തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനമായ തിങ്കളാഴ്ച സംസ്ഥാനത്തെ പരമാവധി പോലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല വനിതാ ഓഫീസര്‍മാര്‍ വഹിക്കും. ഈ ദിവസം കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളുടെ നിയന്ത്രണം നിര്‍വഹിക്കുന്നതും വനിതകളായ പോലീസ് ഉദ്യോഗസ്ഥരായിരിക്കും. ഇതു സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്റെ ചുമതല വഹിക്കും. സ്റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. വനിതാ ഓഫീസര്‍മാര്‍ ആവശ്യത്തിന് ഇല്ലാത്ത സ്ഥലങ്ങളില്‍ വനിതകളായ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരെയും സിവില്‍ പോലീസ് ഓഫീസര്‍മാരെയും നിയോഗിക്കാന്‍ ജില്ലാ പോലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരുടെ നിയന്ത്രണത്തില്‍ അവര്‍ പൊതുജനങ്ങളുമായി ഇടപഴകുകയും പരാതികളില്‍ അന്വേഷണം നടത്തുകയും ചെയ്യും. കഴിയുന്നത്ര പോലീസ് സ്റ്റേഷനുകളില്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറും ആ ദിവസം വനിതാ ഉദ്യോഗസ്ഥയായിരിക്കും.
അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിയുടെ അകന്പടിവാഹനത്തില് വനിതാ കമാന്‍ഡോകള്‍ ആയിരിക്കും ഡ്യൂട്ടിയില്‍ ഉണ്ടാകുക. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം സുരക്ഷാഡ്യൂട്ടിക്ക് വനിതാ കമാന്‍ഡോമാരെ നിയോഗിക്കും. കൂടാതെ രാജ്ഭവനിലും ആ ദിവസം വനിതാ കമാന്‍ഡോകളെ ഗാര്‍ഡ് ഡ്യൂട്ടിയില്‍ ഉള്‍പ്പെടുത്തും. ഹൈവേ പട്രോള്‍ വാഹനങ്ങളിലും അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാപോലീസ് ഉദ്യോഗസ്ഥരുടെ സേവനം ലഭ്യമാക്കും. വനിതാ ദിനത്തോടനുബന്ധിച്ച് ഓരോ ജില്ലയിലും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച അഞ്ച് വനിതാ ഉദ്യോഗസ്ഥരെ കണ്ടെത്തി പുരസ്കാരം നല്‍കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു