കണ്ണൂര്‍: നൊണയും നൊട്ടയും പറഞ്ഞ് സമയം കളയുന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്ന് കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ. സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂര്‍ പ്രസ് ക്ലബില്‍ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവാരം കുറഞ്ഞ മുഖ്യമന്ത്രിയെ അഞ്ചുകൊല്ലം ചുമക്കേണ്ടി വന്ന കേരളീയര്‍ക്ക് മറുപടി പറയേണ്ട അവസരമാണിത്.
കള്ളം പറഞ്ഞ് അത് പ്രചരിപ്പിക്കലാണ് മുഖ്യമന്ത്രിയുടെ പ്രധാന ജോലി. പാര്‍ട്ടിക്കാരില്‍ നിന്നു തന്നെ അദ്ദേഹം അകന്നു പോവുകയാണ്. സി.പി.എമ്മിന്റെ എത്ര നേതാക്കള്‍ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ കൂടെയുണ്ട്. ഉള്ളില്‍ തട്ടി കൂറുള്ള ഒരാളെങ്കിലും കൂടെയുണ്ടെന്ന് പറയാനാവുമോ. മനഃസാക്ഷി സൂക്ഷിപ്പുകാരനായ ഇ.പി ജയരാജന്‍ മുഖ്യമന്ത്രിയെ കുറിച്ച് പരിഹാസത്തോടെയല്ലേ പ്രതികരിച്ചത്.പി. ജയരാജനെ ഒതുക്കാന്‍ എന്തൊക്കെ വിദ്യയാണ് പിണറായി പ്രയോഗിക്കുന്നത്. ജയരാജന്റെ സ്ഥാനം ഭൂരിപക്ഷം സി.പി.എമ്മുകാരുടെയും മനസിലാണെന്നും സുധാകരന്‍ പറഞ്ഞു. താനും മരുമകനും മതിയെന്നാണ് മുഖ്യമന്ത്രി കരുതുന്നത്.
മുഖം നന്നാവാത്തതു കൊണ്ട് കണ്ണാടി പൊളിച്ചിട്ട് കാര്യമില്ല. പ്രതിപക്ഷ നേതാവിനെതിരെ കള്ളം പറയാന്‍ പിണറായിക്ക് എന്തവകാശം. ആഴക്കടല്‍ മത്സ്യബന്ധനം, സ്പ്രിംഗ്ളര്‍, സ്വപ്ന സുരേഷുമായുള്ള ബന്ധം തുടങ്ങിയവയിലൊക്കെ മുഖ്യമന്ത്രി കള്ളം പ്രചരിപ്പിക്കുകയാണെന്നും സുധാകരന്‍ ആരോപിച്ചു.
കഴിഞ്ഞ ദിവസം രാവിലെ പ്രത്യേക വിമാനത്തില്‍ മട്ടന്നൂരിലെത്തിയ അദാനി രാത്രിയാണ് തിരിച്ചുപോയത്. കെ.എസ്.ഇ.ബിയിലെ കരാറുമായി ബന്ധപ്പെട്ട പാരിതോഷികമായ പണം കൈമാറാനാണോ വന്നത്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയോ? കേരളീയ സമൂഹത്തിന് അറിയാന്‍ അവകാശമുണ്ട്. പദവിക്കൊത്ത ഔന്നത്യം കാണിക്കാന്‍ പിണറായി വിജയന്‍ തയ്യാറാവണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു