നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നിര്‍ണായക രാഷ്ട്രീയ നീക്കവുമായി എന്‍സിപി. പാര്‍ട്ടി ഇടത് മുന്നണി വിടും. പാലാ സീറ്റ് സംബന്ധിച്ച് തര്‍ക്കമാണ് എന്‍സിപിയെ ഇത്തരമൊരു തീരുമാനത്തിലേക്കെത്തിച്ചത്.
ഇടത് മുന്നണി വിടുന്നതോടെ മാണി സി കാപ്പന്‍ പാലയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. നിയമസഭാ സമ്മേളനത്തിന് ശേഷമായിരിക്കും മുന്നണി മാറ്റം പ്രഖ്യാപിക്കുന്നത്. എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാറായിരിക്കും ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്തുക.
മാണി സി കാപ്പന്‍ മുന്നണി വിടുന്നതോടെ പാലായില്‍ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി എത്തും. രാജ്യസഭാ സീറ്റ് രാജി വെച്ചായിരിക്കും ജോസ് കെ മാണി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. സിപിഐയുടെ കാഞ്ഞിരപ്പള്ളി സീറ്റും ജോസ് കെ മാണിക്ക് സിപിഐഎം നല്‍കും.
പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജോസ് കെ മാണി മത്സരിക്കുമെന്ന് നേരത്തെ സൂചനകള്‍ ഉണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നേടിയ വിജയമാണ് ജോസ് കെ മാണിയുടെ ആത്മവിശ്വാസത്തിന് കാരണമായി കരുതുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിലെ കണക്കനുസരിച്ച് പതിനായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമുണ്ട് എല്‍ഡിഎഫിന് മണ്ഡലത്തില്‍. നേരത്തെ കടുത്തുരുത്തിയില്‍ ജോസ് കെ മാണി മത്സരിക്കുമെന്നായിരുന്നു അഭ്യൂഹങ്ങളുണ്ടായിരുന്നത്.
യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പനാകുമെന്ന് പിജെ ജോസഫ് നേരത്തെ പ്രതികരിച്ചിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു