കണ്ണൂര്‍: സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട്...ഇതില്‍ എല്ലാം മനസിലാകണം സ്ഥാനാര്‍ഥികള്‍ക്ക്. അതാണ്, പുതിയ തെരഞ്ഞെടുപ്പ്. സ്ഥാനാര്‍ഥികളുടെ വസ്ത്രം, ഹെയര്‍സ്റ്റൈല്‍, എവിടെ പ്രചാരണം തുടങ്ങണം..
എല്ലാം തീരുമാനിക്കാന്‍ ഒരു സംഘം. കാമറകളുമായി സ്ഥാനാര്‍ഥികളുടെ പിന്നാലെ മറ്റൊരുസംഘം...അതെ, തെരഞ്ഞെടുപ്പ് പ്രചാരണ രീതികള്‍ കൂടുതല്‍ മാറുകയാണ്...
ഫേസ്ബുക്ക് തുറന്നാലും വാട്സാപ്പെടുത്താലും ചിരിച്ച മുഖത്തോടെ സ്ഥാനാര്‍ഥികളുടെ ചിത്രവും വീഡിയോകളും ലൈവാണ്. ഇനി ഒരു ഫോണ്‍ കോള്‍ വന്നാല്‍, അതിലും സ്ഥാനാര്‍ഥികളുടെ വെറൈറ്റി വോട്ടഭ്യര്‍ഥന.വോട്ടെടുപ്പിന് രണ്ടാഴ്ച മാത്രം അവശേഷിക്കേ അവസാനവട്ട തന്ത്രങ്ങളൊരുക്കി പ്രചാരണത്തില്‍ മുന്നിലെത്താന്‍ ശ്രമിക്കുകയാണ് മുന്നണികള്‍. ഫോട്ടോ ഷൂട്ടുള്പ്പെടെ നടത്തി ചെറുവീഡിയോകള്‍ തയാറാക്കി വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെയും സ്ഥാനാര്‍ഥികളുടെ പ്രചാരണം ശക്തമാണ്.
കവലകളും ചായക്കടകളും കേന്ദ്രീകരിച്ചു നടന്നിരുന്ന ചൂടന്‍ ചര്‍ച്ചകള്‍ക്ക് കോവിഡ് വിലങ്ങിട്ടതോടെ തെരഞ്ഞെടുപ്പ് വാദപ്രതിവാദങ്ങളുടെ മുഖ്യവേദി സമൂഹമാധ്യമങ്ങളായി.ഫേസ്ബുക്ക്, വാട്ട്സ്ആപ്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ളവ ഇപ്പോള്‍ രാഷ്ട്രീയ സംവാദങ്ങളാല്‍ നിറയുകയാണ്.
ചിരിച്ച് കൈവീശിയും തൊട്ട് തലോടിയും നിറഞ്ഞ് നിന്നിരുന്ന സ്ഥാനാര്‍ഥികള്‍ ഇന്ന് മാസ്കില്ലാത്ത മുഖം കാണിക്കാന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നത് നവമാധ്യമങ്ങളെയാണ്.
സ്ഥാനാര്‍ഥികളുടെ ചിത്രവും ബാനറും അഭ്യര്‍ഥനയുമെല്ലാം ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്.
ഭരണപക്ഷം സര്‍ക്കാരിന്റെ നേട്ടങ്ങളും പ്രതിപക്ഷം ഭരണത്തിലെ അഴിമതിയും ചെറുവീഡിയോകള്‍, കാര്‍ട്ടൂണ്‍, കാരിക്കേച്ചര്‍ തുടങ്ങിയവയിലൂടെ പ്രചാരണ ഉപാധിയാക്കുന്നു.
മുന്നണികള്‍ പുത്തന്‍ തെരഞ്ഞെടുപ്പ് പ്രചാരണ ഗാനങ്ങളിലൂടെയും സോഷ്യല്‍ മീഡിയകളില്‍ സജീവമാണ്.
സോഷ്യല്‍മീഡിയയുടെ വളര്‍ച്ചയോടൊപ്പം തന്നെ വളര്‍ന്നുപന്തലിച്ച കലാരൂപമാണ് ട്രോളുകള്‍. ഓരോ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നിരവധി ട്രോള്‍ ഗ്രൂപ്പുകളുണ്ട്. രാഷ്ട്രീയ ട്രോളുകള്‍ വലിയൊരു പ്രചാരണ ആയുധമായി മാറിക്കഴിഞ്ഞു.
മാറിയ കാലഘട്ടത്തില്‍ പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത് പരസ്യ ഇവന്റ് മാനേജ്മെന്റുകളാണ്. മുന്‍കാലങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ചെയ്തിരുന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഇന്ന് ഇവന്റ് മാനേജ്മെന്റുകളാണ് ചെയ്യുന്നത്.
സ്ഥാനാര്‍ഥി നിര്‍ണയം മുതലുള്ള വാട്ടസ്ആപ് സ്റ്റാറ്റസ് വീഡിയോ, പ്രൊഫൈല്‍ വീഡിയോ, ആനിമേഷന്‍ വീഡിയോ, ഫോട്ടോ ഷൂട്ട്, പോസ്റ്റര്‍ ഡിസൈന്‍, ക്ലോത്ത് ബോര്‍ഡുകള്‍, അനൗണ്‍സ്മെന്റ്, സ്ഥാനാര്‍ഥിയുടെ ഫോട്ടാ പതിച്ച മാസ്കുകള്‍ തുടങ്ങി എല്ലാവിധ സേവനങ്ങളും ഇവര്‍ ലഭ്യമാക്കുന്നു.
സ്റ്റുഡിയോ ജീവനക്കാര്‍, സ്ക്രിപ്റ്റ് എഴുത്തുകാര്‍, നാടക കലാകാരന്മാര് തുടങ്ങിയവര്‍ അടങ്ങുന്നതാണ് ഇവന്റ് മാനേജ്മെന്റ് കന്പനി. സ്ഥാനാര്‍ഥിയുടെ ആമുഖവും വോട്ടഭ്യര്‍ഥനയും പ്രവര്‍ത്തന പരിചയവുമൊക്കെ വിവരിച്ചുള്ള വീഡിയോകള്‍ വിവിധ ഫ്രെയിമുകളില്‍ ചിത്രീകരിച്ച് ആകര്‍ഷകമായ പാരഡി പാട്ടുകളും ഉള്‍പ്പെടുത്തിയാണ് പ്രചാരണത്തിനായി നല്‍കുന്നത്.
താരപരിവേഷത്തില്‍ സ്ഥാനാര്‍ഥിയും ഫോട്ടോഷൂട്ടുമുണ്ട്. തികച്ചും സിനിമ സ്റ്റെല്‍ പ്രചാരണമാണ് സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത്.
അതത് മുന്നണികളുടെ മീഡിയ കണ്‍വീനര്‍മാര്‍ വാട്ട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഫേസ്ബുക്ക് പേജുകള്‍, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ എന്നിവയില്‍ക്കൂടി പരമാവധി ആളുകളില്‍ എത്തിക്കാനുള്ള പ്രചാരണമാണ് ഇപ്പോള്‍ നടക്കുന്നത്.
ലോകം മാറുന്പോള്‍ തെരഞ്ഞെടുപ്പ് രംഗത്തിന് മാത്രം എങ്ങനെ മാറാതെ നില്ക്കാനാകും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു