ധർമടം: മലബാറിലെ പുരാതന കാവുകളിലൊന്നായ അണ്ടലൂർ ക്ഷേത്ര തിറ മഹോത്സവം ഫെബ്രുവരി 14 മുതൽ 20 വരെ നടക്കും. ആണ്ടുതിറയുത്സവത്തിന്‍റെ കേളികൊട്ടായി ഞായറാഴ്ച രാത്രി അണ്ടലൂർ കാവിൽ അടിയറ എത്തി. മകര മാസം 15ന് ഹരിജനങ്ങളുടെ അടിയറ വരവോടെയാണ് എല്ലാ വർഷവും ഉത്സവദിന വരവേൽപിനായി കാവുണരുന്നത്. ദേവനുള്ള കാഴ്ച ദ്രവ്യങ്ങളുമായി അണ്ടലൂർ കിഴക്കുംഭാഗത്തുനിന്നും കിഴക്കെ പാലയാട് അംബേദ്കർ കോളനിയിൽനിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് വർണ ശബളവുമായ പതിവുതെറ്റിക്കാതെ അടിയറ ഘോഷയാത്ര ദൈവത്താറീശ്വര സന്നിധിയിലെത്തിയത്. തിറയുത്സവത്തിന് നാന്ദികുറിക്കുന്ന പ്രധാന ചടങ്ങാണിത്. കാഴ്ചവരവ് കാവിൽ സമർപ്പിക്കുന്ന ഹരിജനങ്ങൾ വലിയ എമ്പ്രാൻ നൽകുന്ന കുറിയും കുത്തരിയും സ്വീകരിച്ച് തൃപ്തരായി തിരിച്ചുപോവുന്നതോടെ തുടർന്നുള്ള കർമങ്ങൾ നടക്കും. ഈ അരി അടുത്ത വർഷം വരെ ഇവർ സൂക്ഷിക്കും. മകരം 25 ന് ദൈവഞ്ജൻ ഉത്സവത്തിന്റെ ലക്ഷണങ്ങൾ പ്രവചനം നടത്തും. ഫെബ്രുവരി 14 ന് തേങ്ങ താക്കൽ ചടങ്ങോടെ ഉത്സവത്തിന്റെ പ്രധാന ചടങ്ങുകൾ ആരംഭിക്കും.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു