ശ്രീകണ്ഠപുരം: പാൽ വിപണനം കുറഞ്ഞെന്ന കാരണം നിരത്തി ക്ഷീര കർഷകരിൽ നിന്ന് പാൽ സംഭരണത്തിന് നിയന്ത്രണം ഏർപ്പെടുത്തിയ മിൽമ മലബാർ മേഖല യൂണിയന്റെ തീരുമാനം അടിയന്തിരമായി തിരുത്തണമെന്ന് അഡ്വ സജീവ് ജോസഫ് എം എൽ എ ആവശ്യപ്പെട്ടു.
കോവിഡ് നിയന്ത്രണങ്ങളുടെയും ലോക്ഡൗണിന്റെയും പശ്ചാത്തലത്തിൽ കാർഷികമേഖല കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെയാണ് കർഷകരെ ഇരുട്ടിലാക്കുന്ന മിൽമയുടെ നിലപാട്.
ഉച്ചക്ക് ശേഷമുള്ള പാൽ സംഭരണം പൂർണ്ണമായി നിർത്തലാക്കിയും രാവിലത്തേതിൽ 60 ശതമാനം വരെയേ സംഭരിക്കൂ എന്ന വിധത്തിലുമാണ് മിൽമ സഹകരണ സംഘങ്ങൾക്കയച്ച സർക്കുലറിലുള്ളത്.
ഇതനുസരിച്ച് ഇന്നുമുതൽ പാൽ സംഭരണം നിയന്ത്രിക്കാനാണ് സഹകരണ സംഘങ്ങളുടെ തീരുമാനം.
ലോക്ഡൗൺ മൂലം സംഭരിക്കുന്ന പാലിന്റെ വില്പന പകുതിയായി കുറഞ്ഞതും,പാൽപ്പൊടി അടക്കമുള്ള ഉപോത്പന്നങ്ങളുടെ നിർമ്മാണത്തിന് അന്യ സംസ്ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി നടക്കാത്തതുമാണ് പ്രതിസന്ധിക്ക് കാരണം.കഴിഞ്ഞ വർഷം മുഖ്യമന്ത്രി മലപ്പുറത്ത് പ്രഖ്യാപിച്ച പാൽപ്പൊടി നിർമ്മാണ യൂണിറ്റിന്റെ പ്രവർത്തനവും ഇതുവരെയും ആരംഭിച്ചിട്ടില്ല.
സർക്കാരിന്റെ വിവിധ പദ്ധതികളിലും, കാർഷിക വായ്പകളിലും ആശ്രയിച്ച്
ക്ഷീരമേഖല പുനരുജ്ജീവനത്തിന് ശ്രമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ഇരുട്ടടി മേഖലക്ക് നേരിടേണ്ടി വരുന്നത്. കാലിത്തീറ്റ വിലവർധന അടക്കമുള്ള വെല്ലുവിളികളെ അതിജീവിക്കാൻ സർക്കാരുകളുടെ ഇടപെടൽ അനിവാര്യമായ ഘട്ടത്തിൽ, ക്ഷീരകർഷകരെ കയ്യൊഴിയുന്ന മിൽമയുടെ നിലപാട് പ്രതിഷേധാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
കർഷകരിൽ നിന്നും ഉത്പാദിപ്പിക്കപ്പെടുന്ന മുഴുവൻ പാലും സംഭരിക്കാനും,സംസ്കരിക്കാനും ആവശ്യമായ നടപടികൾക്ക് മിൽമയുമായി ചേർന്ന് അടിയന്തിര നിലപാട് സ്വീകരിക്കണമെന്നാണ് ആവശ്യം.
ക്ഷീര കർഷകരെ ബാധിക്കാത്ത തരത്തിൽ ശാശ്വത പരിഹാരം കാണാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്തിക്ക് നിവേദനം സമർപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു