കണ്ണൂര്‍: ഇരിക്കൂറില്‍ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ സജീവമാകും.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കരുതെന്നും സജീവമാകണമെന്നും ഉമ്മന്‍ ചാണ്ടി പ്രവര്‍ത്തകരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നു നടക്കുന്ന തെരഞ്ഞെടുപ്പ് കണ്വന്ഷന് ഉള്‍പ്പെടെയുള്ളവയില്‍ പങ്കെടുക്കുമെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ അറിയിച്ചു.
എ ഗ്രൂപ്പ് കൈവശം വച്ചിരുന്ന ഇരിക്കൂര്‍ സീറ്റില്‍ ഐ വിഭാഗക്കാരനായ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയതിനെ തുടര്‍ന്നാണ് ഇരിക്കൂര്‍ കോണ്‍ഗ്രസില്‍ പ്രശ്നങ്ങളുണ്ടായത്.സീറ്റ് എ ഗ്രൂപ്പിനുതന്നെ വേണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റാനാകില്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു. സജീവ് ജോസഫ് പ്രചാരണരംഗത്ത് സജീവമായിരുന്നുവെങ്കിലും എ ഗ്രൂപ്പുകാര്‍ സഹകരിച്ചിരുന്നില്ല. ഇരിക്കൂര്‍ സീറ്റിനുപകരം ഡിസിസി പ്രസിഡന്റ് സ്ഥാനം തങ്ങള്‍ക്കു നല്‍ണമെന്നാണ് എ ഗ്രൂപ്പുകാര്‍ ആവശ്യപ്പെട്ടിരുന്നത്. കഴിഞ്ഞദിവസം കണ്ണൂരിലെത്തിയ ഉമ്മന്‍ചാണ്ടിക്കു മുന്നില്‍ എഗ്രൂപ്പ് നേതാക്കള്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇന്നലെ തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ തുടങ്ങിയവരുമായി ഇക്കാര്യങ്ങള്‍ ഉമ്മന്‍ ചാണ്ടി സംസാരിച്ചെങ്കിലും ഇക്കാര്യത്തില്‍ പെട്ടെന്നൊരു തീരുമാനത്തിലെത്താന്‍ കഴിയില്ലെന്നാണ് ഇവര്‍ പറഞ്ഞിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു