തലശേരി/കൂത്തുപറന്പ്: കൂത്തുപറമ്ബ് നിയോജകമണ്ഡലത്തില്‍ ഇടത്-വലത് മുന്നണികളുടെ സ്ഥാനാര്‍ഥിനിര്‍ണയ ചര്‍ച്ച പൂര്‍ത്തിയായി. ഇടതുമുന്നണി സ്ഥാനാര്‍ഥിയായി മുന്‍ മന്ത്രി കെ.പി. മോഹനനും യുഡിഎഫിനുവേണ്ടി മുസ്ലിം ലീഗ് കൂത്തുപറമ്ബ് മണ്ഡലം പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ളയും മല്‍സരിക്കുമെന്ന് ഉറപ്പായി. പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ദീപിക നേരത്തെതന്നെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇന്നലെ പാണക്കാട് നടന്ന യോഗത്തിലാണ് പൊട്ടങ്കണ്ടി അബ്ദുള്ള യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന കാര്യത്തില്‍ അന്തിമതീരുമാനമുണ്ടായത്.ദീര്‍ഘകാലം ഒന്നിച്ച് ഒരേ മുന്നണിയില്‍ പ്രവര്‍ത്തിച്ചവരും ഇണപിരിയാത്ത സുഹൃത്തുക്കളുമായ കെ.പി. മോഹനനും പൊട്ടങ്കണ്ടി അബ്ദുള്ളയും തമ്മിലുള്ള മല്‍സരം കൗതുകത്തോടെയാണ് ഇരു മുന്നണികളിലെയും പ്രവര്‍ത്തകര്‍ നോക്കിക്കാണുന്നത്. കഴിഞ്ഞകാല തെരഞ്ഞെടുപ്പുകളില്‍ കെ.പി. മോഹനന്റെ വിജയത്തിനുവേണ്ടി അണിയറയില്‍ ചുക്കാന്‍ പിടിച്ചിട്ടുള്ള പൊട്ടക്കണ്ടി അബ്ദുള്ളതന്നെ മോഹനനെ നേരിടാനെത്തുന്നത് യാദൃശ്ചികം. ജില്ലയില്‍ ഏറ്റവും ശ്രദ്ധയമായ പോരാട്ടം നടക്കുന്ന മണ്ഡലമായി ഇതോടെ കൂത്തുപറമ്ബ് മാറി. ആദ്യം മുതല്‍ത്തന്നെ പൊട്ടക്കണ്ടി അബ്ദുള്ളയുടെ പേര് ഉയര്‍ന്നിരുന്നുവെങ്കിലും താന്‍ മത്സരരംഗത്തേക്കില്ലെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാനനേതൃത്വത്തിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊട്ടങ്കണ്ടി അബ്ദുള്ള സ്ഥാനാര്‍ഥിയാകാന്‍ തയാറായത്.
ജീവകാരുണ്യ പ്രവര്‍ത്തനരംഗത്ത് സജീവസാന്നിധ്യവും
യുഎഇയിലെ അല്‍ മദീന ഗ്രൂപ്പ് ചെയര്‍മാനും തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി വൈസ് ചെയര്‍മാനുമായ പൊട്ടങ്കണ്ടി അബ്ദുള്ള ആദ്യമായാണ് ജനപ്രതിനിധിയാകാന്‍ മത്സരരംഗത്തെത്തുന്നത്. അബ്ദുള്ളയുടെ പിതാവ് പൊട്ടക്കണ്ടി കുഞ്ഞമ്മദ് ഹാജി കാല് നൂറ്റാണ്ടുകാലം പഞ്ചായത്ത് പ്രസിഡന്റായിരുന്നു.2011 ല്‍ യുഡിഎഫ് പക്ഷത്തായിരുന്ന കെ.പി.മോഹനന് ഇടതുമുന്നണിയിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി എസ്.എ പുതിയവളപ്പിലിനെ 3308 വോട്ടിന് പരാജയപ്പെടുത്തിയാണ് ഉമ്മ
ന് ചാണ്ടി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായത്. എന്നാല്‍ ഇപ്പോള്‍ ഇടതുപക്ഷത്തിനൊപ്പമാണ് കെ.പി. മോഹനനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ എല്‍ജെഡിയും. തുടര്‍ച്ചയായി 40 വര്‍ഷം സിപിഎം മാത്രം പ്രതിനിധീകരിച്ച കൂത്തുപറമ്ബ് മണ്ഡലം 2011 ല്‍ മാത്രമാണ് യുഡിഎഫിന് പിടിച്ചെടുക്കാനായത്.1970 ലെ തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്റെ നിയമസഭാപ്രവേശനത്തോടെയാണ് കൂത്തുപറമ്ബ് മണ്ഡലം ശ്രദ്ധിക്കപ്പെട്ടത്.1996ലാണ് ഇപ്പോഴത്തെ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആദ്യമായി കൂത്തുപറമ്ബില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കോണ്‍ഗ്രസിലെ എം.പി.കൃഷ്ണന് നായരെ 19,000 വോട്ടിനാണ് തോല്‍പ്പിച്ചത്. തുടര്‍ന്ന് 2001 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സിപിഎം നേതാവ് പി.ജയരാജന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ കെ.പ്രഭാകരനെ 18, 620 വോട്ടിന്റെ ഭൂരിപക്ഷത്തിന് പരാജയപ്പെടുത്തി. ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി തെരഞ്ഞെടുപ്പ് അസാധുവാക്കി. ഇതിനു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം 45,377 ആയി വര്‍ധിച്ചാണ് പി.ജയരാജന് വീണ്ടും വിജയിച്ചത്. 2006 ല്‍ 38,327 വോട്ടിന്റെ ഭൂരിപക്ഷത്തിന് വീണ്ടും ജയരാജന് വിജയിച്ചു. ഇതേ മണ്ഡലത്തില്‍ 2016ല്‍ സിപിഎമ്മിലെ കെ.കെ.ശൈലജ കെ.പി.മോഹനനെ 12,291 വോട്ടിന് പരാജയപ്പെടുത്തി.മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ.രഞ്ജിത്താകും മത്സരിക്കുകയെന്നാണ് സൂചന.
കൂത്തുപറമ്ബ്, പാനൂര്‍ നഗരസഭയും കോട്ടയം, പാട്യം, മൊകേരി, കുന്നോത്ത്പറമ്ബ്, തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്തുകളും ഉള്‍പ്പെടുന്നതാണ് കൂത്തുപറമ്ബ് മണ്ഡലം
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു