കണ്ണൂര്‍ : കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കണ്ണൂരില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത പുറത്തു വരുന്നതോടെ കണ്ണൂര്‍ കോണ്‍ഗ്രസിലും അമര്‍ഷം ഉരുള്‍ പൊട്ടുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ഏതാണ്ട് സീറ്റുറപ്പിച്ച മണ്ഡലത്തിലേക്കാണ് മുല്ല പള്ളിയുടെ കടന്നുവരവ്.
പാച്ചേനിയെയല്ലാതെ മറ്റൊരാളെ അംഗീകരിക്കില്ലെന്ന നിലപാടിലാണ് കണ്ണൂരിലെ കോണ്‍ഗ്രസുകള്‍. മുല്ലപള്ളി കണ്ണൂരില്‍ മത്സരിക്കുമെന്ന വാര്‍ത്ത തള്ളിക്കളഞ്ഞതോടെ വിവാദം അവസാനിച്ചതുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീണ്ടും ഡല്‍ഹിയില്‍ കാര്യങ്ങള്‍ മാറി മറയുന്നതാണ് ജില്ലയിലെ കോണ്‍ഗ്രസില്‍ ആശങ്ക സൃഷ്ടിക്കുന്നത്.
മുല്ലപ്പള്ളി മത്സരിച്ചാല്‍ കെ.സുധാകരന്‍ കെ.പി.സി.സി അധ്യക്ഷനാകുമെന്നാണ് ഡല്‍ഹിയിലെ ധാരണയെന്നറിയുന്നുഇക്കാര്യങ്ങളില്‍ ഔദ്യോഗിക തീരുമാനം ചൊവ്വാഴ്ചയുണ്ടാകും. കോണ്‍ഗ്രസിലെ മുഴുവന്‍ സിറ്റിങ് എം.എല്‍.എമാര്‍ക്കും സീറ്റ് നല്‍കും. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് ഇന്ന് ഡല്‍ഹിയില്‍ തുടക്കമാവും.
വൈകിട്ട് ആറുമണിക്ക് സ്‌ക്രീനിങ് കമ്മിറ്റി യോഗം ചേരും. കോണ്‍ഗ്രസിന്റെ വാര്‍ റൂമിലാണ് യോഗം ചേരുന്നത്. ഇതിനിടെയാണ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട സൂചനകള്‍ പുറത്തെത്തിയിരിക്കുന്നത്. അതേസമയം, കെ.സി.ജോസഫ് യുവാക്കള്‍ക്ക് വഴിമാറണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കി.
പാര്‍ട്ടി അധ്യക്ഷസ്ഥാനം ഒഴിയാതെ മത്സരിക്കാനുള്ള ശ്രമമാണ് മുല്ലപ്പള്ളി നടത്തുന്നത്. ഇക്കാര്യവുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡ് നേതാക്കളുമായി മുല്ലപ്പള്ളി കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ച നടത്തി. ഇന്നും ഇതുമായി ചര്‍ച്ചകള്‍ നടത്തിയേക്കും. നാളെയാണ് കേന്ദ്ര തിരഞ്ഞെടുപ്പു സമിതി യോഗം ചേരുന്നത്.
ആ യോഗത്തില്‍ ഈ വിഷയവും ചര്‍ച്ചയാകും. അതേസമയം, കോണ്‍ഗ്രസിന്റെ 21 സിറ്റിങ് എം.എല്‍.എമാരുടെ മത്സര കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്. ഇതില്‍ 20 പേരും മത്സരിക്കും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. കെ.സി.ജോസഫ് മത്സരിക്കുന്ന കാര്യത്തില്‍ മാത്രമാണ് നിലവില്‍ അവ്യക്തതയുള്ളത്.
യുവാക്കള്‍ക്കു വേണ്ടി കെ.സി വഴിമാറി കൊടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തു നിന്ന് ശക്തമായ സമ്മര്‍ദം ഹൈക്കമാന്‍ഡിനു മുന്നിലുണ്ട്. ഇരിക്കൂറില്‍ നിന്ന് മാറാനും ചങ്ങനാശ്ശേരി ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ മത്സരിക്കാനുള്ള താത്പര്യമാണ് കെ.സി.ജോസഫ് അറിയിച്ചിട്ടുള്ളത്.
എന്നാല്‍ ഇതിനെതിരെ കടുത്ത എതിര്‍പ്പ് സംസ്ഥാനത്തു നിന്ന് ഉയര്‍ന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഹൈക്കമാന്‍ഡിന് പരാതിയും ലഭിച്ചിട്ടുണ്ട്. കെ.സി. ജോസഫിന്റെ കാര്യത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയായിരിക്കും നിര്‍ണായക തീരുമാനം എടുക്കുക.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു