തൃശൂര്‍ > കോണ്‍ഗ്രസിലെ ചേരിപോരിനെതുടര്‍ന്ന് മണ്ണുത്തിയില്‍ യുഡിഎഫ് കണ്‍വന്‍ഷനില്‍ ബഹളം. ഇറങ്ങിപോക്ക്. മുന്‍ മണ്ഡലം പ്രസിഡന്റ് ജോസ് പാലോക്കാരന്‍ ഉള്‍പ്പടെ നേതാക്കളും പ്രവര്‍ത്തകരുമാണ് ഇറങ്ങിപ്പോയത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഡിസിസി പ്രസിഡന്റ് എംപി വിന്‍സന്റിന്റെ നേതൃത്വത്തില്‍ തങ്ങളെ ഒതുക്കുന്നതായാണ് ആക്ഷേപം.
ഒല്ലൂര്‍ മണ്ഡലത്തിന്റെ ഭാഗമായ മണ്ണുത്തി ഭാഗത്ത് പുതുതായി മണ്ഡലം കമ്മിറ്റി രൂപീകരിച്ചിരുന്നു. ഇവിടെ ഡോ. നിജി ജെസ്റ്റിനാണ് ചുമതല നല്‍കിയത്. വിന്‍സന്റിന്റെ വിശ്വസ്തന്‍ മുത്തുവാണ് ഭാരവാഹി പാനല്‍ തയ്യാറാക്കിയത്. തെരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ തങ്ങളുടെ ഗ്രൂപ്പുകാരെമാത്രം തിരുകികയറ്റി.എതിര്‍ഗ്രൂപ്പുകാരെ പൂര്‍ണമായും തഴഞ്ഞു. ജോസ് പാലോക്കാരന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുധീഷ് തട്ടില്‍ തുടങ്ങിയവര്‍ ഇത് ചോദ്യം ചെയ്തതോടെ ബഹളമായി. അസഭ്യവിളികള്‍ ഉയര്‍ന്നു. കൈയാങ്കളിയിലേക്ക് നീങ്ങി. ഇതോടെ മൈക്ക് ഓഫാക്കി.
വിന്‍സന്റും ടി എന്‍ പ്രതാപനും പത്മജയും ചേര്‍ന്ന് ജില്ലയിലെ കൊണ്‍ഗ്രസിനെ തകര്‍ത്തതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. ജില്ലയില്‍ പലയിടങ്ങളിലും പേയ്മെന്റ് സീറ്റ് നല്‍കിയതായും പ്രവര്‍ത്തകര്‍ പറഞ്ഞു. കണ്‍വന്‍ഷന്‍ ഉദ്ഘാടനംചെയ്യാനെത്തിയ നേതാക്കളുടെ കണ്‍മുന്നിലായിരുന്നു ബഹളം. ബഹളത്തിനൊടുവില്‍ എഴുപേതോളം പ്രവര്‍ത്തകര്‍ ഇറങ്ങിപോയി. കണ്‍വന്‍ഷനില്‍ ശേഷിച്ചത് പത്തുപേര്‍മാത്രമായി.
മാടക്കത്തറയിലും ചേരിപോര് രൂക്ഷമായി. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാവുന്ന മണ്ഡലം പ്രസിഡന്റുമാര്‍ രാജിവക്കണമെന്ന് കെപിസിസി സര്‍ക്കുലറുണ്ടായിരുന്നു. ഇതുപ്രകാരം മാടക്കത്തറ മണ്ഡലം പ്രസിഡന്റ് ടി എസ് മനോജ് സ്ഥാനമൊഴിഞ്ഞു. ചുമതല വി എസ് പ്രദീപിന് നല്‍കി. എന്നാല്‍ മനോജ് തെരഞ്ഞെടുപ്പില്‍ തോറ്റു. ഇതോടെ വീണ്ടും മണ്ഡലം പ്രസിഡന്റായി സ്വയം ചുമതലയേറ്റു. ഇതിനെതിരെ മറുവിഭാഗം പ്രതിഷേധത്തിലാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു