കൃഷി ചെയ്തിട്ടും വിളവെടുക്കാന്‍ പറ്റാത്ത കര്‍ഷകര്‍...നാളെ ഈ കൃഷിഭൂമി തങ്ങളുടെ സ്വന്തമാണോയെന്ന ആശങ്കയില്‍ കൃഷിയിറക്കാത്ത കര്‍ഷകര്‍...സ്വന്തം കിടപ്പാടം നഷ്ടപ്പെടുമോയെന്ന ഭയാശങ്കയില്‍ കഴിയുന്ന ഒരുവിഭാഗം...ഇരിക്കൂറില്‍നിന്ന് പേരാവൂരിലേക്ക് "ദീപിക ഇലക്ഷന് സഫാരി സംഘം' സഞ്ചരിക്കുന്പോള്‍ "ആശങ്കയുടെ രാഷ്ട്രീയമാണ്' കാണാന്‍ കഴിയുന്നത്. വന്യമൃഗശല്യം, ബഫര്‍സോണ്‍, പട്ടയ പ്രശ്നം..അങ്ങനെ ഒട്ടേറെ ആശങ്കകള്‍. അതിനാല്‍ ഈ ആശങ്കകളുടെ പരിഹാരമാണ് മണ്ഡലത്തില്‍ മുന്നണികള്‍ ചര്‍ച്ച ചെയ്യുന്നത്.പരിചിതമായ മുഖമാണ് യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്റേത്. അതിനാല്‍ വോട്ടഭ്യര്ഥിക്കുന്പോള് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു മുന്‍പേ സണ്ണി ജോസഫ് തന്നെയാണ് മത്സരിക്കുന്നതെന്ന് ഉറപ്പിച്ചിരുന്നു. അതിനാല്‍, ഔദ്യോഗിക പ്രഖ്യാപനത്തിന് കാത്തുനില്‍ക്കാതെ പലരെയും വ്യക്തിപരമായി ചെന്നുകണ്ട് വോട്ടഭ്യര്‍ഥിച്ചിരുന്നു.
രാവിലെ ഒന്‍പതിന് കൊട്ടംചുരത്തില്നിന്നാണ് ദീപിക സഫാരി സംഘമെത്തുന്പോള് അന്നത്തെ പ്രചാരണ പരിപാടികള്‍ ആരംഭിച്ചിരിക്കുന്നത്. ബാന്‍ഡ് മേളങ്ങളുടെയും താലപ്പൊലിയുടെയും ഘോഷയാത്രകളുടെയും അകന്പടിയോടെയാണ് ഓരോ പ്രദേശത്തും യുഡിഎഫ് സ്ഥാനാര്‍ഥിയെ വരവേല്‍ക്കുന്നത്. ഓരോ സ്ഥലത്തും സമയം നിശ്ചയിച്ചിട്ടുണ്ടെങ്കിലും സമയം കൃത്യമായി പാലിക്കാന്‍ കഴിയുന്നില്ല. കാരണം, സണ്ണി ജോസഫിനെ കാണാനും പരാതി പറയാനും ആളുകളുടെ നീണ്ടനിരയാണ്. ഇതിനിടയില്‍ ചിലരെ കണ്ട് പരിചയം പുതുക്കുന്നുണ്ട്.
സമയം ഉച്ചകഴിഞ്ഞ് മൂന്ന്.... പേരാവൂര്‍ ടൗണില്‍ത്തന്നെയുള്ള കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി അരിപ്പയില്‍ മജീദിന്റെ വീട്ടിലേക്കാണ് ദീപിക ഇലക്ഷന് സഫാരി സംഘം എത്തിയത്. യുഡിഎഫ് സ്ഥാനാര്‍ഥി സണ്ണി ജോസഫിന്റെ ഉച്ചഭക്ഷണം ഇവിടെയാണെന്നും അതിനാല്‍ ഭക്ഷണസമയത്ത് സ്ഥാനാര്‍ഥിയെ കാണാമെന്നും വിചാരിച്ചായിരുന്നു എത്തിയത്. സമയം മൂന്നായിട്ടും സണ്ണി ജോസഫ് ഉച്ചഭക്ഷണത്തിനായി അവിടെ എത്തിയില്ല..പ്രചാരണപരിപാടികള്‍ ഇത്തിരി നീണ്ടുപോയിരുന്നു.
പത്തുമിനിറ്റിനുള്ളില്‍ സണ്ണി ജോസഫ് അവിടെയെത്തി. ഉച്ചഭക്ഷണം കഴിക്കുന്നതിനിടയിലായിരുന്നു ദീപികയോട് തെരഞ്ഞെടുപ്പ് വിശേഷങ്ങള്‍ പങ്കുവച്ചത്. മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസനപദ്ധതികളെക്കുറിച്ച് സംസാരിച്ച സണ്ണി ജോസഫ് ചെയ്തുവച്ച കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വിജയം അനിവാര്യമാണെന്ന് പറഞ്ഞു. ഇതിനിടയില്‍ സഹപ്രവര്‍ത്തകരോട് അടുത്ത പ്രചാരണ സ്ഥലങ്ങളെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു. ഭക്ഷണം കഴിച്ച് ശ്രമം പോലും മാറ്റിവച്ച് അടുത്ത പ്രചാരണസ്ഥലത്തേക്ക് സ്ഥാനാര്‍ഥി യാത്രയായി.
കാഞ്ഞിരപ്പുഴ, തെറ്റുവഴി, തിരുവോണപ്പുറം, മുരിങ്ങോടി തുടങ്ങിയ പന്ത്രണ്ടോളം സ്ഥലങ്ങളില്‍ പ്രചാരണം നടത്തിയശേഷം പേരാവൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പങ്കെടുന്ന പരിപാടിയോടെയായിരുന്നു ആ ദിവസത്തെ പ്രചാരണ സമാപനം.
പുതിയ മുഖം
ചിരിച്ചുകൊണ്ട് പേരാവൂര്‍ മണ്ഡലത്തിന് മെല്ലെ പരിചിതനായി മാറുകയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്. ബഫര്‍സോണും വന്യമൃഗശല്യവും ആശങ്കയിലാക്കുന്ന മേഖലകളിലൂടെയായിരുന്നു സക്കീര്‍ ഹുസൈന്റെ പര്യടന പരിപാടികള്‍.
സമയം ഉച്ചകഴിഞ്ഞ് 3.30. സക്കീര്‍ ഹുസൈന്റെ പ്രചാരണപരിപാടികളുടെ ഉദ്ഘാടനം നടക്കുന്ന പുതിയങ്ങാടിയിലായിരുന്നു "ദീപിക ഇലക്ഷന് സഫാരി സംഘം' എത്തിയത്. സര്‍ക്കാരിന്റെ നേട്ടങ്ങളും മണ്ഡലത്തിലെ വികസനമുരടിപ്പുമെല്ലാം പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്യുന്ന കേരള കോണ്‍ഗ്രസ്- എം ജില്ലാ പ്രസിഡന്റ് ജോയ് കൊന്നയ്ക്കലിന്റെ പ്രസംഗത്തില്‍ കേള്‍ക്കാം. അതുകഴിഞ്ഞ് സ്ഥാനാര്‍ഥി സക്കീര്‍ ഹുസൈന്റെ ഊഴമായിരുന്നു. മണ്ഡലത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകള്‍ പറഞ്ഞുകൊണ്ടും വോട്ടഭ്യര്ഥിച്ചുകൊണ്ടും ചുരുങ്ങിയ മിനിറ്റിനുള്ളില്‍ പ്രസംഗം അവസാനിപ്പിച്ചു. അതിനു ശേഷം വോട്ടഭ്യര്‍ഥനയുമായി തന്നെ കാത്തുനിന്നവര്‍ക്കിടയിലേക്ക്...ഇതിനിടെ ദീപിക ഇലക്ഷന് സഫാരി സംഘവുമായി സക്കീര്‍ ഹുസൈന് മണ്ഡലത്തെക്കുറിച്ചുള്ള തന്റെ സ്വപ്നങ്ങള്‍ പങ്കുവച്ചു. പുതിയങ്ങാടിയിലെ ഉദ്ഘാടനത്തിനുശേഷം തുറന്ന വാഹനത്തില്‍ വാദ്യമേളങ്ങളുടെയും ബൈക്ക് റാലിയുടെയും അകന്പടിയോടെ അടുത്ത സ്വീകരണകേന്ദ്രമായ മന്ദംചേരിയിലേക്ക്. ശാന്തിഗിരി, അടയ്ക്കാത്തോട്, ചെട്ടിയാംപറന്പ്, വളയംചാല്‍, കണിച്ചാര്‍, കൊളക്കാട് മേഖലകളിലെ പ്രചാരണത്തിനു ശേഷം കേളകത്തായിരുന്നു സമാപനം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു