ഏതു മുന്നണി ജയിച്ചാലും ഇരിക്കൂറിന്റെ മണ്ണില്‍ പുതിയ വിളവെടുപ്പാണ്. കാരണം 39 വര്‍ഷം തുടര്‍ച്ചയായി യുഡിഎഫിന്റെ എംഎല്‍എയായിരുന്ന കെ.സി.ജോസഫ് ഇക്കുറി മത്സരിക്കുന്നില്ല. പകരം സജീവ് ജോസഫാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സജി കുറ്റ്യാനിമറ്റവും ബിജെപി സ്ഥാനാര്‍ഥിയായി ആനിയമ്മ രാജേന്ദ്രനും മത്സരിക്കുന്നു. മൂന്നുപേരും മണ്ഡലത്തില്‍നിന്നുള്ളവരാണ്.
സജീവ് "സജീവമായി';
ഒറ്റക്കെട്ടായി പ്രചാരണം
സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിലുണ്ടായ പ്രശ്നങ്ങള്‍ ഒത്തുതീര്‍ന്നതോടെ യുഡിഎഫ് സ്ഥാനാര്‍ഥി സജീവ് ജോസഫിന്റെ പ്രചാരണം വളരെവേഗത്തില്‍ തന്നെയാണ്.കണ്‍വന്‍ഷനുകള്‍ ഇനിയും പൂര്‍ത്തിയായിട്ടില്ലെങ്കിലും ദിവസം നാലും അഞ്ചും കണ്‍വന്‍ഷനുകള്‍ സംഘടിപ്പിച്ച് വേഗത്തിലാണ് പ്രചാരണം. ഉദയഗിരി ടൗണില്‍ വോട്ടഭ്യര്‍ഥന നടത്തുന്നതിനിടെ രാവിലെ 11 ഓടെയാണ് "ദീപിക ഇലക്ഷന് സഫാരി സംഘം സ്ഥാനാര്‍ഥിയെ കണ്ടുമുട്ടിയത്. തെരഞ്ഞെടുപ്പ് കണ്‍വീനറുടെ ചുമതലയുള്ള തോമസ് വെക്കത്താനവും ഒപ്പമുണ്ടായിരുന്നു. ഇതിനിടയില്‍ സജീവേട്ടാ.. എന്നുവിളിച്ച് പലരും വന്ന് പരിചയം പുതുക്കുന്നുണ്ടായിരുന്നു.
ഉദയഗിരി, ആലക്കോട് മേഖലകളിലെ ആദ്യത്തെ പ്രചാരണ പരിപാടിയായിരുന്നു അന്ന്. രാവിലെ ഒന്‍പതോടെ ഉദയഗിരിയിലെത്തിയ സജീവ് ജോസഫിനെ സ്വീകരിക്കാന്‍ പ്രദേശത്തെ യുഡിഎഫ് നേതാക്കള്‍ ഉണ്ടായിരുന്നു. നാട്ടുകാര്‍ക്ക് സജീവ് പരിചിതന്തന്നെയാണ്. ഉദയഗിരി, ആലക്കോട് പ്രദേശങ്ങളിലെ വ്യക്തിബന്ധങ്ങള്‍ പ്രചാരണം വേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് സജീവ് ജോസഫ് ദീപിക ഇലക്ഷന് സഫാരി സംഘത്തോട് പറഞ്ഞു.
രാവിലെ മലയോരപ്രദേശങ്ങളിലെ ടൗണുകളിലെത്തി വോട്ടര്‍മാരെ പരമാവധി നേരിട്ടുകാണുകയാണ് സജീവ് ജോസഫ്. സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ സന്ദര്‍ശിക്കുന്നുണ്ട്. ഉച്ചകഴിഞ്ഞ് നാലും അഞ്ചും കണ്‍വന്‍ഷനുകള്‍. ഉദയഗിരിയില്നിന്ന് അരിവിളഞ്ഞപൊയില്‍, ജയ്ഗിരി, ശാന്തിപുരം, ജോസ്ഗിരി തുടങ്ങിയ മലയോരഗ്രാമങ്ങളും സന്ദര്‍ശിച്ചു. വൈകുന്നേരം ഇരിക്കൂറില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന പരിപാടിയുമുണ്ട്. യുഡിഎഫ് ഒരുമയോടെ സജീവ് ജോസഫിനൊപ്പം നിന്ന് മലയോരഗ്രാമങ്ങളില്‍ വോട്ട് തേടുകയാണ്. മണ്ഡലപര്യടനവും ആരംഭിച്ചുകഴിഞ്ഞു. ഇതിനിടയില്‍ ദീപിക ഇലക്ഷന് സഫാരി സംഘത്തിനൊപ്പം കുറച്ചുനേരം യാത്രയും നടത്തി.
മണ്ഡലത്തില്‍ നടപ്പിലാക്കേണ്ട ചില ഉറപ്പുകള്‍ സജീവ് ജോസഫ് സഫാരി സംഘത്തോട് പറയുകയും ചെയ്തു. പ്രചാരണരംഗത്ത് വരുംദിവസങ്ങളില്‍ വളരയേറെ മുന്നിലെത്തുമെന്നും വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നാട്ടുകാരുടെ
സജി ചേട്ടന്...
സമയം രാവിലെ 8.45... ദീപിക ഇലക്ഷന് സഫാരി സംഘം കരുവഞ്ചാലില്‍നിന്ന് മൂന്നു കിലോമീറ്റര്‍ അകലെയുള്ള കൂളാന്പി ഇഎംഎസ് നഗറില്‍ എത്തിച്ചേര്‍ന്നപ്പോള്‍ വഴികളുടെ ഇരുവശങ്ങളിലും സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റത്തെ കാത്തിരിക്കുകയാണ്. തീര്‍ത്തും ഒരു മലയോരഗ്രാമം. ഇതിനു സമീപത്തുള്ള കോട്ടക്കടവിലായിരുന്നു പ്രചാരണ പരിപാടികളുടെ ഈ ദിവസത്തെ തുടക്കം. പൈലറ്റ് വാഹനത്തില്‍ വന്ന എല്‍ഡിഎഫ് നേതാക്കള്‍ ഇഎംഎസ് നഗറില്‍ പ്രസംഗിക്കുകയാണ്. ഇരിക്കൂര്‍ മണ്ഡലത്തിലെ വികസനമുരടിപ്പും പിണറായി സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളുമാണ് പ്രസംഗത്തിലുടനീളം മുഴങ്ങുന്നത്.
ഇതിനിടയില്‍ ബാന്‍ഡ്മേളം മുഴങ്ങുന്നു. ഒപ്പം സ്ഥാനാര്‍ഥിയുടെ വരവറിയിച്ചുകൊണ്ടുള്ള അനൗണ്‍സ്മെന്റ് വാഹനവും ബൈക്ക് റാലിയും. തൊട്ടുപിന്നാലെ തുറന്ന വാഹനത്തില്‍ സ്ഥാനാര്‍ഥി സജി കുറ്റ്യാനിമറ്റവും. വാഹനം നിര്‍ത്തി സ്ഥാനാര്‍ഥി കാല്‍നടയായി വേദിയിലേക്ക്. ഇതിനിടയില്‍ വഴിയരികില്‍ നില്ക്കുന്നവരോട് വോട്ടഭ്യര്‍ഥനയും നടത്തുന്നുണ്ട്. സജി ചേട്ടാ, സജി ചേട്ടാ എന്നുവിളിച്ചുകൊണ്ട് സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫിയെടുക്കുന്നവരെയും കാണാം.
വോട്ടഭ്യര്‍ഥിച്ചുകൊണ്ടുള്ള പ്രസംഗവും ഇരിക്കൂര്‍ മണ്ഡലത്തിലെ വികസനമുരടിപ്പും മണ്ഡലത്തില്‍ വരേണ്ട കാര്യങ്ങളുമെല്ലാം അഞ്ചു മിനിറ്റില്‍ പറഞ്ഞുതീര്‍ത്ത് സജി കുറ്റ്യാനിമറ്റം അടുത്ത സ്വീകരണ കേന്ദ്രമായ കൊട്ടയാട് കവലയിലേക്ക്. കുറച്ചുദൂരം ദീപിക ഇലക്ഷന് സഫാരി സംഘത്തിനൊപ്പമായിരുന്നു സ്ഥാനാര്‍ഥിയുടെ യാത്ര. കൊട്ടയാട് കവലയിലേക്ക് പോകുന്ന വഴിയാണ് കരുവഞ്ചാല്‍ പാലം. ഇരിക്കൂര്‍ മണ്ഡലത്തിലെ വികസനമുരടിപ്പിന്റെ വലിയൊരു ഉദാഹരണമാണ് ഈ പാലമെന്നു പറഞ്ഞ സ്ഥാനാര്‍ഥി പാലത്തിന്റെ അവസ്ഥ വിവരിക്കാന്‍ ദീപിക സഫാരി സംഘത്തെയും പാലത്തിലേക്ക് ക്ഷണിച്ചു. തെരഞ്ഞെടുക്കപ്പെട്ടാല്‍ തന്റെ പ്രഥമപരിഗണന ഈ പാലത്തിനാണെന്നും ഉറപ്പുനല്‍കി. കരുവഞ്ചാല്‍ പാലത്തിന്റെ ശോചനീയാവസ്ഥയെക്കുറിച്ചും ഈ പാലം മൂലമുണ്ടാകുന്ന ഗതാഗതക്കുരുക്കും പാലത്തില്‍ വച്ചുതന്നെ ദീപികയോട് പറഞ്ഞു. ഒപ്പം, മണ്ഡലത്തില്‍ നടപ്പാക്കേണ്ട പദ്ധതികളെക്കുറിച്ചും.
ഇരിക്കൂര്‍ മണ്ഡലത്തിലെ മലയോരപ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിന്റെ രണ്ടു ഘട്ടങ്ങള്‍ കഴിഞ്ഞു. ദിവസം 22 കേന്ദ്രങ്ങളിലെങ്കിലും പ്രചാരണം നടത്തും. രാവിലെ എട്ടിനാരംഭിക്കുന്ന പ്രചാരണം രാത്രി പത്തോടെ സമാപിക്കും. കണ്‍വന്‍ഷനുകള്‍ പൂര്‍ത്തിയാക്കി. ഇനി കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. എന്തായാലും ഇരിക്കൂറില്‍ ഇത്തവണ മാറ്റം വരുമെന്നും വിജയം സുനിശ്ചിതമാണെന്നും സജി കുറ്റ്യാനിമറ്റം പറഞ്ഞു. പാത്തന്‍പാറ, ആശാന്‍കവല, മാവുചാല് തുടങ്ങിയ മലയോരപ്രദേശങ്ങളിലും മണ്ടളം, പുലിക്കുരുന്പ തുടങ്ങിയ ടൗണുകളിലും പ്രചാരണം നടത്തിയശേഷം താറ്റിയാട്ട് ആ ദിവസത്തെ പ്രചാരണം സമാപിച്ചു.
വോട്ടര്‍മാരെ നേരില്‍
കണ്ട് ആനിയമ്മ
പഞ്ചായത്ത് കണ്വന്ഷനുകളൊക്കെ കഴിഞ്ഞാണ് ടൗണുകള്‍ കേന്ദ്രീകരിച്ചുള്ള പര്യടനങ്ങള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ആനിയമ്മ രാജേന്ദ്രന് തുടക്കമിട്ടത്. ഉച്ചയ്ക്ക് 1.30 ഓടെയാണ് മണ്ഡലത്തിലെ മലയോരഗ്രാമപ്രദേശമായ മണിക്കടവില്‍ വച്ച് ദീപിക ഇലക്ഷന് സഫാരി സംഘം ആനിയമ്മ രാജേന്ദ്രനെ കാണുന്നത്. ഉളിക്കലും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ചായിരുന്നു സ്ഥാനാര്‍ഥിയുടെ അന്നത്തെ പര്യടനം.
മണിക്കടവ് ടൗണിലെ കടകള്‍ കേന്ദ്രീകരിച്ചും വോട്ടര്‍മാരെ നേരില്‍ക്കണ്ടും വോട്ടഭ്യര്‍ഥന. ഒപ്പം കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിലെ വികസനമില്ലായ്മയും വോട്ടര്‍മാരോട് പറയുന്നുണ്ട്. ഇതിനിടയില്‍ പരിചയമുള്ളവരോട് കുശലാന്വേഷണം.
എല്‍ഡിഎഫിനും യുഡിഎഫിനും ഒരു തിരിച്ചടി നല്കാന് കഴിയുമെന്ന് ആനിയമ്മ രാജേന്ദ്രന് ദീപികയോട് പറഞ്ഞു. വൈകുന്നേരം ഉളിക്കലില്‍ നടന്ന റോഡ് ഷോയോടെ അന്നത്തെ പ്രചാരണം അവസാനിപ്പിച്ചു.
സജീവ് ജോസഫ് (യുഡിഎഫ്)
ഇരിക്കൂറിന്റെ മകനാണ് ഞാന്‍. അതിനാല്‍ ഇരിക്കൂറുകാര്ക്കൊപ്പം പൂര്‍ണസമയം ഞാനുണ്ടാകും. ഇരിക്കൂറുകാരുടെ അടിസ്ഥാനപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഞാന്‍ എപ്പോഴുമുണ്ടാകും. ഈ മണ്ഡലത്തില്‍ ഏറ്റവും പ്രാധാന്യമുള്ള മേഖല കാര്‍ഷികമേഖലയാണ്. യുവാക്കള്‍ക്ക് തൊഴില്‍ കൊടുക്കുന്ന ഒരു സംരംഭവും ഐടി പാര്‍ക്കും മണ്ഡലത്തില്‍ ആരംഭിക്കും. ആരോഗ്യരംഗത്ത് അത്യാധുനിക ചികിത്സാസൗകര്യങ്ങള്‍ ലഭ്യമാക്കും. കാര്‍ഷികമേഖലയ്ക്കായി ഇരിക്കൂര്‍ കേന്ദ്രീകരിച്ച് വിവിധ പദ്ധതികള്‍ ആരംഭിക്കും. പ്രോസസിംഗ് യൂണിറ്റുകള്‍ ആരംഭിക്കും. സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ സ്വകാര്യ മേഖലയെയും കൂടി ഉള്‍പ്പെടുത്തി പദ്ധതികള്‍ നടപ്പിലാക്കും. ആലക്കോട് കേന്ദ്രീകരിച്ച് എംഎല്‍എ ഓഫീസ് തുറക്കും.
സജി കുറ്റ്യാനിമറ്റം
(എല്‍ഡിഎഫ്)
കഴിഞ്ഞ 39 വര്‍ഷത്തിനിടെ ഇരിക്കൂര്‍ മണ്ഡലത്തില്‍ കാര്യമായ പദ്ധതികളൊന്നും നടപ്പിലാക്കിയിട്ടില്ല.വികസനമെന്നു പറയാന്‍ സാധിക്കുന്നത് ഒന്നോ, രണ്ടോ റോഡുകളുടെ മെക്കാഡം ടാറിംഗ് മാത്രമാണ്.
എല്ലാ നിയോജകമണ്ഡലത്തിലും താലൂക്ക് ആശുപത്രികളുടെ സൗകര്യങ്ങളുള്ള ആശുപത്രികള്‍ ഉള്ളപ്പോഴും ഇരിക്കൂറില്‍ ഇല്ല. പാലങ്ങള്‍, റോഡുകള്‍, വിനോദസഞ്ചാരം, ആശുപത്രികള്‍ എന്നിവയ്ക്കായിരിക്കും തന്റെ പ്രഥമ പരിഗണന. കാട്ടാനശല്യം നേരിടുന്നതിന് വനാതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ആനമതില്‍ നിര്‍മിച്ചുനല്‍കും.
ആനിയമ്മ രാജേന്ദ്രന് (ബിജെപി)
എടുത്തുപറയത്തക്ക നേട്ടങ്ങളൊന്നും യുഡിഎഫ് എംഎല്‍എ മണ്ഡലത്തില്‍ നടപ്പിലാക്കിയിട്ടില്ല. ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്കാന് സാധിക്കുന്ന ഒരു സ്ഥാപനം മണ്ഡലത്തില്‍ ഇല്ല.
മലയോരപ്രദേശങ്ങളിലെ മിക്ക റോഡുകളും തകര്‍ന്നുകിടക്കുകയാണ്. മണ്ഡലത്തില്‍ അടിസ്ഥാനസൗകര്യങ്ങള്‍ നടപ്പിലാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യം. ജനങ്ങള്‍ ആഗ്രഹിക്കുന്ന വികസനം എല്ലാ മേഖലയിലും നടപ്പിലാക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു