കണ്ണൂർ: യൂനിവേർസിറ്റി വൈസ് ചാൻസലർ ശ്രീ ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകിയത് തെറ്റാണെന്ന് നിയമനാധികാരിയും ചാൻസലറുമായ ഗവർണർ തന്നെ സമ്മതിച്ച സാഹചര്യത്തിൽ ധാർമ്മികമായും നിയമപരമായും അദ്ദേഹത്തിന് തൽസ്ഥാനത്ത് തുടരാൻ അർഹതയില്ലെന്നും സാമാന്യ മര്യാദയുടെ പേരിൽ അദ്ദേഹം രാജിവെച്ച് പുറത്ത് പോകണമെന്നും മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടരി അഡ്വ.അബ്ദുൽ കരീംചേലേരി.
കാലാവധി കഴിയുന്ന ദിവസം തന്നെ ചരിത്രത്തിലാദ്യമായി ഒരു വൈസ് ചാൻസലർക്ക് പുനർ നിയമനം നൽകിയാണ് കണ്ണൂരിൽ സർവ്വകലാശാലയുടെ ഔന്നിത്യം രാഷ്ട്രീയ കാരണങ്ങളാൽ ഗവർണ്ണറും മുഖ്യമന്ത്രിയും നശിപ്പിച്ചത്.ഭരിക്കുന്ന പാർട്ടിയും ഭരണതലവൻ മുഖ്യമന്ത്രിയും ഗവർണ്ണറും പുനർ നിയമനം ലഭിച്ച വി.സി.യുമെല്ലാം ഇതിൽ കൂട്ടു പ്രതികളാണ്.
മുഖ്യമന്ത്രിയുടെയും സി.പി.എമ്മിൻ്റെയും ആക്ഷേപങ്ങൾ ഒഴിവാക്കാനാണ് കണ്ണൂർ വി.സി.യുടെ പുനർ നിയമനം അനുവദിക്കുകയെന്ന തെറ്റ് താൻ ചെയ്തതെന്നാണ് ഗവർണ്ണറുടെ ഭാഷ്യം. ഭരണഘടനാ പദവി വഹിക്കുന്ന ഒരാൾ തെറ്റാണെന്നറിഞ്ഞ് കൊണ്ട് ചെയ്ത കുറ്റം മറ്റൊരു പ്രായശ്ചിത്തം കൊണ്ട് പരിഹരിക്കാവുന്നതല്ല. രാഷ്ട്രീയപരമായ വിവാദങ്ങൾ ഒഴിവാക്കാൻ നിയമപരമായ അധികാരം ഉപയോഗിക്കാതിരിക്കുക മാത്രമല്ല, മന: പൂർവ്വം തെറ്റ് ചെയ്യുക കൂടിയാണ് ഗവർണ്ണർ ചെയ്തത്. ഇത് ഉന്നത പദവിയിലിരിക്കുന്ന അദ്ദേഹത്തിന് യോജിച്ചതല്ല. അനധികൃത നിയമനങ്ങളിലും സിലബസ്സിലെ കാവിവത്കരണത്തിലും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളുടെ ഇഛയ്ക്ക് കൂട്ടു നിന്ന വൈസ് ചാൻസലർക്ക് കിട്ടിയ ഓശാരമാണ് പുനർ നിയമനം. അത് നൽകിയ ചാൻസലർ തന്നെ തള്ളിപ്പറഞ്ഞ സാഹചര്യത്തിൽ അധികാരമൊഴിഞ്ഞ് സർവ്വകലാശാലയുടെ മാനം കാക്കുകയാണ് വൈസ് ചാൻസലർ ചെയ്യേണ്ടതെന്ന് കരീംചേലേരി വ്യക്തമാക്കി.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു