പാനൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി
പാനൂർ ടൗണിലെ വ്യാപാരസ്ഥാപനങ്ങൾ മാലിന്യം തള്ളുന്നതിനെതിരെ നഗരസഭ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.മാലിന്യ സംസ്കരണത്തിന് വേണ്ട സംവിധാനം നഗരസഭ ഒരുക്കുന്നില്ലെന്നും നാട്ടുകാർ പരാതിപ്പെടുന്നു.
ടൗണിലെ കടകളിലെ മാലിന്യം ഒഴുകി എത്തി പ്രദേശത്ത് മാലിന്യ കൂമ്പാരമാവുന്നു.മഴ പെയ്തതോടെ മാലിന്യ ജലം സമീപത്തെ വീടുകളിലേക്ക് കയറുന്നതും പതിവായി. ടൗണിലെ നജാത്ത് സ്കൂളിന് പിൻവശത്തെ കേളോത്ത് തോടിലേക്കാണ് ടൗണിലെ ഓടയിൽ നിന്ന് മാലിന്യവും പ്ലാസ്റ്റിക്കും ഉൾപ്പെടെ ഒഴുകിയെത്തുന്നത്.ഇതോടെ തോടിൻ്റെ പരിസരത്ത് പ്ലാസ്റ്റിക്ക് മാലിന്യം കുന്നുകൂടി വെള്ളത്തിന്റെ ഒഴുക്ക് തടസ്സപ്പെടുകയും വീടുകളിലേക്ക് വെള്ളം കയറി ഭീഷണിയാവുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്.
നഗരസഭയുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ നടത്തിയിട്ടും ടൗണിലെ പല വ്യാപാരികളും പ്ലാസ്റ്റിക്ക് സംസ്ക്കരിക്കാൻ നൽകാതെ ഓവുചാലിൽ തള്ളുകയാണ് ചെയ്യുന്നതെന്ന് പരാതിയുണ്ട്.
ടൗണിലെ നാല് ഭാഗത്തും ഓവുചാൽ പൊട്ടിപൊളിഞ്ഞത്, മാലിന്യം തള്ളുന്നവർക്ക് അനുഗ്രഹവുമാണ്.
കടകളിലെ മാലിന്യം ഓവുചാലിലേക്ക് ഇരുട്ടിന്റെ മറവിൽ കുത്തിയിറക്കുന്നതാണ് പ്രദേശത്ത് നിരവധി കുടുംബങ്ങളുടെ ഉറക്കമില്ലാതാക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.ശക്തമായ മഴ പെയ്യുന്ന ദിവസങ്ങളിൽ മാലിന്യവും പ്ലാസ്റ്റിക്കും അടിഞ്ഞ് കൂടി വെള്ളത്തിൻ്റെ ഒഴുക്ക് നഷ്ടപ്പെടുകയും വീടുകളിലേക്ക് മലിനജലം കയറുകയുമാണ് ചെയ്യുന്നത്.
ഇത് നിരവധി തവണ നഗരസഭയുടെ ശ്രദ്ധയിൽ പെടുത്തിയുണ്ടെന്നും എന്നാൽ നടപടികളൊന്നുമുണ്ടാവുന്നില്ലെന്നാണ് പരാതി.പാനൂർ നഗരസഭയിലെ നാല്പതാം വാർഡിലാണ് രൂക്ഷമായി ഈ പ്രശ്നം അനുഭവിക്കുന്നത്.
ടൗണിലെ ഓവിൽ നിന്ന് തോട്ടിലേക്ക് ഒഴുകുന്ന സ്ഥലത്ത് പ്ലാസ്റ്റിക്കും മറ്റും ഒഴുകി വരാത്ത രീതിയിൽ സംവിധാനമൊരുക്കിയാൽ ഒരു പരിധി വരെ പ്രശ്നത്തിന് പരിഹാരമാവുമെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു