കണ്ണൂരിന് വികസനം വേണമെന്നും ഇതിനായി രാഷ്ട്രീയ ചിന്ത മാറ്റിവച്ച് ഒന്നിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും കണ്ണൂര്‍ നിയോജകമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളായ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും സതീശന്‍ പാച്ചേനിയും ഒപ്പം ബി.ജെ.പി നേതാവ് എം.കെ. വിനോദും. എമേര്‍ജിംഗ് കണ്ണൂരിന്റെ ആഭിമുഖ്യത്തില്‍ റോഡ് മാപ് ടു 2026 എന്ന പേരില്‍ സ്ഥാനാര്‍ത്ഥികളെയും രാഷ്ട്രീയ നേതാക്കളെയും പങ്കെടുപ്പിച്ചു നടത്തിയ ചര്‍ച്ചയിലാണ് നേതാക്കന്മാരുടെ പ്രഖ്യാപനം.
കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുമായി യോജിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. കേന്ദ്രം സഹായം തന്നതിനെ അഭിനന്ദിക്കുകയും ചില സമയങ്ങളില്‍ വിയോജിക്കുകയും ചെയ്തിട്ടുണ്ട്.വികസനത്തിനായി ഇനിയും കൈകോര്‍ക്കാന്‍ തയാറാണെന്നായിരുന്നു മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ അഭിപ്രായം. കണ്ണൂരിന്റെ വികസനത്തിനായി യോജിച്ച പ്ലാറ്റ് ഫോം വേണമെന്നും എല്ലാവരും ഒന്നിച്ചുനിന്നാല്‍ സമ്ബൂര്‍ണ വികസനം നടപ്പിലാക്കാന്‍ കഴിയുമെന്നും എതിര്‍സ്ഥാനാര്‍ത്ഥി സതീശന്‍ പാച്ചേനി പറഞ്ഞു. കണ്ണൂരിന്റെ വികസനത്തിനായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നു തങ്ങള്‍ നേരത്തെ പറഞ്ഞതാണെന്നും ഇതിനായി പലപ്പോഴും മന്ത്രിമാരെയും എം.എല്‍.എമാരെയും കണ്ടിട്ടുണ്ടെന്നുമായിരുന്നു ബി.ജെ.പി നേതാവ് എം.കെ വിനോദിന്റെ അഭിപ്രായം.
കൃത്യമായ ആസൂത്രണവും കര്‍മ്മശേഷിയും ഇല്ലാത്തതിനാലാണ് വികസനം കൃത്യമായി നടക്കാത്തതെന്ന് റബ്‌കോ ചെയര്‍മാനും സി.പി.എം നേതാവുമായ എന്‍. ചന്ദ്രന്‍ പറഞ്ഞു. കണ്ണൂരില്‍ തുടങ്ങിയ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ പാതിവഴിയിലാണെന്നും തുടങ്ങുമെന്ന് പ്രഖ്യാപിച്ച പുതിയ പദ്ധതികളില്‍ പലതും ആരംഭിച്ചിട്ടില്ലെന്നും മോഡറേറ്ററായ ദിശ ചെയര്‍മാന്‍ സി. ജയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.
പോസിറ്റീവ് കമ്മ്യൂണ്‍ ഫൗണ്ടര്‍ ചെയര്‍മാന്‍ കെ.പി. രവീന്ദ്രന്‍, റിട്ട .അഡ്മിറല്‍ മോഹനന്‍, എം.കെ. നാസര്‍, ആര്‍.വി. ജയദേവന്‍ എന്നിവര്‍ സംബന്ധിച്ചു. ദിശ കണ്ണൂര്‍, ടീം ഹിസ്റ്ററിക്കല്‍ ഫ്‌ളൈറ്റ് ജേര്‍ണി, കേരള ചേമ്ബര്‍ ഓഫ് കോമേഴ്‌സ്, വാക്, പോസിറ്റീവ് കമ്മ്യൂണ്‍, കണ്ണൂര്‍ ഡെവലപ്പ്‌മെന്റ് കമ്മ്യൂണിറ്റി, സെല്‍ഫ് എംപ്ലോയ്ഡ് ട്രാവല്‍ ഏജന്റ്‌സ് ഓഫ് കേരള എന്നിവയുടെ കൂട്ടായ്മയാണ് എമെര്‍ജിംഗ് കണ്ണൂര്‍.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു