കോട്ടയം: സുഹൃത്തായ ഓട്ടോഡ്രൈവറെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ കേസില്‍ വഴിത്തിരിവ്. വെള്ളിയാഴ്ച രാത്രിയാണ് കോട്ടയം പൈക സ്വദേശിയായ അഖിലിനെ കൊലപ്പെടുത്താന്‍ സുഹൃത്ത് വിശാഖ് ക്വട്ടേഷന്‍ നല്‍കിയത്. വിശാഖും അഖിലും പാലാ സ്വദേശിനിയായ പെണ്‍കുട്ടിയെ പ്രണയിച്ചതിനെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതക ശ്രമത്തിലേക്ക് നയിച്ചത്. കേസില്‍ വിശാഖും (26) ക്വട്ടേഷന്‍ ഏറ്റെടുത്ത കാഞ്ഞിരപ്പള്ളി സ്വദേശി വിഷ്ണുവും (27) അറസ്റ്റിലായി. കൊലപാതക ശ്രമത്തിനിടെ അഖിലിന്റെ ഓട്ടോറിക്ഷ പ്രതി വിഷ്ണു തീയിട്ട് നശിപ്പിച്ചിരുന്നു.
അഖിലും വിശാഖും ഐ.ടി.ഐയില്‍ പഠിക്കുന്ന കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു. വിശാഖ് കെ.എസ്.ഇ.ബിയിലെ കരാര്‍ തൊഴിലാളിയാണ്. അഖിലിന്റെ ഓട്ടോ വിശാഖ് നിരന്തരം ഓട്ടത്തിന് വിളിച്ചിരുന്നു. ഈ വകയില്‍ അഖിലിന് പണം നല്‍കാനുമുണ്ട്. ഇരുവരും പാലാ സ്വദേശിനിയായ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടിരുന്നു. പിന്നീട് ഈ പ്രണയത്തെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായി. പ്രണയത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും അഖിലിനെ മര്‍ദ്ദിക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തെ തുടര്‍ന്ന് വിശാഖിനെതിരെ അഖിലും വീട്ടുകാരും പോലീസില്‍ പരാതി നല്‍കി.
ഇരുവരും സുഹൃത്തുക്കളായിരുന്ന കാലത്ത് സ്ത്രീവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒരുമിച്ച് ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പള്ളിക്കത്തോട് ഐ.ടി.ഐ.യില്‍ സഹപാഠികളായിരുന്ന അഖിലും വിശാഖും അടുത്ത സുഹൃത്തുക്കളായിരുന്നു. വിശാഖ് കെ.എസ്.ഇ.ബിയിലെ കരാര്‍ തൊഴിലാളിയും, അഖില്‍ പൈകയിലെ ഓട്ടോ ഡ്രൈവറുമാണ്. പിണങ്ങിപ്പിരിഞ്ഞപ്പോള്‍ അഖില്‍ പഴയകാര്യങ്ങള്‍ പുറത്തുപറയുമെന്ന് വിശാഖ് ഭയപ്പെട്ടു. വിശാഖ് കാഞ്ഞിരപ്പള്ളി സ്വദേശിയായ വിഷ്ണുവിന് അഖിലിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു. ആസിഡ്, കോപ്പര്‍ സള്‍ഫേറ്റ്, എലിവിഷം എന്നിവ വാങ്ങി. വെള്ളിയാഴ്ച പൈകയിലെത്തി. അഖിലിന്റെ ഓട്ടോറിക്ഷ ഓട്ടംവിളിച്ച് പൂവരണിയിലെ ആശുപത്രിയിലെത്തി.
ഭാര്യ അഡ്മിറ്റാണെന്നും വൈകീട്ട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. വൈകീട്ടെത്താമോയെന്ന് ചോദിച്ചപ്പോള്‍ അഖില്‍ സമ്മതിച്ചു. വൈകീട്ട് ഏഴ് മണിയോടെ വിഷ്ണു അഖിലിനെ വിളിച്ച് പൂവരണിയിലെ ആശുപത്രിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു. അഖിലെത്തിയപ്പോള്‍ ഭാര്യ ഗുരുതരാവസ്ഥയിലായതിനാല്‍ ആംബുലന്‍സില്‍ കൊണ്ടുപോയെന്നും പിന്നാലെ പോകാമെന്നും പറഞ്ഞ് അഖിലിനെയുംകൂട്ടി രാത്രിയില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തി.
ഓട്ടോ നിര്‍ത്തിച്ച് കഴുത്ത് സ്റ്റിയറിങ്ങിലേക്ക് കുത്തിപ്പിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ അഖില്‍ കുതറിയോടി ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലെത്തി വിവരം പറഞ്ഞു. പോലീസെത്തുമ്പോള്‍ ഓട്ടോ കത്തുന്നതാണ് കാണുന്നത്. അഖില്‍ രക്ഷപ്പെട്ട വിവരം അറിയിച്ചപ്പോള്‍ വിശാഖിന്റെ നിര്‍ദേശപ്രകാരം ഓട്ടോയുടെ പെട്രോള്‍ ടാങ്കിന്റെ പൂട്ട് പൊളിച്ച് കത്തിക്കുകയായിരുന്നു. സംഭവശേഷം ഒന്നുമറിയാത്ത രീതിയില്‍ വഴിയിലൂടെ നടന്നുപോയ വിഷ്ണുവിനെ പോലീസ് പിടികൂടുകയായിരുന്നു. 8000 രൂപ കൊലപാതകത്തിന് മുന്‍കൂറായി വാങ്ങി. ഒരു കോടി രൂപ നല്‍കാമെന്നാണ് വിശാഖ് പറഞ്ഞതെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞു. ഓ്‌ട്ടോ കത്തിക്കുന്നതിനിടെ വിഷ്ണുവിനും പൊള്ളലേറ്റു.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു