കണ്ണൂര്‍: വോട്ടര്‍ പട്ടികയിലെ പുതിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും. കേരളത്തിലെ വോട്ടര്‍ പട്ടിക അബദ്ധ പഞ്ചാംഗമാണ്. ഒരു മണ്ഡലത്തില്‍ താമസിക്കുന്നവര്‍ക്ക് മറ്റു പല മണ്ഡലങ്ങളിലും വോട്ടുകളുണ്ട്. ഇത്തരം വോട്ടര്‍മാരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
കണ്ണൂര്‍ ജില്ലയില്‍ 1,09,693 ഇരട്ട വോട്ടുകളുണ്ട്. കല്യാശേരിയിലെ 91 പേര്‍ക്ക് ഇരിക്കൂറില്‍ വോട്ടുണ്ട്. ഇരിക്കൂറിലെ 127 വോട്ടര്‍മാര്‍ക്ക് പയ്യന്നൂരില്‍ വോട്ടുണ്ട്. ഇരിക്കൂറില്‍ 537 അന്യ മണ്ഡല വോട്ടര്‍മാരുണ്ട്. പൂഞ്ഞാര്‍, അരൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് ചേര്‍ത്തലയില്‍ വോട്ടുണ്ട്.ആകെ 1205 ഇരട്ട വോട്ടുകളാണ് ചേര്‍ത്തലയിലുള്ളത്.
കോണ്‍ഗ്രസുകാരോ കമ്മ്യുണിസ്റ്റുകരോ വ്യാജ വോട്ടര്‍മാരെ ചേര്‍ത്താലും നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്ക് അദ്ദേഹം മറുപടി നല്‍കി. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിഷ്പക്ഷവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് നടക്കണം. അതിന്റെ അടിസ്ഥാനം വോട്ടര്‍ പട്ടികയാണ്. ഇടത് അനുഭാവമുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ പങ്കുണ്ട്. അവര്‍ക്കെതിരെ നടപടി വേണം. സംസ്ഥാനത്ത് നാല് ലക്ഷത്തോളം വ്യാജ വോട്ടര്‍മാരുണ്ടെന്ന് പ്രതിപക്ഷ നേതാവ് ഇന്നലെ വെളിപ്പെടുത്തിയിരുന്നു.
സ്പീക്കറെ പുറത്താക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെളിയിക്കുന്ന തെളിവുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നിയമസഭ സമ്മേളനത്തിനിടെ തിരക്കുപിടിച്ച് സ്പീക്കര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ കട ഉദ്ഘാടനം ചെയ്യാന്‍ പോയതെന്ന് ഇന്നലെ അവരുടെ മൊഴിയിലൂടെ വ്യക്തമായി. അവര്‍ തമ്മിലുള്ള ബന്ധവും നേരത്തെ പുറത്തുവന്നിരുന്നു. സ്പീക്കര്‍ നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ ഗള്‍ഫിലേക്ക് പോകുമായിരുന്നു. അതെന്തിനാണെന്ന് ഇപ്പോഴാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്ക് സ്വര്‍ണക്കടത്തില്‍ പങ്കുണ്ടെന്ന് നേരത്തെ മൊഴി പുറത്തുവന്നിട്ടും നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. എന്നാല്‍ ഇ.ഡിക്കെതിരെ കേസ് വന്നതോടെയാണ് ഈ മൊഴികള്‍ പുറത്തുവന്നത്. ഈ മൊഴികളുടെ അടിസ്ഥാനത്തിലാണോ ആര്‍.എസ്.എസ് നേതാവ് ബാലശങ്കര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍. നിയമസഭയില്‍ അദ്ദേഹം നടത്തിയ അതിരുവിട്ട അഴിമതികളും എന്തിനാണെന്ന് വ്യക്തമായി. കളങ്കിതനായ സ്പീക്കര്‍ക്ക് ഒരു നിമിഷം പോലും തുടരാന്‍ അര്‍ഹതയില്ല. അദ്ദേഹം രാജിവയ്ക്കണമെന്നും ചെന്നിത്തല പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു