കാസര്‍കോട് : മഞ്ചേശ്വരം മണ്ഡലത്തിലെ മുക്കും മൂലയും പരിചയമുള്ള ജനഹിതം അറിയുന്ന കെ.ആര്‍. ജയാനന്ദയെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒടുവില്‍ സി.പി.എമ്മില്‍ ധാരണ. തീയ്യ, ബില്ലവ, പൂജാരി വിഭാഗത്തിന് മാത്രമായി 42,000 വോട്ടുകളുള്ള മണ്ഡലത്തില്‍ പിന്നാക്കസമുദായക്കാരനായ ജയാനന്ദയ്ക്ക് നറുക്കുവീഴുകയായിരുന്നു.
2016 ലെ തിരഞ്ഞെടുപ്പിലും 2019 ലെ ഉപതിരഞ്ഞെടുപ്പിലും കെ.ആര്‍. ജയാനന്ദയുടെ പേരായിരുന്നു ആദ്യം ഉയര്‍ന്നത്. പക്ഷെ രണ്ടുതവണയും മറ്റുള്ളവര്‍ക്കുവേണ്ടി വഴിമാറേണ്ടി വരികയായിരുന്നു. ഉപതിരഞ്ഞെടുപ്പില്‍ ശങ്കര്‍ റായിക്ക് വേണ്ടിയാണ് മാറിയത്. ആന്റണി സര്‍ക്കാര്‍ ചാരായ ഷാപ്പുകള്‍ പൂട്ടിയപ്പോള്‍ 12 വര്‍ഷം നീണ്ട തൊഴില്‍ നഷ്ടപ്പെട്ട തൊഴിലാളിയാണ് ജയാനന്ദമഞ്ചേശ്വരം കനില ഭഗവതി ക്ഷേത്രത്തിലെ ആചാരക്കാരന്‍ ആയിരുന്ന രാമപ്പ ഗുരുക്കളുടെയും ദേവകിയുടെയും മകനായ ഇദ്ദേഹം അവിവാഹിതനാണ്. 2000 ത്തില്‍ ലീഗ് കോട്ടയായ ബങ്കര വാര്‍ഡില്‍ നിന്ന് ജയിച്ചു മഞ്ചേശ്വരം പഞ്ചായത്ത് ഭരണസമിതിയംഗമായി. 2015 ല്‍ പെര്‍മുദെ ഡിവിഷനില്‍ നിന്ന് ബ്ലോക്ക് പഞ്ചായത്ത് മെമ്ബറുമായി.
കമ്മ്യൂണിസ്റ്റ് അനുഭാവിയായ പിതാവ് വഴിയാണ് ജയാനന്ദ സി.പി.എമ്മിലെത്തിയത്. ഹൊസങ്കടി സ്വദേശിയായ ഇദ്ദേഹം എസ്.എഫ്.ഐയിലൂടെയായിരുന്നു പൊതുപ്രവര്‍ത്തനം തുടങ്ങിയത്. ഡി.വൈ.എഫ്.ഐയിലും പ്രവര്‍ത്തിച്ച ശേഷം 1988 ലാണ് പാര്‍ട്ടി അംഗമായത്. 1992 മുതല്‍ 2002 വരെ ഡി.വൈ.എഫ്.ഐ മഞ്ചേശ്വരം ബ്ലോക്ക് സെക്രട്ടറിയും ജില്ലാ ജോയിന്റ് സെക്രട്ടറിയും വൈസ് പ്രസിഡന്റും ആയിട്ടുണ്ട്. 2003 മുതല്‍ സി.പി.എം ഏരിയ സെക്രട്ടറി, കര്‍ഷക സംഘം സംസ്ഥാന കമ്മറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം ഇപ്പോള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് മെമ്ബറാണ്. 10 വര്‍ഷം ദിനേശ് ബീഡി സഹകരണ സംഘം പ്രസിഡന്റ് ആയിരുന്ന ജയാനന്ദ നിലവില്‍ കാസര്‍കോട് സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ ആണ്. ഗോവിന്ദപൈ സ്മാരക സമിതി സെക്രട്ടറി, ഗോവിന്ദപൈ സ്മാരക ട്രസ്റ്റ് അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ബി.ജെ.പിക്ക് പഴയ പ്രതാപമില്ലെന്നും ഖമറുദ്ദീന്‍ കേസില്‍ അകപ്പെട്ടതോടെ യു.ഡി.എഫ് പ്രതിസന്ധിയിലാണെന്നുമാണ് മണ്ഡലം തിരിച്ചുപിടിക്കാമെന്ന ഇടതുമുന്നണിയുടെ വിശ്വാസത്തിന്റെ അടിസ്ഥാനം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു