കേരളത്തിൻ്റെ രാഷ്ട്രീയ വിധിയെഴുത്തിൽ നിർണ്ണായക വടക്കൻ ജില്ലകളുടെ പങ്ക് നിർണ്ണായകമാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം എന്നീ ജില്ലകളിലെ 48 മണ്ഡലങ്ങള്‍ നാളെ വോട്ട് കുറിക്കുമ്പോൾ അറിയാം കേരളം ആർക്കൊപ്പമെന്ന്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മലപ്പുറം ഒഴിച്ചുള്ള നാലു ജില്ലകളിലും എൽ ഡി എഫിന് നേട്ടം കൊയ്യാനായി. ഇക്കുറിയും അതാവർത്തിക്കാനായാൽ ഇടതിന് ഭരണം പിടിക്കാം. എന്നാൽ ഉത്തരകേരളം പിടിച്ചെടുക്കാൻ യു ഡി എഫും നില മെച്ചപ്പെടുത്താൻ ബി ജെ പിയും ശ്രമിക്കുമ്പോൾ കടുത്ത പോരാട്ടം തന്നെയാകും കേരളം കാണാൻപോകുന്നത്. 2016ലെ തിരഞ്ഞെടുപ്പില്‍ നാല് ജില്ലകളിലെ 32 മണ്ഡലങ്ങളില്‍ 24 ഇടത്ത് ഇടതുപക്ഷവും എട്ടിടത്ത് യുഡിഎഫും വിജയം നേടി. മലപ്പുറം ജില്ലയിൽ 16 മണ്ഡലങ്ങളില്‍ 12 ഇടത്തും യുഡിഎഫാണ് ജയിച്ചത്. എന്നാൽ സവിശേഷ രാഷ്ട്രീയ സാഹചര്യമാണ് ഇക്കുറി വടക്കൻ കേരളത്തിലെ പല മണ്ഡലങ്ങളിലും കാണാൻ ആവുക. കാസര്‍കോട് ജില്ലയില്‍ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ മത്സരിക്കുന്ന മാജേശ്വരമാണ് ശ്രദ്ധേയ മണ്ഡലം. പെരിയ ഇരട്ടക്കൊലപാതകമുൾപ്പടെയുള്ള വിഷയങ്ങൾ കാസർഗോഡിൻ്റെ വിധിയെഴുത്തിനെ സ്വാധീനിക്കും. കണ്ണൂരിൽ ഇരിക്കൂറും അഴീക്കോടും കണ്ണൂരും തലശ്ശേരിയും ശ്രദ്ധേയ മണ്ഡലങ്ങളാണ് . രാഹുൽ ഗാന്ധിയുടെ സാന്നിധ്യമുള്ള വയനാടും എങ്ങനെ വിധിയെഴുതും എന്നത് പ്രവചനാതീതമാണ്. തദ്ദേശതിരഞ്ഞെടുപ്പില്‍ സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി എന്നീ മൂന്നു നിയമസഭാ മണ്ഡലങ്ങളിലും നേരിയ ഭൂരിപക്ഷം മാത്രമാണ് യു ഡി എഫിന് നേടാനായത്. ജില്ലയിലെ ഏക പൊതുസീറ്റായ കല്‍പ്പറ്റയില്‍ എം.വി. ശ്രേയാംസ് കുമാര്‍ പ്രചാരണത്തില്‍ വ്യക്തമായ മുന്നേറ്റം ഉണ്ടാക്കി. ഇടത് ആധിപത്യമുള്ള കോഴിക്കോട് ഇക്കുറി ജോസ് കെ മാണി രംഗപ്രവേശനം ചെയ്തതോടെ കുറ്റ്യാടി ശ്രദ്ധാകേന്ദ്രമായി. കോഴിക്കോട് നോര്‍ത്ത്, കൊടുവള്ളി, നാദാപുരം മണ്ഡലങ്ങളിലും ശക്തമായ മത്സരമാണ് ഇക്കുറി. മലപ്പുറം കോട്ടയില്‍ നിലവിലെ സീറ്റുകൾ നിലനിർത്താനാണ് എൽ ഡി എഫ് ശ്രമം.കെ.ടി. ജലീലിനെതിരെ ഫിറോസ് കുന്നുംപറമ്പില്‍ മത്സരിക്കുന്ന തവനൂരും തര്‍ക്കങ്ങളുയര്‍ന്ന പൊന്നാനിയും എങ്ങനെ വിധിയെഴുതുമെന്ന് കാത്തിരുന്ന് കാണാം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു