ഇരിട്ടി: വോട്ടെണ്ണാന്‍ മൂന്നാഴ്ച ബാക്കിയുണ്ടെങ്കിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പേരാവൂരില്‍ ഇടതു-വലതു മുന്നണികള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ്. അപ്രതീക്ഷിത അടിയൊഴുക്കുകള്‍ ഒന്നും സംഭവിച്ചിട്ടില്ലെന്ന ആത്മവിശ്വാസമാണ് നേതാക്കള്‍ക്ക്. വോട്ടിംഗിലുണ്ടായ രണ്ടുശതമാനത്തോളം വര്‍ധന ആര്‍ക്ക് അനുകൂലവും പ്രതികൂലവുമാകുമെന്ന് പറയാന്‍ കഴിയാത്ത അവസ്ഥ. 2016 ലെ തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ 79 ശതമാനമായിരുന്നു പോളിംഗ്. അന്ന് സണ്ണി ജോസഫ് 7,989 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചു കയറിയത്.ഇക്കുറി 80.91 ശതമാനമാണ് അന്തിമ വോട്ടിംഗ് ശതമാനം. പോളിംഗ് സ്റ്റേഷനുകളില്‍ എത്തി 78.07 ശതമാനം പേര് വോട്ടു രേഖപ്പെടുത്തിയപ്പോള്‍ 2.84 ശതമാനം പേര് മറ്റുരീതിയിലും വോട്ട് രേഖപ്പെടുത്തി. 80ന് മുകളില്‍ പ്രായമുള്ള 3,332 പേര് വീടുകളില്‍ നിന്നു തന്നെ വോട്ടു ചെയ്തപ്പോള്‍ അവശ്യസര്‍വീസ് വിഭാഗത്തില്‍പ്പെട്ട 307 പേര് നേരത്തെ വോട്ടു ചെയ്തു. 1,472 പോസ്റ്റല്‍ വോട്ടുകളുമുണ്ടായി. ഇങ്ങനെയാണ് മണ്ഡലത്തിലെ പോളിംഗ് ശതമാനം മുന്‍ വര്‍ഷത്തെക്കാള്‍ ഉയര്‍ന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 76 ശതമാനമായിരുന്നു പോളിംഗ്. അന്ന് പേരാവൂര്‍ മണ്ഡലത്തില്‍ നിന്ന് 23,665 വോട്ടിന്റെ ഭൂരിപക്ഷമാണ് കെ.സുധാകരന് ലഭിച്ചത്. നിയോജക മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളും നഗരസഭയും യുഡിഎഫിനൊപ്പമായിരുന്നു. ആറുമാസത്തിനിടയില്‍ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 6,300 വോട്ട് അധികം നേടി എല്‍ഡിഎഫ് ഞെട്ടിച്ചു. ഈ മാറ്റത്തിലാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
രാഹുല്‍ ഗാന്ധിയുടെ വരവും പ്രചാരണത്തിന്റെ അവസാന ലാപ്പിലുണ്ടായ ഉണര്‍വുമാണ് യുഡിഎഫിന്റെ ആത്മവിശ്വാസം ഉയര്‍ത്തിയത്. അഭിപ്രായ സര്‍വേകളില്‍ എല്ലാം പേരാവൂര്‍ കൈവിട്ടുപോകുമെന്ന പ്രവചനവും യുഡിഎഫിന്റെ പ്രചാരണത്തില്‍ അടിമുടി മാറ്റമുണ്ടാക്കി. ഇത് ശക്തികേന്ദ്രങ്ങളില്‍ മറ്റെല്ലാം മറന്നുള്ള പോരാട്ടത്തിന് ഊര്‍ജം പകര്‍ന്നു. യുഡിഎഫിന്റ ശക്തികേന്ദ്രമായ അയ്യന്‍കുന്നില്‍ 3500നും 4000നും ഇടയില്‍ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. ആറളത്ത് രണ്ടായിരവും. കേളകം, കണിച്ചാര്‍, കൊട്ടിയൂര്‍ എന്നിവിടങ്ങിലും ഭൂരിപക്ഷം പിടിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.
എല്‍ഡിഎഫിന്റെ പ്രതീക്ഷ പായവും ഇരിട്ടി നഗരസഭയുമാണ്. പായത്ത് 2500നും 3000നും ഇടയില്‍ ഭൂരിപക്ഷം പ്രതീക്ഷിക്കുമ്ബോള്‍ ഇരിട്ടി നഗരസഭയില്‍ നിന്ന് രണ്ടായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്.സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്റെ ജന്മനാടും പ്രവര്‍ത്തന മണ്ഡലവുമാണ് ഈ ആത്മവിശ്വാസത്തിന് കാരണം. നഗരസഭയില്‍ എല്‍ഡിഎഫിന് മേല്‍ക്കൈ ഉണ്ടാകുമെന്ന് യുഡിഎഫ് വിശ്വസിക്കുന്നുണ്ടെങ്കിലും അത് നേരിയ വ്യത്യാസം മാത്രമാണെന്ന് അവര്‍ പറയുന്നു. മുഴക്കുന്നിലും പേരാവൂരിവും കേളകത്തും മുന്നിലെത്തുമെന്നും കണിച്ചാറും കൊട്ടിയൂരും ഒപ്പത്തിനൊപ്പവുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.
കൊട്ടിയൂരിലും കണിച്ചാറിലും മോശമല്ലാത്ത ആധിപത്യം നിലനിര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. 5000നും 8000നും ഇടയിലുള്ള ഭൂരിപക്ഷമാണ് യുഡിഎഫ് സ്വപ്നം കാണുന്നത്. മുന്നണി സംവിധാനം ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിഞ്ഞതും ഭരണവിരുദ്ധവികാരമില്ലാത്തതും അട്ടിമറി വിജയമുണ്ടാക്കുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
പതിനായിരത്തിലധികം വോട്ടാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പിനേക്കാള്‍ മികച്ച പ്രകടനമായിരിക്കും മുന്നണിയുടേതെന്ന് എന്‍ഡിഎ നേതാക്കള്‍ അവകാശപ്പെടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു