കണ്ണൂർ: നാല് വർഷത്തിനിടയിൽ ആറളം ഫാമിൽ കാട്ടാനകളാൽ സശിപ്പിക്കപ്പെട്ടത് 7986 തെങ്ങുകൾ. . 8726 തെങ്ങിൻ തൈകൾ പിഴുതെറിഞ്ഞിട്ടുണ്ട്. കാട്ടാനകൾ നശിപ്പിച്ച കശുമാവുകളും കവുങ്ങുകളും നിരവധിയാണ്.
ഫാമിൽ 20 ഹെക്ടറിൽ ഉണ്ടായിരുന്ന കവുങ്ങുകൃഷി ഇപ്പോൾ രണ്ട് ഹെക്ടറിൽപോലും ഇല്ല. കൊക്കോകൃഷി ഫാമിന് അന്യമായിക്കൊണ്ടിരിക്കുകയാണ്. എല്ലാം കൂടി 16 കോടിയുടെ നഷ്ടമെങ്കിലും നാലുവർഷംകൊണ്ട് കാട്ടാനമൂലം ഉണ്ടായെന്നാണ് ഫാം മാർക്കറ്റിങ് മാനേജർ പറയുന്നത്. അതിനിടെ പ്രതീക്ഷയോടെ ആരംഭിച്ച 25 ഏക്കറിലെ മഞ്ഞൾക്കൃഷി സംരക്ഷിക്കാൻ രാവും പകലും കാവലിരിക്കുന്നത് പതിനഞ്ചോളം ജീവനക്കാരാണ്. ഓരോ ദിവസവും നശിപ്പിക്കുന്ന തെങ്ങുകളുടെയും കശുമാവിന്റെയും കവുങ്ങിന്റെയും ഒക്കെ ചുവടെണ്ണിയുള്ള കണക്കാണിത്. വൈവിധ്യവത്കരണത്തിലൂടെ ഫാമിന്റെ വരുമാനം വർധിപ്പിക്കാൻ സർക്കാർ ഈ വർഷം 14 കോടി രൂപയുടെ പദ്ധതിക്കാണ് അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ മൂന്നുകോടി രൂപ തെങ്ങുകൃഷിക്ക് മാത്രമാണ്.
ഏതാനും മാസങ്ങൾക്ക് മുൻപ് മൂന്നുദിവസം നീണ്ട ശ്രമത്തിനൊടുവിൽ ഫാമിൽനിന്ന് 22-ഓളം ആനകളെയാണ് വനത്തിലേക്ക് തുരത്തിയത് എന്നാൽ പിന്നീട് ഇവ ഫാമിലേക്ക് തിരികെ എത്തിയിരുന്നു. മുൻ കാലങ്ങളിൽ രാത്രിയായിരുന്നു ആന ഭീഷണിയെങ്കിൽ ഇപ്പോൾ രാത്രിയെന്നോ പകലെന്നോ വ്യത്യാസം ഇല്ലാതെ ആറളം ഫാമിൽ കാട്ടാനകൾ വിലസുകയാണ്. കാട്ടാനകളെ എങ്ങിനെ ഫലപ്രദമായി പ്രതിരോധിക്കണം എന്ന് അറിയാതെ ഫാം അധികൃതരും ഇരുട്ടിൽ തപ്പുകയാണ്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു