കാസര്‍ഗോഡ്: മൂന്നു മണ്ഡലങ്ങളില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചതോടെ ജില്ലയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ കേളികൊട്ടുയര്‍ന്നു.
തൃക്കരിപ്പൂരില്‍ എം.രാജഗോപാലനും കാഞ്ഞങ്ങാട് ഇ.ചന്ദ്രശേഖരനും ഉദുമയില്‍ സി.എച്ച്.കുഞ്ഞന്പുവും ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമാകും. മഞ്ചേശ്വരത്ത് സിപിഎം സ്ഥാനാര്‍ഥി ആരാകണമെന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുകയാണ്. ജില്ലാകമ്മിറ്റിയംഗം കെ.ആര്.ജയാനന്ദയുടെ പേരാണ് സംസ്ഥാന നേതൃത്വത്തിന് സമര്‍പ്പിച്ചിരുന്നത്.എന്നാല്‍ ഇതിനെതിരേ പാര്‍ട്ടിയുടെ പ്രാദേശികനേതൃത്വം പരസ്യമായി രംഗത്തെത്തി. ജയാനന്ദയ്ക്കെതിരേ ഉപ്പളയില്‍ പലയിടത്തും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. വി.പി.പി.മുസ്തഫയെയോ കെ.പി.സതീഷ്ചന്ദ്രനെയോ മത്സരിപ്പിക്കണമെന്നാണ് പ്രാദേശിക നേതൃത്വത്തിന്റെ ആവശ്യം. ഇന്നലെ സിപിഎം ജില്ലാകമ്മിറ്റി ഓഫീസില്‍ നടന്ന യോഗത്തിലും തീരുമാനമെടുക്കാനായില്ല.
ജയാനന്ദയെ മാറ്റിയേക്കുമെന്നാണ് സൂചന. ഐഎന്എലിനായി നീക്കിവച്ച കാസര്‍ഗോഡ് സീറ്റില്‍ ഇന്നു തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. യുഡിഎഫ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഇന്നോ നാളെയോ തീരുമാനമുണ്ടായേക്കും. മുസ്ലിം ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫും കാസര്‍ഗോട്ട് സിറ്റിംഗ് എംഎല്‍എ എന്‍.എ.നെല്ലിക്കുന്നും ആയിരിക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസ് മത്സരിക്കുന്ന ഉദുമയില്‍ അട്ടിമറികളൊന്നും നടന്നില്ലെങ്കില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയതന്നെ സ്ഥാനാര്‍ഥിയാകും. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റും കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ രാജു കട്ടക്കയം, കെപിസിസി നിര്‍വാഹകസമിതിയംഗം കെ.കെ.നാരായണന്, യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാര്‍ എന്നിവരിലൊരാള്‍ സ്ഥാനാര്‍ഥിയായേക്കും. തൃക്കരിപ്പൂരില്‍ കെ.കെ.രാജേന്ദ്രന്, ശാന്തമ്മ ഫിലിപ്പ്, ജോമോന് ജോസ് എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. ബിജെപി സ്ഥാനാര്‍ഥികളെ നാലുദിവസത്തിനകം പ്രഖ്യാപിക്കുമെന്നാണ് സൂചന.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു