മലയാളം അസോഷ്യേറ്റ് പ്രഫസര്‍ നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഉടന്‍ ഹൈക്കോടതിയെ സമീപിക്കേണ്ടതില്ലെന്ന് കണ്ണൂര്‍ സര്‍വകലാശാലയുടെ തീരുമാനം. നിയമനം മരവിപ്പിച്ച ഗവര്‍ണറുടെ ഉത്തരവില്‍ വ്യക്തത ഇല്ലെന്നും, ഇത് സ്റ്റേ ആയി കണക്കാക്കണമോ എന്ന് വ്യക്തത വരുത്തിയ ശേഷം നിയമനടപടിയുമായി മുന്നോട്ടുപോയാല്‍ മതിയെന്നുമാണ് സര്‍വകലാശാലയ്ക്ക് ലഭിച്ച നിയമോപദേശം.നിയമന ഉത്തരവ് മരവിപ്പിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സലിന്റെ നിയമോപദേശപ്രകാരം, ഇന്നലെ ഉച്ചയ്ക്ക് ഓണ്‍ലൈന്‍ ആയി ചേര്‍ന്ന അടിയന്തര സിന്‍ഡിക്കറ്റ് യോഗം തീരുമാനിച്ചിരുന്നുഗവര്‍ണറുടെ തീരുമാനം, സര്‍വകലാശാലാ ആക്ട് പ്രകാരം നിലനില്‍ക്കില്ലെന്നാണ് സ്റ്റാന്‍ഡിങ് കൗണ്‍സല്‍ നല്‍കിയ നിയമോപദേശം. സര്‍വകലാശാലാ ആക്ട്, സ്റ്റാറ്റിയൂട്ട് തുടങ്ങിയവയ്ക്കു വിരുദ്ധമായി ഉത്തരവുകളോ നടപടിയോ മറ്റോ ഉണ്ടായാല്‍ ഗവര്‍ണര്‍ക്ക് ഇടപെടാമെന്നും അതിനു മുന്‍പ് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കണമെന്നുമാണു കണ്ണൂര്‍ സര്‍വകലാശാലാ ആക്ടില്‍ പറയുന്നത്.പ്രിയ വര്‍ഗീസിന്റെ കാര്യത്തില്‍ അത്തരത്തില്‍ നിയമവിരുദ്ധമായ ഒന്നുമുണ്ടായിട്ടില്ല. അടിസ്ഥാന യോഗ്യതകളുള്ള അപേക്ഷകരെയാണ് അഭിമുഖത്തിനു വിളിച്ചത്. സ്‌ക്രീനിങ് കമ്മിറ്റിയും അഭിമുഖം നടത്തിയ സിലക്ഷന്‍ കമ്മിറ്റിയും ആക്ടില്‍ പറയുന്നതു പ്രകാരം രൂപീകരിച്ചതാണ്. ഈ സാഹചര്യത്തില്‍, ഗവര്‍ണറുടെ സ്റ്റേ നിലനില്‍ക്കില്ല സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഐ.വി.പ്രമോദ് നല്‍കിയ നിയമോപദേശത്തില്‍ പറഞ്ഞിരുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു