തലശേരി: തലശേരി നിയോജകമണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി ബിജെപിയിലെ എന്‍. ഹരിദാസിന്റെ പത്രിക തള്ളി. ബിജെപി ദേശീയ അധ്യക്ഷന്റെ ഒപ്പ് ഇല്ലാത്തതിനാലാണ് വരണാധികാരി പത്രിക തള്ളിയത്. ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റുകൂടിയാണ് എന്‍.ഹരിദാസ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്ബോള്‍ ഡമ്മിസ്ഥാനാര്ഥിയായി ലിജേഷും പത്രിക നല്‍കിയെങ്കിലും ദേശീയ അധ്യക്ഷന്റെ ഒപ്പ് ഉണ്ടായിരുന്നില്ല. അവ്യക്തതയുണ്ടെങ്കില്‍ നേരത്തെ വ്യക്തമാക്കേണ്ടിയിരുന്നുവെന്നും പത്രിക തള്ളിയതിനെതിരേ സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹരിദാസ് പറഞ്ഞു.നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാനദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30നാണ് തലശേരി മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥിയായി എന്‍.ഹരിദാസ് വരണാധികാരിയായ തലശേരി സബ് കളക്ടര്‍ അനുകുമാരി മുമ്ബാകെ പത്രിക സമര്‍പ്പിച്ചത്.
പത്രിക സമര്‍പ്പണ വേളയില്‍ത്തന്നെ ഫോം എ യില്‍ ചിഹ്നം അനുവദിക്കുന്നതിന് പാര്‍ട്ടിയുടെ ദേശീയ പ്രസിഡന്റ് ജെ.പി. നഡ്ഡയുടെ ഒപ്പ് രേഖപ്പെടുത്താതിരുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് പത്രിക സ്വീകരിക്കുന്നതില്‍ അനിശ്ചിതത്വം നിലനിന്നിരുന്നു.
ശനിയാഴ്ച സൂക്ഷ്മപരിശോധനവേളയില്‍ ഹരിദാസിനുവേണ്ടി അഭിഭാഷകരായ അംബികാസുതനും പ്രേമരാജനും വരണാധികാരി മുമ്ബാകെ ഹാജരായി പത്രിക തള്ളുന്നതിന് കാരണമായി പറഞ്ഞത് സാങ്കേതിക പ്രശ്നം മാത്രമാണെന്നും വരണാധികാരിക്ക് വിവേചനാധികാരം ഉപയോഗിച്ച് പത്രിക സ്വീകരിക്കാമെന്നും വാദിച്ചുനോക്കിയെങ്കിലും വരണാധികാരിയായ സബ് കളക്ടര്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ പത്രിക തള്ളിയതായി അവര്‍ അറിയിച്ചു.
ഹരിദാസിന് സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സരിക്കാനും സാധ്യമല്ല. സ്വതന്ത്രസ്ഥാനാര്‍ഥിയായി മത്സസരിക്കണമെങ്കില് ഫോം എയില്‍ പത്തുപേരുടെ പിന്തുണ അറിയിച്ചുകൊണ്ടുള്ള ഒപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. അതുണ്ടായിട്ടില്ല. ഏറെനേരത്തെ അനിശ്ചിതത്വത്തിനൊടുവില്‍ പത്രിക തള്ളിയ വിവരം പുറത്തറിഞ്ഞതോടെ കളക്ടറേറ്റിനു പുറത്ത് കാത്തിരിക്കുകയായിരുന്ന ബിജെപി പ്രാദേശിക നേതക്കളും പ്രവര്‍ത്തകരും നിരാശയോടെ പിരിഞ്ഞുപോകുകയായിരുന്നു.
സ്വാഭാവികമായുണ്ടായ സാങ്കേതിക തകരാറില്‍ വിവേചനാധികാരം ഉപയോഗിച്ച് റിട്ടേണിംഗ് ഓഫീസര്‍ക്ക് പത്രിക സ്വീകരിക്കാമായിരുന്നുവെന്നും എന്നാല്‍ അവരുടെ ഭാഗത്തുനിന്ന് എതിരായ നിലപാടാണ് ഉണ്ടായതെന്നും എന്‍.ഹരിദാസ് പറഞ്ഞു. മറ്റാരുടെയും ഭാഗത്തുനിന്ന് എതിരഭിപ്രായമൊന്നും ഉണ്ടായിരുന്നില്ല. ഈയൊരു സാഹചര്യത്തില്‍ എല്ലാവിധ രേഖകളും ഹാജരാക്കി സുപ്രീം കോടതിയെ സമീപിക്കുമെന്നും ഹരിദാസ് പറഞ്ഞു.
റിട്ടേണിംഗ് ഓഫീസര്‍ ചെയ്തത് നിയമപരമല്ലെന്നും ദേശീയ പ്രസിഡന്റിന്റെയും സംസ്ഥാന പ്രസിഡന്റിന്റെയും ഒപ്പും സീലും രേഖപ്പെടുത്തേണ്ട സ്ഥാനത്ത് ദേശീയ പ്രസിഡന്റിന്റെ ഒപ്പ് രേഖപ്പെടുത്താന്‍ വിട്ടുപോയി എന്ന സാങ്കേതികകാരണം പറഞ്ഞാണ് പത്രിക തള്ളിയതെന്നും ഹരിദാസനുവേണ്ടി ഹാജരായ അഭിഭാഷകരില്‍ ഒരാളായ അംബികാസുതന്‍ പറഞ്ഞു.
തെറ്റ് എന്താണെന്ന് വരണാധികാരി നിയമപരമായി അറിയിച്ചിരുന്നില്ല. ഡൗണ്‍ലോഡ് ചെയ്ത് കോപ്പി സ്വീകരിച്ചെങ്കിലും ഫോം ബിയില്‍ നല്കിയ രേഖയില്‍ ദിവസവും സമയവും അവര്‍ രേഖപ്പെടുത്തിയിട്ടില്ല. എന്താണു തിരുത്തേണ്ടതെന്നു കാണിച്ച് നിയമപരമായി നോട്ടീസും നല്‍കിയിട്ടില്ല. മുന്‍ ധാരണയോടെയാണ് അവര്‍ പ്രവര്‍ത്തിച്ചതെന്നും ഈ വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും അഭിഭാഷകനായ അംബികാസുതന്‍ പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു