കണ്ണൂർ: സെന്റ് മൈക്കിൾസ് സ്കൂളിലേക്ക് കടക്കാനുള്ള ഏകവഴിയും ഡിഎസ്സി തടസപ്പെടുത്തിയതോടെ ബുദ്ധിമുട്ടിലായി വിദ്യാർഥികളും അധ്യാപകരും. ഇന്നലെ രാവിലെ സ്കൂളിലെത്തിയ വിദ്യാർഥികൾ അരമണിക്കൂറോളമാണ് ഗതാഗതകുരുക്കിൽപ്പെട്ടത്. മൈതാനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നടന്നുകൊണ്ടിരിക്കെയാണ് പട്ടാളത്തിന്റെ അപ്രതീക്ഷിത നടപടി. കളക്ടറുമായി ബന്ധപ്പെട്ടിരുന്നെങ്കിലും കമാൻഡൻഡ് സ്ഥലത്തില്ലെന്നും വന്നാൽ മാത്രമേ നടപടിയെടുക്കാൻ പറ്റുകയുള്ളുവെന്നായിരുന്നു മറുപടി.
കമാൻഡൻഡ് സ്ഥലത്തില്ലാതെ മൈതാനം അടയ്ക്കാനുള്ള നടപടിയാരാണ് എടുത്തതെന്നാണ് സ്കൂൾ അധികൃതർ ചോദിക്കുന്നത്. ഞായറാഴ്ച അവധി ദിവസമായത് കൊണ്ട് തന്നെ സ്കൂൾ പരിസരത്ത് ആരും ഉണ്ടായിരുന്നില്ല. ആളുകൾ ഇല്ലാത്ത സമയം നോക്കിയാണ് പട്ടാളം മൈതാനം കൊട്ടിയടക്കാറെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. വിദ്യാർഥികൾക്ക് എന്തെങ്കിലും അസുഖം വന്നാൽ റോഡ് വരെ എടുത്തോണ്ട് ഓടേണ്ട സ്ഥിതിയാണെന്നും അധികൃതർ പറഞ്ഞു.
ജൂലൈ അഞ്ചിനാണ് ഡിഎസ്സി മൈതാനം തങ്ങളുടെ അധീനതയിലുള്ളതാണെന്ന് കാണിച്ച് ബോർഡ് വയ്ക്കുകയും തുടർന്ന് കമ്പിവേലി കെട്ടി തിരിക്കുകയും ചെയ്തത്. എന്നാൽ അന്ന് പ്രതിഷേധങ്ങൾക്കൊടുവിൽ സ്കൂളിലേക്ക് വാഹനങ്ങൾ പ്രവേശിക്കാനായി ഒരു ഭാഗം ഒഴിച്ചിട്ടിരുന്നു. ആ ഭാഗത്താണ് പട്ടാളം ഞായറാഴ്ച അതിരാവിലെയെത്തി മൂന്ന് തൂണുകൾ സ്ഥാപിച്ചത്.
ഇതിനടുത്തായി ഡിഎസ് സിയുടെ അധീനതയിലുള്ള സ്ഥലമാണെന്നും അതിക്രമിച്ച് കയറരുതെന്ന ബോർഡും സ്ഥാപിച്ചിട്ടുണ്ട്.
ഇതിലൂടെ ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ കഷ്ടിച്ച് പ്രവേശിക്കാനാവു. സ്കൂളിലെത്തുന്ന വിദ്യാർഥികളെ വാഹനം റോഡിൽ നിർത്തി ഇറക്കിവിടേണ്ട സ്ഥിതിയാണെന്ന് രക്ഷിതാക്കൾ പറയുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു