കളമശ്ശേരി: പെണ്‍കുട്ടിക്കൊപ്പം കാണാതായ പിതാവിനെ അഗ്നിരക്ഷാസേനയുടെ രണ്ടാംദിവസ തിരച്ചിലിലും കണ്ടെത്താനായില്ല. തിങ്കളാഴ്ച മഞ്ഞുമ്മല്‍ റെഗുലേറ്റര്‍ ബ്രിഡ്ജിന് സമീപം പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ കാക്കനാട് കങ്ങരപ്പടി ശ്രീഗോകുലം ഹാര്‍മണി ഫ്ലാറ്റില്‍ താമസിക്കുന്ന വൈഗയുടെ (13) പിതാവ് സനു മോഹനെയാണ് രണ്ടുദിവസത്തെ തിരച്ചിലിലും കണ്ടെത്താനാകാത്തത്.
ഞായറാഴ്ച രാത്രിയാണ് പിതാവിെനയും മകെളയും കാണാതായെന്ന പരാതി ലഭിച്ചത്. തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചയോടെ മഞ്ഞുമ്മല്‍ ബ്രിഡ്ജിനുസമീപം പുഴയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ കുട്ടിയുടെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി ആലപ്പുഴയിലേക്ക് കൊണ്ടുപോയി.മുങ്ങിമരണമാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. അതേസമയം, പെണ്‍കുട്ടിയുടെ അച്ഛനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. പ്രത്യേകസംഘമാണ് അന്വേഷിക്കുന്നത്.
കുട്ടിക്കൊപ്പം പുഴയില്‍ ചാടിക്കാണും എന്ന നിഗമനത്തില്‍ രാവിലെ മുതല്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ മുട്ടാര്‍ പുഴ മുതല്‍ വരാപ്പുഴ വരെയുള്ള ഭാഗംവരെ അഗ്നിരക്ഷാസേന തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. പുഴയില്‍ ചാടിയതാണെങ്കില്‍ പൊങ്ങിവരേണ്ട സമയം കഴിഞ്ഞു. ഇവര്‍ സഞ്ചരിച്ച കാറും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കാര്‍ എവിടെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ, ഉപേക്ഷിച്ചിട്ടുണ്ടോ എന്ന അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്. കാര്‍ ജില്ല വിട്ട് പോയിട്ടില്ലെന്നാണ് വിവരം. കുമ്ബളം, പാലിയേക്കര ടോള്‍ പ്ലാസകള്‍ കടന്നിട്ടില്ല. ഇയാളുടെ മൊബൈല്‍ ഫോണ്‍ നേരേത്തതന്നെ സ്വിച്ച് ഓഫ് ആയിരുന്നു. അവസാനത്തെ കാള്‍ ഭാര്യാപിതാവിനെന്നാണ് പൊലീസ് പറയുന്നത്. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് പരിശോധനകള്‍ നടത്തിയെങ്കിലും വിവരം ലഭിച്ചില്ല.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു