കെ.റെയിൽ വേണ്ട.. കേരളം വേണം എന്ന മുദ്രാവാക്യമുയർത്തി മാർച്ച് 1 ന് കാസർഗോഡ് വച്ച് പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി സതീശൻ ഉദ്ഘാടനം ചെയ്ത കെ.റെയിൽ വിരുദ്ധ സമര ജാഥ ഇന്ന് കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. സംസ്ഥാന കെ.റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന ജാഥയുടെ ക്യാപ്റ്റൻ സംസ്ഥാന ചെയർമാൻ എം.പി ബാബുരാജ് ആണ്. ജനറൽ കൺവീനർ എസ്. രാജീവൻ വൈസ് ക്യാപ്റ്റനും, വൈസ് ചെയർമാൻ ടി.ടി.ഇസ്മായിൽ ജാഥാ മാനേജറുമാണ്.
ഇന്ന് വൈകീട്ട് 5 മണിക്ക് പയ്യന്നൂർ ഗാന്ധി പാർക്കിൽ നടന്ന സ്വീകരണ സമ്മേളനം ഡൽഹി കർഷക സമര നേതാവ് ശ്രീ.പി.ടി ജോൺ ഉദ്ഘാടനം ചെയ്തു. ഡോ. ഡി സുരേന്ദ്രനാഥ് പരിപാടിയിൽ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രമുഖർ പരിപാടിയിൽ സംബന്ധിച്ചു. സമ്മേളനത്തിനു മുന്നോടിയായി ബാനർ സാംസ്കാരിക സമിതി അവതരിപ്പിച്ച ' ഒരു സിൽവർ ലൈൻ ദുരന്ത കഥ " എന്ന തെരുവ് നാടകവും ഗായക പരിപാടിയും ശ്രദ്ധേയമായി.
ജില്ലയിലെമ്പാടും കെ.റെയിൽ കടന്നുപോകുന്ന പതിനാല് സ്വീകരണ കേന്ദ്രങ്ങളിലൂടെയാണ് ജാഥ കടന്നുപോകുന്നത്.
തുടർന്ന് 3-ാം തീയ്യതി കുഞ്ഞിമംഗലം, പഴയങ്ങാടി, ചെറുകുന്ന് തറ, പാപ്പിനിശ്ശേരി, പുതിയ തെരു എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം കണ്ണൂർ സ്റ്റേഡിയം കോർണറിൽ ജാഥ അവസാനിക്കും. കണ്ണൂർ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. ഖാദർ മാങ്ങാട് സ്വീകരണ പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. കണ്ണൂർ കോർപ്പറേഷൻ മേയർ ശ്രീ. ടി.ഒ മോഹനൻ മുഖ്യാതിഥിയായിരിക്കും. വിവിധ കക്ഷി നേതാക്കൾ പങ്കു ചേരും.
4-ാം തീയ്യതി താഴെ ചൊവ്വ ആരംഭിക്കുന്ന ജാഥ, ചാല, മുഴപ്പിലങ്ങാട്, ധർമ്മടം, പുന്നോൽ, എന്നിവിടങ്ങളിലെ സ്വീകരണങ്ങൾക്കു ശേഷം തലശ്ശേരി പുതിയ ബസ് സ്റ്റാന്റ് പരിസരത്താണ് അവസാനിക്കുക. ജില്ലയിൽ സമാപന സമ്മേളനം സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.
ഭൂമി നഷ്ടപ്പെടുന്നവരുടെ ഭാഗത്ത് നിന്നും രാഷ്ട്രീയ സാമൂഹിക സംഘടനകളിൽ നിന്നും വ്യക്തികളിൽ നിന്നും ഇതിനോടകം തന്നെ വമ്പിച്ച പ്രതികരണം ജാഥയ്ക്ക് ലഭിച്ചിരിക്കുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു