എറണാകുളം ജില്ലാ ജയിലിൽനിന്ന് സാനിറ്ററി നാപ്കിനുകളും വിപണിയിലേക്കെത്തും. നാപ്കിൻ നിർമാണ യൂണിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജില്ലാ ജയിലിൽ പുതുതായി നിർമിച്ച ട്രാൻസ്‌ജെൻഡർ ബ്ലോക്കും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. കാക്കനാട് ചിറ്റേത്തുകര ജില്ലാ ജയിലിനോട് ചേർന്നുള്ള വനിതാ ജയിലിലാണ് നാപ്കിൻ യൂണിറ്റ്. കൊച്ചി കപ്പൽശാലയുടെ സഹകരണത്തോടെ 12 ലക്ഷംരൂപ ചെലവിലാണ് യൂണിറ്റ് സജ്ജമാക്കിയത്. വനിതാജയിലിലെ അന്തേവാസികളായ 10 വനിതകളാണ് നാപ്കിനുകൾ നിർമിക്കുക. ഇവർക്ക് പരിശീലനം നേരത്തേ നൽകിയിരുന്നു.
"ഫ്രീഡം കെയർ' എന്ന ബ്രാന്‍ഡ് നെയിമില്‍ നാപ്കിന്‍ പിന്നീട് വിപണിയിലെത്തും. നിലവില്‍ ഉണ്ടാക്കുന്ന നാപ്കിന്‍ വനിതാ ജയിലിലെ അന്തേവാസികള്‍ക്ക് നല്‍കും. വിപണിയിലെ നാപ്കിനുകളെക്കാള്‍ കുറഞ്ഞ നിരക്കിലാകും "ഫ്രീഡം കെയർ' വില്‍ക്കുക. ജയിലിനുമുന്നിലുള്ള ഫ്രീഡം ഫുഡ് കോർട്ടുകൾ വഴിയാകും വിൽപ്പന. സംസ്ഥാനത്ത് ആദ്യമായാണ് ജയിലിൽ സാനിറ്ററി നാപ്കിനുകൾ നിർമിക്കുന്നത്.
ചടങ്ങിൽ ഉമ തോമസ് എം.എൽ.എ അധ്യക്ഷയായി. ജയിൽ ഡയറക്ടർ ബൽറാംകുമാർ ഉപാധ്യായ, എറണാകുളം സെഷൻസ് ജഡ്‌ജി ഹണി എം. വർഗീസ്, കൊച്ചിൻ ഷിപ്‌യാർഡ് അസി. ജി.എം. സമ്പത്ത്‌കുമാർ, പി.ഡബ്ല്യു.ഡി അസി. എൻജിനിയർ ടി.വി. ജോസ്, സബ് ജഡ്‌ജി രഞ്‌ജിത് കൃഷ്ണൻ, വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ട് ടി. സുധീർ, ജയിൽ സൂപ്രണ്ട് അഖിൽ എസ്. നായർ, വെൽഫെയർ ഓഫീസർ ഒ.ജെ തോമസ് തുടങ്ങിയവർ സംസാരിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു