തിരുവനന്തപുരം: ലൈഫ് മിഷൻ കമ്മീഷൻ ആരോപണത്തിൽ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടായി ഒന്നരമാസത്തിന് ശേഷമാണ് കമ്മിഷനുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളെക്കുറിച്ച് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
എന്നാൽ ഏതെങ്കിലും ഒരുകാര്യത്തെപ്പറ്റി അന്വേഷിക്കുമെന്നല്ല പകരം വിവാദവുമായി ബന്ധപ്പെട്ട വിശദമായ അന്വേഷണത്തിനാണ് സർക്കാർ ഉത്തരവിട്ടിരിക്കുന്നത്. തദ്ദേശവകുപ്പ് പ്രതിനിധികളടക്കമുള്ളവർ ഇതേപ്പറ്റി പ്രതികരിച്ചിട്ടില്ല.
ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദം ചർച്ച ചെയ്ത സി പി എം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇതുമായി ബന്ധപ്പെട്ട് വിജിലൻസ് അന്വേഷണത്തിലേക്ക് പോകണമെന്ന് നിർദ്ദേശം നൽകിയിരുന്നു. ഇതിന് ശേഷം സർക്കാർ വിജിലൻസ് അന്വേഷണത്തിന്റെ സാധ്യതകൾ പരിശോധിക്കുകയായിരുന്നു.
എല്ലാ വിവരങ്ങളും പുറത്തുവരട്ടെ, അന്വേഷിക്കാം എന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. എന്നാൽ കഴിഞ്ഞ ദിവസം രാത്രിയോടെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതിന് പിന്നിൽ രാഷ്ട്രീയമാനം കൂടി ഉണ്ടെന്നാണ് വ്യക്തമാകുന്നത്.
കാരണം ഇന്നുമുതൽ സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗങ്ങളും, സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാനയോഗങ്ങളും വരുന്ന ദിവസങ്ങളിൽ നടക്കുകയാണ്. ലൈഫ്മിഷൻ, സ്വർണക്കടത്ത് വിവാദങ്ങൾ ഈ യോഗങ്ങളിൽ ചർച്ചയാകും.
അതേസമയം വിജിലൻസ് അന്വേഷണമല്ല സിബിഐ അന്വേഷണമാണ് വേണ്ടതെന്ന നിലപാടിലാണ് പ്രതിപക്ഷം.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു