കണ്ണൂര്‍: ഭൂരിഭാഗം സ്വകാര്യ ബസുകളും തിരഞ്ഞെടുപ്പ് സംബന്ധമായ സര്‍വ്വീസ് നടത്തിയതോടെ വലഞ്ഞത് യാത്രക്കാര്‍. ഒപ്പം നഗരത്തില്‍ ഗതാഗതകുരുക്കും രൂക്ഷമായത് യാത്രക്കാര്‍ മണിക്കൂറുകളോളം പെരുവഴിയിലായി.
മിക്ക റൂട്ടുകളിലും ചുരുക്കം ചില ബസുകള്‍ മാത്രമാണ് സര്‍വ്വീസിനുണ്ടായത്. ദീര്‍ഘനേരം ബസ് സ്റ്റോപ്പുകളില്‍ കാത്തുനിന്ന് കിട്ടിയ ബസില്‍ കയറിയ യാത്രക്കാര്‍ക്ക് ഗതാഗതക്കുരുക്കുമായപ്പോള്‍ ലക്ഷ്യസ്ഥാനത്തെത്തുവാന്‍ ഏറെ വൈകി.
പൊതുവെ മലയോര മേഖലകളില്‍ സര്‍വീസ് വളരെ കുറവാണ്. നിശ്ചിത സമയം കൂടുമ്ബോള്‍ മാത്രമാണ് ബസുകളെത്തുന്നത്. ഈ സാഹചര്യത്തില്‍ ഈ പ്രദേശങ്ങളില്‍ സര്‍വീസ് നടത്തുന്ന ബസുകളും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയതോടെ പലര്‍ക്കും ജോലിസ്ഥലങ്ങളില്‍ എത്താന്‍ സാധിച്ചില്ല.അതേസമയം, സ്വകാര്യ വാഹനങ്ങളുള്ളവര്‍ തങ്ങളുടെ വാഹനം കൂടുതലായി നിരത്തിലിറക്കിയതാണ് വലിയ ഗതാഗതകുരുക്കിന് ഇടയാക്കിയത്.
കണ്ണൂര്‍ താഴെ ചൊവ്വ മുതല്‍ കണ്ണോത്തുംചാല്‍ വരെയും വളപട്ടണം മുതല്‍ പുതിയതെരു വരെയും മണിക്കൂറുകളാണ് വാഹനങ്ങള്‍ കുരുങ്ങിക്കിടന്നത്. പോളിംഗ് സാമഗ്രികള്‍ വിതരണം നടക്കുന്ന പള്ളിക്കുന്ന് കൃഷ്ണമോനോന്‍ വനിത കോളേജിനു സമീപം സ്വകാര്യ വാഹനങ്ങള്‍ നിര്‍ത്തിയിട്ടതും തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് നിരവധി വാഹനങ്ങള്‍ എത്തിയതും കുരുക്ക് ഇരട്ടിപ്പിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു