ലൈംഗിക പീഡന കേസുകളിലെ നടപടി ക്രമങ്ങള്‍ അതിജീവിതക്ക് കഠിനമാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം എന്ന് സുപ്രീംകോടതി. ക്രോസ് വിസ്താരം, പ്രത്യേകിച്ച് അവരുടെ പീഡനമേറ്റ സംഭവവുമായി ബന്ധപ്പെട്ട വിഷമകരമായ ചോദ്യങ്ങള്‍ ചോദിക്കാതെ ആയിരിക്കണം എന്നും സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതികളോടാണ് സുപ്രീംകോടതിയുടെ നിര്‍ദേശം.ഒറ്റ സിറ്റിംഗിലും മാന്യമായ രീതിയിലും നടപടി ക്രമങ്ങള്‍ നടത്തുന്നതാണ് നല്ലത് എന്നും സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. ലൈംഗികാതിക്രമത്തെ അതിജീവിച്ച ഒരാള്‍ക്ക് മാനസിക ആഘാതവും സാമൂഹിക നാണക്കേടും നേരിടേണ്ടിവരുന്നത് അവളുടെ തെറ്റ് മൂലമാണ് എന്നതിലേക്ക് കോടതികള്‍ എത്താതിരിക്കണം എന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി.പീഡനത്തിന്റെ ആഘാതത്തിലാണ് അതിജീവിത എന്ന വസ്തുത വിചാരണ കോടതി കണക്കിലെടുക്കണം. രഹസ്യ വിചാരണയാണ് നടക്കുന്നത് എന്ന് കോടതി വേണം ഉറപ്പ് വരുത്താനെന്നും സുപ്രീംകോടതി പറഞ്ഞു. മൊഴി നല്‍കുമ്പോള്‍ അതിജീവിതയും പ്രതിയും കാണാതെയിരിക്കാന്‍ വിചാരണ കോടതി നടപടി സ്വീകരിക്കണം.ഇതിനായി ഒരു സ്‌ക്രീന്‍ വെക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. അതിന് സാധിക്കാത്ത പക്ഷം അതിജീവിത മൊഴി നല്‍കുമ്പോള്‍ പ്രതിയോട് കോടതി മുറിക്ക് പുറത്ത് നില്‍ക്കാന്‍ നിര്‍ദേശിക്കണം എന്നും സുപ്രീം കോടതി വ്യക്തമാക്കി. അതിജീവിതയ്ക്ക് വിചാരണ നടപടികള്‍ കഠിനമാകരുത് എന്നും കോടതി നിഷ്‌കര്‍ഷിച്ചു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു