ചെറുപുഴ: പയ്യന്നൂര്‍ നിയോജക മണ്ഡലത്തിലെ 180 ബൂത്തുകളിലും പോസ്റ്റല്‍ വോട്ട് രേഖപ്പെടുത്തുന്ന പ്രവര്‍ത്തനം പുരോഗമിക്കുന്നു. 80 വയസ് കഴിഞ്ഞവര്‍ക്കും ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താന്‍ പറ്റാത്തവര്‍ക്കുമാണ് വീടുകളില്‍ തന്നെ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. അഞ്ച് പേരടങ്ങിയ ടീമാണ് വീടുകളിലെത്തി വോട്ട് രേഖപ്പെടുത്തി വാങ്ങുന്നത്. ഇതില്‍ രണ്ട് പോളിംഗ് ഓഫീസര്‍മാര്‍, ഒരു സിവില്‍ പോലീസ് ഓഫീസര്‍, ഒരു സൂഷ്മ നിരീക്ഷകന്, ഒരു കാമറമാന്‍ എന്നിവരാണ് ഉള്ളത്. ബൂത്ത് ലെവല്‍ ഓഫീസറും ഇവരോടൊപ്പം ഉണ്ടാകും.വീട്ടിലെത്തുന്നത് മുതല്‍ വോട്ട് രേഖപ്പെടുത്തുന്നത് വരെയുള്ള മുഴുവന്‍ കാര്യങ്ങളുടെയും വീഡിയോ എടുക്കും. വോട്ടറുടെ തിരിച്ചറിയല്‍ രേഖ പരിശോധിച്ച് ഒപ്പോ വിരലടയാളമോ വാങ്ങിയതിനു ശേഷമാണ് വോട്ട് രേഖപ്പെടുത്താന്‍ ആരംഭിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നത് മറ്റാരും കാണാതിരിക്കാന്‍ താത്കാലികമായി പോളിംഗ് സ്റ്റേഷനില്‍ ഉള്ളതുപോലെ മറ ഉണ്ടാക്കി അതിനുള്ളില്‍ വച്ചാണ് വോട്ട് രേഖപ്പെടുത്തുന്നത്. വോട്ടര്‍ തന്നെ ബാലറ്റ് മടക്കി കവറിലാക്കി ഒട്ടിച്ച് പോളിംഗ് ഓഫീസര്‍ക്ക് തിരികെ നല്‍കുകയാണ് ചെയ്യുന്നത്.
പയ്യന്നൂരിലുള്ള വിതരണ കേന്ദ്രത്തില്‍ എത്തി പോളിംഗ് സാമഗ്രികള്‍ ഏറ്റുവാങ്ങിയതിനു ശേഷമാണ് മലയോരത്ത് ഉദ്യോഗസ്ഥര്‍ എത്തുന്നത്. മലയോര മേഖലയില്‍ ദിവസം ശരാശരി 10 വോട്ടര്‍മാരെ കാണാനേ സാധിക്കുകയുള്ളൂ. വൈകുന്നേരം വോട്ട് രേഖപ്പെടുത്തിയ ബാലറ്റും സാധനസാമഗ്രികളും തിരികെ വിതരണ കേന്ദ്രത്തിലെത്തിക്കുകയും വേണം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു