നട്ടാല്‍ മാത്രം പോരാ, വിളവെടുക്കാനും ഞങ്ങളെ അനുവദിക്കണം...' മലയോരപ്രദേശങ്ങളിലൂടെ വോട്ട് ചോദിച്ചെത്തുന്ന സ്ഥാനാര്‍ഥികളോട് വനാതിര്‍ത്തി മേഖലയിലെ കര്‍ഷകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യം ഈ തെരഞ്ഞെടുപ്പിലും തുടരുകയാണ്.
ഒന്നുറങ്ങി എണീല്ക്കുന്പോള് തങ്ങളുടെ സ്വപ്നങ്ങള്‍ കാട്ടാനകള്‍ ചവിട്ടിമെതിച്ചിടുന്ന കാഴ്ചകള്‍ കണ്ടുമടുത്തു. പ്രതിവിധികള്‍ തെരഞ്ഞെടുപ്പ് കാലത്ത് മാത്രം വാഗ്ദാനങ്ങളായി പെയ്യുന്നു. പിന്നെ, ആര് അധികാരത്തില്‍ കയറിയാലും അവസ്ഥ തഥൈവ.കൊട്ടിയൂര്‍, കേളകം, കണിച്ചാര്‍, മുഴക്കുന്ന്, പേരാവൂര്‍,ആറളം,അയ്യംകുന്ന്, കാഞ്ഞിരക്കൊല്ലി, മാന്പൊയില്, ശാന്തിഗിരി തുടങ്ങി പേരാവൂര്‍, ഇരിക്കൂര്‍ നിയമസഭാ മണ്ഡലങ്ങളിലെ പ്രധാന വിഷയം വന്യമൃഗശല്യമാണ്. കാര്‍ഷിക വിലത്തകര്‍ച്ചയാണ് പ്രധാനപ്രശ്നം എന്നു പറയുന്നവരോട് വനാതിര്‍ത്തിയിലെ കര്‍ഷകര്‍ ചോദിക്കുന്ന മറുചോദ്യം ഇങ്ങനെ; "വിളവുണ്ടായാലല്ലേ വില്‍ക്കാനാകൂ' എന്നാണ്. വിളകള്‍ പാകമാകുന്നതിന് മുന്‍പേ വന്യമൃഗങ്ങള്‍ വിളവെടുക്കുന്നു.
കാട്ടാന, കാട്ടുപന്നി, മുള്ളന്‍പന്നി, മാന്‍, കുരങ്ങ്, മയില്‍, മലാന്, മലയണ്ണാന് തുടങ്ങിയ വന്യജീവികളാണ് കര്‍ഷകരുടെ പ്രധാന എതിരാളികള്‍. 13 ജീവനുകളാണ് ചുരുങ്ങിയ വര്‍ഷത്തിനിടെ കാട്ടാനയാക്രമണം കൊണ്ടു മാത്രം കൊല്ലപ്പെട്ടത്. ഇതു നടന്നത് സ്വന്തം കൃഷിയിടത്തില്‍ വച്ചാണെന്നതാണ് എറ്റവും വലിയ ഭീകരത. കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരിക്കേറ്റത് 40ലധികം ആളുകള്‍ക്കാണ്. മലയോരത്തെ പല പ്രധാന റോഡുകളിലും രാത്രികാല വാഹന ഗതാഗതം ദുഷ്കരമാണ്. കൊട്ടിയൂര്‍ - ബോയ്സ് ടൗണ്‍ റോഡില്‍ അടുത്തിടെയാണ് കാട്ടാനയാക്രമണത്തില്‍ വാഹനത്തിന് കേടുപാടുണ്ടാകുകയും യാത്രക്കാരന് അദ്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തത്. മണത്തണ- ആറളം - വള്ളിത്തോട് മലയോര ഹൈവേയിലും സമാനമായ സ്ഥിതിയാണ്.
സ്വന്തമായി തെങ്ങുണ്ടെങ്കിലും അരച്ചു കൂട്ടണമെങ്കില്‍ കടയില്‍നിന്ന് തേങ്ങ വാങ്ങേണ്ട അവസ്ഥ. മഠപ്പുരച്ചാല്‍, ഓടന്തോട്, പെരുമ്ബുന്ന, വെള്ളൂന്നി, പാല്‍ച്ചുരം, നെല്ലിയോടി, വളയംചാല്‍ പ്രദേശങ്ങളിലെ തെങ്ങുകളില്‍ നിന്നൊന്നും തേങ്ങകള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ല.ആറളം വന്യജീവി സങ്കേതത്തില്‍ നിന്നെത്തുന്ന വാനരക്കൂട്ടങ്ങള്‍ തേങ്ങകളൊന്നും ബാക്കി വയ്ക്കുന്നില്ല.
കുരങ്ങ് ബാക്കിയാക്കുന്ന ഒന്നോ രണ്ടോ തേങ്ങകള്ക്കായി പറിക്കാന്‍ ആളെ വിളിക്കാറില്ല. കാരണം കയറ്റക്കൂലി 40 രൂപയാണ്. പൊഴിഞ്ഞുവീഴുന്ന തേങ്ങ പന്നിയും തിന്നും. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ജനവാസ കേന്ദ്രങ്ങളിലെ ശല്യക്കാരായ കുരങ്ങുകളെ കെണി വെച്ചുപിടിച്ച് കൊണ്ടുവിടുന്നത് ആറളം വന്യജീവി സങ്കേതത്തിലാണ്. തൊട്ടടുത്ത ദിവസം തന്നെ ഇവ സമീപ പ്രദേശത്തെ ജനവാസ കേന്ദ്രത്തിലെത്തും. ശല്യക്കാരായ കുരങ്ങുകളെ കൂടുവച്ച് പിടിച്ച് ഉള്‍ക്കാട്ടില്‍ വിടണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വനപാലകര്‍ വിലകല്പിക്കുന്നില്ല. കുരങ്ങ് സ്നേഹികള്‍ പ്രശ്നമുണ്ടാക്കും എന്നാണ് ഇവരുടെ വാദം. വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, കൃഷിയിടത്തില്‍ ഇറങ്ങുന്ന വന്യമൃഗങ്ങളെ നശിപ്പിക്കാന്‍ കര്‍ഷകരെ അനുവദിക്കുക. ഇവയാണ് മലയോരത്തെ കര്‍ഷകര്‍ മുന്നോട്ട് വയ്ക്കുന്ന പ്രധാന വോട്ടാവശ്യങ്ങള്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു