പേരാവൂര്‍(കണ്ണൂര്‍): സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ രണ്ടാനച്ഛന്‍ മുഖത്ത് ആസിഡൊഴിച്ചശേഷം വെട്ടിപ്പരിക്കേല്‍പ്പിച്ചതായി കേസ്. മണത്തണയിലെ ചേണാല്‍ വീട്ടില്‍ ബിജുവിനെ (50) രണ്ടാനച്ഛനായ മാങ്കുഴി ജോസ് (67) ആക്രമിച്ചുവെന്നാണ് കേസ്. കണ്ണിലും മുഖത്തും കൈക്കും പരിക്കേറ്റ ബിജുവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമികചികിത്സ നല്കിയശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചു. ജോസിനെ പേരാവൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
ജോസിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മണത്തണ സ്വദേശി ശ്രീധരനെതിരെയും കേസെടുത്തിട്ടുണ്ട്. ഇയാള്‍ ഒളിവിലാണ്.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. ബിജു കുളിക്കാന്‍ വീട്ടില്‍നിന്ന് ടൗണിലെ കുളത്തിലേക്ക് ജീപ്പില്‍ പോകുമ്പോള്‍ റോഡില്‍ കല്ലുകള്‍ നിരത്തി തടഞ്ഞ് മുഖത്ത് ആസിഡൊഴിച്ചുവെന്നാണ് കേസ്. ജീപ്പില്‍നിന്ന് ഇറങ്ങിയോടുന്നതിനിടെ വെട്ടുകത്തികൊണ്ട് ബിജുവിന്റെ കൈയില്‍ വെട്ടുകയും ആശുപത്രിയില്‍ കൊണ്ടുപോകുന്നത് തടയാന്‍ ശ്രമിക്കുകയും ചെയ്തു. ജീപ്പിന്റെ സീറ്റില്‍ ആസിഡായതിനാല്‍ മറ്റൊരു വാഹനത്തില്‍ അയല്‍വാസികളാണ് ബിജുവിനെ ഒരു മണിക്കൂറിനുശേഷം ആശുപത്രിയിലെത്തിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു