തലശ്ശേരി:കേന്ദ്രമന്ത്രി വി.മുരളീധരന്റെയും ദേശീയനിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെയും സ്വന്തം കളരിയില്‍ ഇക്കുറി മുന്നണിക്ക് സ്ഥാനാര്‍ത്ഥിയില്ലാത്തത് ബി.ജെ.പി പ്രവര്‍ത്തകരെ എത്തിച്ചിരിക്കുന്നത് കടുത്ത പ്രതിസന്ധിയില്‍.ഗുരുവായൂരിലേതു പോലെ ഏതെങ്കിലും ചെറുകക്ഷികളുടെ സ്ഥാനാര്‍ത്ഥിയ്ക്ക് പിന്തുണ നല്‍കാമെന്ന് വച്ചാല്‍ മത്സരരംഗത്തുള്ള വെല്‍ഫെയര്‍ പാര്‍ട്ടിയുടേയും ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയുടെയും സ്ഥാനാര്‍ത്ഥികളാണുള്ളത്. എന്‍.ഡി.എ വോട്ട് ആവശ്യമില്ലെന്ന് ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എമ്മുകാരനുമായ സി.ഒ.ടി നസീര്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
ജില്ലയില്‍ ബി.ജെ.പിക്ക് ഏറ്റവും കൂടുതല്‍ വോട്ടുള്ളത് തലശ്ശേരി നിയോജകമണ്ഡലത്തിലാണ്.ഗുരുവായൂരില്‍ ബി.ജെ.പി ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് വോട്ടുകച്ചവട ആരോപണത്തില്‍ നിന്ന് തല്‍ക്കാലം പറഞ്ഞുനില്‍ക്കാമെന്ന സ്ഥിതിയിലെത്തിയിട്ടുണ്ട്.
തലശ്ശേരിയില്‍ ക്രമാനുഗതമായി ബി.ജെ.പിയുടെ ഗ്രാഫ് ഉയരുന്നതായാണ് സമീപകാല തിരഞ്ഞെടുക്കളെല്ലാം തെളിയിച്ചിട്ടുള്ളത്. അതിന് സാരഥ്യം വഹിച്ച ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസിന്റെ സ്ഥാനാര്‍ത്ഥിത്വമാണ് ഇക്കുറി നോട്ടപ്പിശകില്‍ ഇല്ലാതായത്.. മണ്ഡലത്തിലുടനീളം ബോര്‍ഡുകളും, ചുമരെഴുത്തുകളുമടക്കം നടത്തിയ ശേഷമാണ് ഈ ദുര്യോഗം.തലശ്ശേരി നഗരസഭയില്‍ പ്രതിപക്ഷമായി മാറിയതും പല പഞ്ചായത്തുകളിലും അക്കൗണ്ട് തുറന്നതും രണ്ടാം സ്ഥാനത്തെത്തിയതും ആവേശം പകര്‍ന്ന ഘട്ടത്തിലാണ് നിര്‍ണായക തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി പോലുമില്ലാത്ത അവസ്ഥയിലെത്തിയതെന്നാണ് പ്രവര്‍ത്തകരുടെ പരിദേവനം.
രാജ്യത്ത് തന്നെ സി.പി.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടത് തലശ്ശേരി നിയോജകമണ്ഡലം പരിധിയിലാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ പ്രചരണത്തിന് തലശ്ശേരിയിലെത്തിക്കാനും നിശ്ചയിച്ചതാണ്.സ്ഥാനാര്‍ത്ഥി ഇല്ലാതായതോടെ ഈ പരിപാടി മാറ്രിയിട്ടുണ്ട്.
പോരാട്ടം മുറുകിയപ്പോള്‍ പുറത്ത്
2016ല്‍ നടന്ന അസംബ്ലി തിരഞ്ഞെടുപ്പില്‍ സി.പി.എമ്മിലെ എ.എന്‍.ഷംസീറിന് 70,741 വോട്ടുകളും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന എ.പി. അബ്ദുള്ളക്കുട്ടിക്ക് 36,624 വോട്ടുകളും ബി.ജെ.പിയിലെ വി.കെ. സജീവന് 13,456 വോട്ടുകളുമാണ് ലഭിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി. ജയരാജന് 65,401 വോട്ടുകളും കോണ്‍ഗ്രസിലെ കെ. മുരളീധരന് 53 ,932 വോട്ടുകളും ലഭിച്ചപ്പോള്‍ ബി.ജെ.പിയുടെ വോട്ടുകളില്‍ ചെറിയതോതില്‍ കുറവ് വന്നിരുന്നു. എന്നാല്‍ ഇക്കുറി നാട്ടുകാരനായ എ.ഹരിദാസിലൂടെ വിജയത്തിനായി ഒത്തുപിടിക്കാമെന്ന അവസ്ഥയിലാണ് മത്സരത്തില്‍ നിന്ന് തന്നെ പുറത്തായിപ്പോയത്.
പഴയ കോ-ലീ-ബി സഖ്യത്തെ പുനരുജ്ജിവിപ്പിച്ചാലും വമ്ബിച്ച ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് തന്നെ വിജയിക്കും.
അഡ്വ: എ.എന്‍.ഷംസീര്‍, ഇടത് മുന്നണി സ്ഥാനാര്‍ത്ഥി
തിരഞ്ഞെടുപ്പ് പോരാട്ടത്തില്‍ ആര് വോട്ട് തന്നാലും സ്വീകരിക്കും
എം.പി. അരവിന്ദാക്ഷന്‍, യു.ഡി.എഫ് സ്ഥാനാര്‍ത്ഥി
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു