ചെമ്ബേരി: കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷത്തിലേറെ കാലമായി നിര്‍ത്തിവച്ചിരുന്ന ശ്രീകണ്ഠപുരം 'നന്മ' സംഗീത കൂട്ടായ്മയുടെ കാരുണ്യ സംഗീതയാത്രാ പരിപാടി ഇന്നു മുതല്‍ വീണ്ടും ആരംഭിക്കും. രാവിലെ 10 ന് ശ്രീകണ്ഠപുരം ബസ്സ്റ്റാന്‍ഡ് പരിസരത്ത് നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.വി. ഫിലോമിന സംഗീതയാത്ര ഉദ്ഘാടനം ചെയ്യും. അഡ്രിനല്‍ ക്രൈസിസ് എന്ന മാരകരോഗം ബാധിച്ച് മൂന്നു വര്‍ഷത്തോളമായി അവശനിലയില്‍ കഴിഞ്ഞുവരുന്ന നിര്‍ധന കുടുംബാംഗമായ പതിനൊന്ന് വയസുകാരന് ഷാരോണിന്റെ ചികിത്സയ്ക്കായി പണം സമാഹരിക്കാനാണ് ഇത്തവണത്തെ നവദിന കാരുണ്യ സംഗീതയാത്ര.ചെങ്ങളായി ഗ്രാമപഞ്ചായത്തില്‍ പതിനെട്ടാംവാര്‍ഡിലെ താമസക്കാരായിരുന്ന സനീഷ്-രത്നമണി ദമ്ബതികളുടെ മകനാണ് ഷാരോണ്‍. മകന്റെ ചികിത്സയ്ക്കുവേണ്ടി താമസിച്ചിരുന്ന വീടും സ്ഥലവും വില്‍ക്കേണ്ടി വന്ന ഡ്രൈവര്‍ തൊഴിലാളിയായ സനീഷും കുടുംബവും ഇപ്പോള്‍ കുറുമാത്തൂരില്‍ വാടകവീട്ടിലാണ് കഴിയുന്നത്. എറണാകുളം അമൃത ആശുപത്രിയില്‍ നടത്തിവരുന്ന ചികിത്സ ഇനിയും ഏറെനാളുകള്‍ തുടരേണ്ടതുണ്ട്. മലയോര മേഖലയില്‍ അറിയപ്പെടുന്ന ഗ്രാമീണ ഗായകനായ സന്തോഷ് കാവുമ്ബായിയുടെ നേതൃത്വത്തിലുള്ള നന്മ സംഗീത കൂട്ടായ്മയിലെ ഒരുസംഘം ഗായകരാണ് കാരുണ്യ സംഗീതയാത്രയില്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. മലയോരത്തെ പ്രമുഖ ടൗണുകളിലുടെ സഞ്ചരിച്ച് ഒമ്ബത് ദിവസങ്ങളിലായി നടത്തുന്ന സംഗീതപരിപാടികളില്‍ പൊതുജനങ്ങളില്‍ നിന്ന് സംഭാവനയായി സ്വീകരിക്കുന്ന തുക 24 ന് കുറുമാത്തൂരിലെ സമാപന ചടങ്ങില്‍ ഷാരോണിന്റെ അച്ഛനു കൈമാറും. ഏതാനും വര്‍ഷങ്ങളായി നന്മ സംഗീത കൂട്ടായ്മ നടത്തുന്ന സംഗീതയാത്രാ പരിപാടികളിലൂടെ സമാഹരിച്ച പണം ഉപയോഗിച്ച് ഇതുവരെ 11 നിര്‍ധന രോഗികള്‍ക്കായി ഇരുപത് ലക്ഷത്തോളം രൂപയുടെ ചികിത്സാസഹായം നല്കാന് കഴിഞ്ഞിട്ടുണ്ടെന്ന് ഗായകന് സന്തോഷ് കാവുമ്ബായി പറഞ്ഞു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു