തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച തിരുവനന്തപുരം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഉദ്യോഗസ്ഥനടക്കം ഉന്നതർക്ക് സ്ഥാനചലനം. അണ്ടർ സെക്രട്ടറിമാർ മുതൽ അഡീഷനൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർക്കാണ് മാറ്റം. അസിസ്റ്റന്റ് പ്രോട്ടോക്കോൾ ഓഫീസർ എ.പി രാജീവിനെ ആരോഗ്യവകുപ്പിലേക്ക് ഡെപ്യട്ടി ഡയറക്ടർ പദവയിലേക്ക് മാറ്റി നിയമിച്ചു. നേരത്തെ, യുഎഇ കോൺസുലേറ്റിന്റെ പരിപാടിയ്ക്കിടെ ഐ ഫോൺ സമ്മാനമായി സ്വീകരിച്ച ഉദ്യോഗസ്ഥനായിരുന്നു രാജീവ്. സംഭവം വിവാദമായതോടെ സമ്മാനമായി ലഭിച്ച ഫോൺ എ.പി.രാജീവൻ പൊതുഭരണവകുപ്പിനു കൈമാറിയിരുന്നു. പിന്നീടിത് ലൈഫ് മിഷൻ കേസ് അന്വേഷിച്ച വിജിലൻസ് സംഘത്തിനു കൈമാറി.
സെക്രട്ടേറിയറ്റിലെ ഭരണ പരിഷ്ക്കാരത്തെക്കുറിച്ചു പഠിക്കാൻ നിയമിച്ച കമ്മിറ്റിയുടെ കൺവീനറായ സന്തോഷ് കുമാറിനെയും നീക്കി. ഭരണപരിഷ്ക്കാര വകുപ്പിൽനിന്ന് അനർട്ടിൽ ജനറൽ മാനേജരായാണു അദ്ദേഹത്തിന് നിയമനം. ഭരണപരിഷ്ക്കാരത്തെക്കുറിച്ചു സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ റിപ്പോർട്ടു തയാറാക്കുന്നതിനെതിരെ സിപിഎം അനുകൂല സംഘടനകൾ തന്നെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് റിപ്പോർട്ടു സമർപ്പിക്കാൻ ഉദ്യോഗസ്ഥരെ നിയമിച്ചത്. സംഘടനകളുടെ പ്രതിഷേധത്തെത്തുടർന്നു മാറ്റങ്ങളോടെയാണ് റിപ്പോർട്ട് അംഗീകരിച്ചത്. ഇതിനിടെ, രാഷ്ട്രീയ പ്രതികാരമെന്ന നിലയിൽ കോൺഗ്രസ് അനുകൂല സംഘടനയുടെ മുൻ ജനറൽ സെക്രട്ടറിയെയും സ്ഥലം മാറ്റി. കെ.ബിനോദിനെയാണ് കോഴിക്കോട് മെഡിക്കൽ കോളജ് സീനിയർ അഡ്മിനിസ്ട്രേറ്റിവ് ഓഫിസറായി നിയമിച്ചത്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു