പിണറായി : വർഷങ്ങളായി പിണറായിക്കാർ വിഷുസദ്യയൊരുക്കുന്നത് വിഷരഹിത പച്ചക്കറികളുപയോഗിച്ചാണ്. കർഷകർ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ പിണറായി വെസ്റ്റ് വയലിലെ നാട്ടു ചന്ത വഴിയാണ് വീടുകളിലെത്തുന്നത്. ഇത്തവണത്തെ വിഷുവിനായി ഇവിടെ ഒരുക്കം തകൃതിയാണ്. പിണറായി വെസ്റ്റ് സി. മാധവൻ സ്മാരക വായനശാലയുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങളുടെ ഏകോപനം.
പച്ചക്കറി വിളവെടുക്കാറാകുമ്പോൾ വിപണിയിൽ വിലയിടിയുന്ന സാഹചര്യം വന്നപ്പോഴാണ് എട്ടുവർഷം മുമ്പ് നാട്ടു പച്ചക്കറി ചന്ത എന്ന ആശയവുമായി വായനശാല മുന്നോട്ടുവന്നത്.
പിണറായി വെസ്റ്റിലെ പച്ചക്കറി ക്ലസ്റ്ററിന് കീഴിൽ അമ്പതോളം കുടുംബങ്ങളാണ് ഇരുപത് ഏക്കറിലധികമുള്ള വയലിൽ ആവേശത്തോടെ പച്ചക്കറി കൃഷി ചെയ്യുന്നത്. വിവിധ തൊഴിലുകൾ ചെയ്യുന്ന ഇവർ രാവിലെയും വൈകീട്ടും സമയം കണ്ടെത്തിയാണ് കൃഷി ചെയ്യുന്നത്. നിരവധി കുട്ടി കർഷകരും പച്ചക്കറി കൃഷിയിൽ സജീവമാണ്. നെൽകൃഷി വിളവെടുപ്പിന് ശേഷമാണ് പച്ചക്കറി കൃഷിയാരംഭിക്കുക. ഇത്തവണ കാർഷിക കർമസേനയിലെ വനിതകളാണ് ടില്ലർ ഉപയോഗിച്ച് നിലമുഴുതത്. കൃഷിക്ക് ആവശ്യമായ കുമ്മായം സൗജന്യമായി പച്ചക്കറി ക്ലസ്റ്റർ വിതരണം ചെയ്തു. കണ്ണോത്ത് കുളവും അതിനോട് ചേർന്ന് നിർമിച്ച ടാങ്കും പത്തേക്കറോളം വരുന്ന വിശാലമായ വയലിൽ സ്ഥാപിച്ച നിരവധി പൈപ്പ് കണക്ഷനുകളും ഉപയോഗിച്ചാണ് വയലിൽ മുഴുവൻ വെള്ളം എത്തിക്കുന്നത്. ഓരോരുത്തരും സ്വന്തം ആവശ്യത്തിനായും വിൽപ്പനയ്‌ക്കായും പച്ചക്കറി ഉൽപ്പാദിപ്പിക്കുന്നുണ്ട്. കടുത്ത വെയിലിലും മികച്ച വിളവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ. ഈ വർഷം കാട്ടുപന്നിശല്യം രൂക്ഷമായിരുന്നു. വായനശാലയും പഞ്ചായത്തും പച്ചക്കറി ക്ലസ്റ്ററും ചേർന്ന് തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ചിലെ ഷൂട്ടർമാരെ ഉപയോഗിച്ച് 9 കാട്ടുപന്നികളെ വെടിവച്ചുകൊന്നതോടെയാണ് കർഷകർ കൃഷിയാരംഭിച്ചത്.
എല്ലാ ഞായറാഴ്ചയും ഉച്ചവരെയാണ് ചന്ത. കോവിഡ് കാലത്ത് ഓൺലൈനായി ചന്ത സംഘടിപ്പിച്ചാണ് വീടുകളിൽ പച്ചക്കറി എത്തിച്ചത്. കഴിഞ്ഞവർഷം വിഷുവിന്റെ തലേദിവസം വായനശാല പരിധിയിലെ മുഴുവൻ വീടുകളിലും സൗജന്യമായി കണികിറ്റും വിതരണം ചെയ്തു. ഇത്തവണയും ചന്തയും വിത്ത് ഉത്സവവും സംഘടിപ്പിക്കാനാണ് തീരുമാനം. അന്യംനിന്നുപോകുന്ന വിവിധ വിത്തിനങ്ങൾ പരസ്പരം കൈമാറുന്നതിനും വാങ്ങിക്കുന്നതിനുമുള്ള അവസരവുമുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു