കണ്ണൂർ : റാപ്പിൽ നിർത്തിയ കാർ നിമിഷനേരത്തിൽ മുകളിലെ പാർക്കിങ് സ്ഥലത്തെത്തി. പരീക്ഷണം വിജയകരമായതോടെ മേയർ ടി.ഒ. മോഹനനും മറ്റു കൗൺസിലർമാരും ഇതുനോക്കി കൈയടിച്ചു. സ്റ്റേഡിയം കോർണറിന് സമീപമുള്ള ഏഴുനിലകളിലുള്ള മൾട്ടിലെവൽ പാർക്കിങ് കേന്ദ്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിപ്പിച്ചത്.
പ്രവൃത്തികൾ ഇനിയും ബാക്കിയുണ്ട്. ഇതു പൂർത്തിയാവുന്നതോടെ മാത്രമേ കേന്ദ്രങ്ങൾ തുറന്നുനൽകൂ. സാങ്കേതിക സംവിധാനമാണ് ചൊവ്വാഴ്ച പരിശോധിച്ചത്. ഏത് നിലയിലാണ് പാർക്ക് ചെയ്യേണ്ടതെന്ന് കേന്ദ്രത്തിൽനിന്ന് നൽകുന്ന ടോക്കണിൽ ഉണ്ടാവും.
ഇത് സെൻസറിൽ സ്വൈപ്പ് ചെയ്താൽ ആ നിലയിലെ റാപ്പ് താഴെയെത്തും. വാഹനം ഇതിൽ നിർത്തിയാൽ മാത്രം മതി. റാപ്പ് പാർക്ക് ചെയ്യേണ്ടസ്ഥലത്ത് തിരിച്ചെത്തും.
അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി സ്റ്റേഡിയം കോർണറിലും പീതാബര പാർക്കിലുമാണ് രണ്ട് മൾട്ടിലെവൽ കാർ പാർക്കിങ് കേന്ദ്രങ്ങൾ തുടങ്ങുന്നത്. 11.27 കോടി രൂപയാണ് ചെലവ്. സ്റ്റേഡിയത്തിന് സമീപം 108 കാറുകളും പീതാംബര പാർക്കിലെ കേന്ദ്രത്തിൽ 32 കാറുകളും നിർത്തിയിടാനാവും.
രണ്ടിടങ്ങളിലുമായി 155 വാഹനങ്ങൾക്ക് നിർത്താനാവും. രണ്ട് വർഷം മുൻപാണ് പ്രവൃത്തി തുടങ്ങിയത്. ഇവയുടെ ഉദ്ഘാടനത്തോടെ നഗരത്തിലെ പാർക്കിങ് പ്രശ്നങ്ങൾക്ക് ഒരളവോളം പരിഹാരമാകുമെന്നും ഉടൻ പൂർണസജ്ജമായി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കുമെന്നും മേയർ പറഞ്ഞു.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്ഥിരംസമിതി അധ്യക്ഷൻമാരായ പി. ഷമീമ, സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ, ശ്രീജ ആരംഭൻ, കോർപ്പറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, സൂപ്രണ്ടിങ് എൻജിനിയർ മണികണ്ഠകുമാർ, എക്സിക്യുട്ടീവ് എൻജിനിയർ പി.പി. വൽസൻ, കേന്ദ്രത്തിന്റെ നിർമാണ പ്രവൃത്തി നടത്തുന്ന അഡിസോഫ്റ്റ് ടെക്‌നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് ബിസിനസ് ഹെഡ് പരാഗ് മൽക്കർ തുടങ്ങിയവർ പങ്കെടുത്തു.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു