കണ്ണൂർ : കശുവണ്ടി കിലോയ്ക്ക് 144 രൂപ നിശ്ചയിച്ചതോടെ സംഭരിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചു. കശുവണ്ടി (തോട്ടണ്ടി) വാങ്ങി പരിപ്പ് ഉത്പാദിപ്പിക്കുന്ന കശുവണ്ടി വികസന കോർപ്പറേഷന്റെയും കാപ്പക്സിന്റെയും പ്രതിനിധികൾ കണ്ണൂരിലും കാസർകോടുമെത്തി ബന്ധപ്പെട്ടവരുമായി ചർച്ചനടത്തുന്നുണ്ട്.
മാർച്ച് ഒന്നിന് കണ്ണൂരിലും രണ്ടിന് കാസർകോട്ടും സംഭരണം സംബന്ധിച്ച് സഹകരണ സംഘം പ്രതിനിധികളുമായി ചർച്ചകൾ നടത്തുമെന്ന് കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ അറിയിച്ചു.
സഹകരണ സംഘങ്ങൾ മുഖേനയും വ്യാപാരികൾ മുഖേനയും കശുവണ്ടി ശേഖരിക്കും. സീസൻ തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ ഒരേ വില ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. ആറളം ഫാമിലെ തോട്ടണ്ടി ശേഖരിക്കുന്നതിന് നേരത്തെ ധാരണയാക്കി.
പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടങ്ങളിലെ തോട്ടണ്ടിയും സംഭരിക്കാൻ ചർച്ചകൾ നടന്നുവരികയാണ്. രണ്ട് ജില്ലകളിൽനിന്ന് അയ്യായിരം ടൺ തോട്ടണ്ടി സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.
കോർപ്പറേഷന്റെ കീഴിൽ 30 ഫാക്ടറികളും കാപ്പക്സിന്റെ കീഴിൽ പത്ത് ഫാക്ടറികളുമാണുള്ളത്. ഇവിടത്തേക്ക് വേണ്ട തോട്ടണ്ടിയുടെ സിംഹഭാഗവും ആഫ്രിക്കൻ രാജ്യങ്ങളിൽനിന്നാണ് കൊണ്ടുവരുന്നത്. കിലോയ്ക്ക് 90 രൂപ നിരക്കിലാണ് ഏജൻസികളിൽനിന്ന് വിദേശ തോട്ടണ്ടി വാങ്ങുന്നത്.
No comments:
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു