ഇരിട്ടി: മാവോവാദി ഭീഷണിയുള്ള കേളകം, ആറളം, കരിക്കോട്ടക്കരി പൊലീസ് സ്‌റ്റേഷന്‍ പരിധിയില്‍ 56 മാവോവാദി ഭീഷണിയുള്ള പോളിംഗ് സ്‌റ്റേഷനുകളില്‍ സുരക്ഷ പൂര്‍ണ്ണമായും തണ്ടര്‍ബോള്‍ട്ടിനും കേന്ദ്ര സേനയ്ക്കും. ലോക്കല്‍ പൊലീസിനു പുറമെ കെ.എ.പിയില്‍ നിന്നുള്ള സായുധ സേനാംഗങ്ങളും രണ്ടുകമ്ബനി വീതം ബി.എസ്.എഫ്, കര്‍ണാടക പൊലീസ്, മഹാരാഷ്ട്ര പൊലീസ് സേനാംഗങ്ങളും രണ്ട് പ്ലാറ്റൂണ്‍ തണ്ടര്‍ബോള്‍ട്ടും സുരക്ഷയ്ക്കുണ്ടാകും. പ്രശ്നസാധ്യതയുള്ള ബൂത്തുകളില്‍ വെബ് കാമറ നിരീക്ഷണവും വീഡിയോ നിരീക്ഷണവും ഉണ്ടാവും. നിരീക്ഷണ കാമറകള്‍ സഹിതം രഹസ്യാന്വേഷണ വിഭാഗവും ഉണ്ടാവും. പോളിംഗ് സ്‌റ്റേഷന് 200 മീറ്റര്‍ ചുറ്റളവിനുള്ളില്‍ വോട്ടര്‍മാര്‍ക്കല്ലാതെ മറ്റാര്‍ക്കും പ്രവേശനം ഉണ്ടാവില്ല.ആറു വീതം പോളിംഗ് ഉദ്യോഗസ്ഥരാണ് ഓരോ ബൂത്തിലും ഉണ്ടാവുക.
അതേസമയം, ഇരട്ട വോട്ടും കള്ളവോട്ടും തടയാന്‍ അതിര്‍ത്തികളില്‍ പ്രത്യേക നിരീക്ഷണം വേണമെന്ന ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കേരള കര്‍ണാടക അതിര്‍ത്തിയായ കൂട്ടപുഴയില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും. കൂട്ടുപുഴയില്‍ കേരള പൊലീസിന്റെയും മാവോവാദി വിരുദ്ധ സ്‌ക്വാഡിന്റെയും വെവ്വേറെ പരിശോധനകള്‍ നടക്കും.
കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാക്കൂട്ടം അതിര്‍ത്തി വഴി കര്‍ണ്ണാടകയിലേക്ക് പോകുന്ന എല്ലാ വാഹനങ്ങളും ഇപ്പോള്‍ തന്നെ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. ഇതിനു പുറമെയാണ് പ്രത്യേക പരിശോധന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു