കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരായ കോണ്‍ഗ്രസ് സമരത്തിനിടെ നടന്‍ ജോജുവിന്റെ കാറിന്റെ ചില്ല് തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ജോസഫിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊച്ചി സിറ്റി പോലീസ് ആണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
കാറിന്റെ പിന്‍ഭാഗത്തെ ചില്ലാണ് അടിച്ചുതകര്‍ത്തത്. ഇതിനിടെ ജോസഫിന്റെ വലതുകൈയിലും മുറിവേറ്റിരുന്നു. എന്നാല്‍ ഇയാള്‍ ആശുപത്രിയില്‍ ചികിത്സ തേടാതെ മറ്റൊരു രഹസ്യകേന്ദ്രത്തിലേക്ക് മാറുകയായിരുന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതിയെ കുറിച്ചുള്ള സൂചന ലഭിച്ചത്. രക്തസാംപിള്‍ അടക്കം പോലീസ് ശേഖരിച്ചു.
ജോജുവിന്റെ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ കാറിന്റെ ചില്ലാണ് കഴിഞ്ഞദിവസം അക്രമികള്‍ അടിച്ചുതകര്‍ത്തത്. പോലീസ് എഫ്.ഐ.ആര്‍ പ്രകാരം ആറ് ലക്ഷം രൂപയുടെ നഷ്ടമാണ് കാറിനുണ്ടായിരിക്കുന്നത്. കേസിലെ പ്രതിയെ ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്ന് നേരത്തെ സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കിയിരുന്നു.
ജോസഫിനെ പോലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്. വൈറ്റില സ്വദേശിയാണ് ജോസഫ്.
ജോജുവിനെതിരായ ആക്രമണത്തില്‍ ഏഴ് പേര്‍ക്കെതിരേയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണിയാണ് ഒന്നാം പ്രതി. ജാമ്യമില്ലാ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു