ജസ്റ്റിസ് വി ഖാലിദ് . വിധിന്യായങ്ങളെ മനുഷ്യപ്പറ്റുള്ളതാക്കി മാറ്റിയ ന്യായാധിപൻ.
. ജസ്റ്റിസ് ഷാജി . പി. ചാലി
കണ്ണൂർ: നിയമത്തെ മനുഷ്യപ്പറ്റുള്ളതാക്കി മാറ്റിയ ന്യായാധിപനായിരുന്നു ജസ്റ്റിസ് വി ഖാലിദെന്ന് കേരള ഹൈക്കോടതി ജസ്റ്റിസ്ഷാജി പി. ചാലി. ഓരോരുത്തരും ജീവിച്ച സാമൂഹിക സാഹചര്യമാണ് നിലപാടുകളെ രൂപപ്പെടുത്തുന്നത്. കണ്ണൂർ സിറ്റിയിലെ അതിസാധാരണമായ ചുറ്റുപാടുകളിൽ പഠിക്കുകയും വളരുകയും ചെയ്ത ഖാലിദിന്റെ വിധികൾ എപ്പൊഴും മനുഷ്യന്റെ സ്നേഹത്തിൽ അധിഷ്ഠിതമായിരുന്നു. പ്രസിദ്ധമായ രാജൻ കേസിന്റെ വിധിയിൽപ്പോലും ഹൃദയം തകർന്ന ഒരു പിതാവിനെക്കുറിച്ചുള്ള പരാമർശമുണ്ടായിരുന്നു.
ഉത്തര മലബാറിലെ വിദ്യാഭാസ ഉന്നമനത്തിനായി പ്രവർത്തിച്ചപ്പോഴും പാർശ്വവൽക്കരിക്കപ്പട്ടവരോടുള്ള ആഭിമുഖ്യമുണ്ടായിരുന്നു. കണ്ണൂർ സിസ്ട്രിക്ട് മുസ്ലിം എഡ്യുകേഷണൽ
അസോസിയേഷൻ (സി ഡി എം ഇ എ ), ജില്ലാ പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച ജസ്റ്റിസ് വി ഖാലിദ് പുസ്തകപ്രകാശനവും അനുസ്മരണയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നീതിനിഷേധിക്കപ്പെട്ട മുസ്ലിം സ്ത്രീകൾക്കു വേണ്ടി നിലപാടെടുത്ത ന്യായാധിപനയായിരുന്നു ജസ്റ്റിസ് ഖാലിദ് എന്ന് ഡോ. കൗസർ എടപ്പകത്ത് പറഞ്ഞു. ജസ്റ്റിസ് ഖാലിദ് അനുസ്മരണ പ്രഭാഷണ നടത്തുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളിൽ വ്യക്തിമുദ്രപതിപ്പിച്ച ജസ്റ്റിസ് വി ഖാലിദിൻ്റെ ജീവിതം ആസ്പദമാക്കി സർ സയ്യിദ് കോളേജ് മുൻ പ്രിൻസിപ്പൾ ഡോ. പി ടി അബ്ദുൽ അസീസ് എഡിറ്റു ചെയ്ത 'ജസ്റ്റിസ് വി. ഖാലിദ്: പ്രകാശംപരത്തിയ ജീവിതം' എന്ന പുസ്തകത്തിൻ്റെ പ്രകാശനം കേരള ഹൈക്കോടതി ജസ്റ്റിസ് ഷാജി പി. ചാലി കണ്ണൂർ കോർപറേഷൻ മേയർ അഡ്വ.ടി ഒ മോഹനന് നൽകിക്കൊണ്ട് നിർവഹിച്ചു.
വിദ്യാഭ്യാസ മേഖലയെ ലാഭേച്ഛയില്ലാതെ കണ്ടിരുന്ന മഹദ് വ്യക്തിയായിരുന്നു ജസ്റ്റിസ് പി ഖാലിദെന്നും ഇത്തരം അനുസ്മരണങ്ങൾ കുറ്റബോധത്തോടു കൂടി നമ്മുടെ തലമുറ ഏറ്റെടുക്കേണ്ടതുണ്ടെന്നും മേയർ ഓർമിപ്പിച്ചു.
സി ഡി എം ഇ എ പ്രസിഡൻ്റ് അഡ്വ.പി മഹമൂദ് അധ്യക്ഷനായ ചടങ്ങിൽ
ജില്ലാ -സെഷൻസ് ജഡ്ജ് ജോബിൻ സെബാസ്റ്റ്യൻ,സി ഡി എം ഇ എ സെക്രട്ടറി മഹമൂദ് അള്ളാംകുളം, പുസ്തകത്തിൻ്റെ എഡിറ്റർ ഡോ.പി ടി അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന വഖഫ് ബോർഡ് അംഗം അഡ്വ.പി വി സൈനുദ്ദീൻ പുസ്തക പരിചയം നടത്തി. എ കെ അബൂട്ടി ഹാജി നന്ദി പ്രകാശിപ്പിച്ചു.
തളിപ്പറമ്പ് സർ സയ്യദ് കോളേജ് പ്രസിദ്ധീകരണ വിഭാഗം പുറത്തിറക്കിയ 'ജസ്റ്റിസ് വി. ഖാലിദ്: പ്രകാശംപരത്തിയ ജീവിതം' എന്ന
പുസ്തകത്തിൽ ജസ്റ്റിസുമാരായ കെ.ടി. തോമസ്, എം. ഫാത്തിമാബീവി, ചേറ്റൂർ ശങ്കരൻ നായർ, അഡ്വ. ആസഫ് അലി, ആഡ്വ. കെ. രാംകുമാർ, അഡ്വ. സുധാകർ പ്രസാദ്, അഡ്വ. ഒ.വി. രാധാകൃഷ്ണൻ, ഇ.ടി. മുഹമ്മദ് ബഷീർ എം.പി., ഡോ. പി. മുഹമ്മദലി, പി.കെ. മുഹമ്മദ്, കെ. അബ്ദുൽ ഖാദർ, ഡോ. ഫസൽ ഗഫൂർ, മുഹമ്മദ് ഹനീഷ് ഐ.എ.എസ് തുടങ്ങി 34 പ്രമുഖർ ജസ്റ്റിസ് ഖാലിദിനെക്കുറിച്ചുള്ള അനുഭവങ്ങൾ ഇതിൽ പങ്കുവെയ്ക്കുന്നു. ജസ്റ്റിസ് വി. ഖാലിദ് എഴുതിയ ഏതാനും ലേഖനങ്ങളും വി.കെ.സുരേഷ് നടത്തിയ അഭിമുഖവും അനുബന്ധമായി ചേർത്തിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു