കാഞ്ഞങ്ങാട്: സ്വാതന്ത്ര്യത്തിനായുള്ള നിര്‍ണായകപോരാട്ടങ്ങളില്‍ പങ്കാളിയായ ഗാന്ധിയന്‍ കമ്മ്യൂണിസ്റ്റ് കെ. മാധവന്‍ ഇല്ലാത്ത ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മന്ത്രി ഇ. ചന്ദ്രശേഖരന് കെട്ടിവയ്ക്കാനുള്ള പതിനായിരം രൂപ നല്‍കി അദ്ദേഹത്തിന്റെ സഹധര്‍മ്മിണി മീനാക്ഷിയമ്മ. കഴിഞ്ഞ രണ്ടുനിയമസഭ തിരഞ്ഞെടുപ്പുകളിലും ചന്ദ്രശേഖരന് കെട്ടിവയ്ക്കാനുള്ള തുക നല്‍കിയത് മാധവേട്ടനായിരുന്നു.
1957ല്‍ ഹൊസ്ദുര്‍ഗ് (ഇന്നത്തെ കാഞ്ഞങ്ങാട്) നിയോജകമണ്ഡലത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായിരുന്നു കെ. മാധവന്‍. ചിഹ്നം കതിരും അരിവാളും. എതിരാളി പി.എസ്.പിയിലെ കെ.ചന്ദ്രശേഖരനും കോണ്‍ഗ്രസിലെ അഡ്വ. കെ.പി കുമാരന്‍ നായരും. ജന്മിവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാധവന് അന്ന് പ്രതാപികളായിരുന്ന ബന്ധുക്കളുടെ വോട്ട് ലഭിച്ചില്ല. 1965ല്‍ ഒരിക്കല്‍ കൂടി മണ്ഡലത്തില്‍ പോരിനിറങ്ങിയെങ്കിലും ജയിച്ചില്ല.
ഇന്നലെ രാവിലെയാണ് അഡ്വ. പി. അപ്പുക്കുട്ടനോടൊപ്പം ഇ. ചന്ദ്രശേഖരന്‍ നെല്ലിക്കാട്ടെ വസതിയിലെത്തിയത്. കെ. മാധവന്റെ മകന്‍ അജയകുമാര്‍ കോടോത്തും മകള്‍ ആശാലതയും വീട്ടില്‍ സ്ഥാനാര്‍ത്ഥിയെ സ്വീകരിച്ചു. സ്വാതന്ത്ര്യസമര ചരിത്രത്തിലേക്ക് തന്റെ പതിനാലാം വയസ്സില്‍ ഇറങ്ങിത്തിരിച്ച കെ. മാധവന് തിരഞ്ഞെടുപ്പ് എന്നും ആവേശമായിരുന്നു. തിരഞ്ഞെടുപ്പ് ദിവസം അതിരാവിലെ എത്തി വോട്ടു ചെയ്യുന്നത് മാധവേട്ടന്റെ പതിവായിരുന്നു. മാധവേട്ടനെ പോലുള്ള കമ്മ്യൂണിസ്റ്റുകള്‍ കാണിച്ചുകൊടുത്ത വഴിയിലൂടെ വിദ്യാര്‍ത്ഥിയായിരിക്കെ തന്നെ പൊതുപ്രവര്‍ത്തനത്തിലെത്തിയ ഇ. ചന്ദ്രശേഖരന്‍ ഇത്തവണയും വന്‍ ഭൂരിപക്ഷം നേടുമെന്നായിരുന്നു മീനാക്ഷിയമ്മയുടെ ആശിര്‍വാദം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു