രോഗനിയന്ത്രണ മാർഗം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha