അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ ശക്തമായി പ്രതിഷേധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വേണ്ടരീതിയില്‍ പങ്കെടുത്തില്ലെന്നുമാണ് പ്രധാന ആരോപണം.
തിരുവനന്തപുരം: അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വീഴ്ചവരുത്തിയെന്ന സി.പിഎം. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് മുന്‍ മന്ത്രി ജി.സുധാകരന് പരസ്യശാസന. സി.പി.എം സംസ്ഥാന സമിതിയിലാണ് കമ്മീഷന്റെ കണ്ടെത്തലുകള്‍ അവതരിപ്പിച്ചത്.
അമ്പലപ്പുഴയിലെ സ്ഥാനാര്‍ത്ഥി എച്ച്. സലാമിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതിനെ ശക്തമായി പ്രതിഷേധിച്ചില്ലെന്നും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ വേണ്ടരീതിയില്‍ പങ്കെടുത്തില്ലെന്നുമാണ് പ്രധാന ആരോപണം. ഇതിനെ അന്വേഷണ കമ്മീഷനു മുന്പാകെ സുധാകരനും ശക്തമായി പ്രതിരോധിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവന്നു എന്നതടക്കം ഗുരുതരമായ ആരോപണങ്ങളാണ് സുധാകരനെതിരെ റിപ്പോര്‍ട്ടിലുള്ളത്.
അതേസമയം, പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവും സംസ്ഥാന സമിതി ചര്‍ച്ച ചെയ്തതായി അറിയുന്നു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി സെക്രട്ടറി പദവിയില്‍ നിന്ന് മാറില്‍ക്കുകയായിരുന്നു കോടിയേരി. മകന്‍ ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ച കേസില്‍ അറസ്റ്റിലായതും മാറിനില്‍ക്കാന്‍ കോടിയേരിയെ പ്രേരിപ്പിച്ചിരുന്നു. രോഗത്തിന് ഭേദം വന്നുവെങ്കിലും ചുമതലയേല്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ബിനീഷ് കോടിയേരി കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയതോടെയാണ് കോടിയേരിയുടെ മടങ്ങിവരവ് സജീവ ചര്‍ച്ചയാകുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു