കാഞ്ഞങ്ങാട്/കാസര്‍കോട്: കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും സി.പി.ഐ സ്ഥാനാര്‍ത്ഥിയായി റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ മൂന്നാം തവണയും ജനവിധി തേടും. കാസര്‍കോട്ട് ചേര്‍ന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ ധാരണയായതോടെയാണ് സംസ്ഥാന ഘടകം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. മൂന്നാംവട്ടം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് നേരത്തെ ഇ. ചന്ദ്രശേഖരന്‍ സംസ്ഥാന ഘടകത്തെ അറിയിച്ചിരുന്നെങ്കിലും രണ്ടുതവണ പൂര്‍ത്തിയാക്കിയവരെ ഒഴിവാക്കുന്നതില്‍ ഇളവ് നല്‍കി പാര്‍ട്ടി അദ്ദേഹത്തോട് മത്സരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
കാഞ്ഞങ്ങാട് മണ്ഡലത്തില്‍ നിന്നും രണ്ടുതവണ അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 72 ആം വയസിലാണ് പുതിയ നിയോഗം കൂടി പാര്‍ട്ടി ഏല്‍പ്പിച്ചത്.2016 മെയ് 25ന് റവന്യു, ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രിയായി അധികാരമേറ്റു. 2005 മുതല്‍ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും നിലവില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം, ദേശീയ സമിതി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. അവിഭക്ത കണ്ണൂര്‍ ജില്ലയുടെ എ.ഐ.വൈ.എഫ്. സെക്രട്ടറിയായി തുടങ്ങി കാസര്‍കോട് ജില്ലാ രൂപീകരിച്ചപ്പോള്‍ ഡോ. എ സുബ്ബറാവുവിന്റെ കൂടെ അസി സെക്രട്ടറിയും പിന്നീട് 11 വര്‍ഷം ജില്ലാ സെക്രട്ടറിയുമായി.
ഗ്രാമവികസന ബോര്‍ഡ് അംഗം, കേരള അഗ്രോ മെഷനറീസ് കോര്‍പ്പറേഷന്‍ (കാംകോ) ഡയറക്ടര്‍, കെ.എസ്.ആര്‍.ടി.സി സ്റ്റേജ് പുനര്‍നിര്‍ണയ കമ്മിറ്റിയംഗം,സംസ്ഥാന ലാന്റ് റിഫോംസ് റിവ്യൂ കമ്മിറ്റിയംഗം, ബി.എസ്.എന്‍.എല്‍ കണ്ണൂര്‍ എസ്.എസ്.എ അഡ്വൈസറി കമ്മിറ്റിയംഗം എന്നീ പദവികള്‍ വഹിച്ചിരുന്നു.
2011ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം.സി. ജോസിനെ 12,178 വോട്ടിനും 2016 ല്‍ കോണ്‍ഗ്രസിലെ ധന്യ സുരേഷിനെ 26,611 വോട്ടിനും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്. ചെമ്മനാട് പഞ്ചായത്തിലെ പെരുമ്ബളയില്‍ പി. കുഞ്ഞിരാമന്‍ നായരുടെയും ഇടയില്ല്യം പാര്‍വ്വതിയമ്മയുടെയും മകനായി 1949 ഡിസംബര്‍ 26നാണ് ജനനം. ഭാര്യ: വി. സാവിത്രി. പെരിയ കേന്ദ്ര സര്‍വകലാശാലയില്‍ പി.എച്ച്.ഡി ചെയ്യുന്ന നീലിചന്ദ്രന്‍ ഏകമകളാണ്. മരുമകന്‍: ചെമ്മട്ടംവയല്‍ സ്വദേശിയും എന്‍ജിനീയറുമായ വിഷ്ണുവാണ്. സഹോദരങ്ങള്‍: ഇ.കെ. നായര്‍, ചരടന്‍ നായര്‍, മാലതി, രോഹിണി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു